
സ്വന്തം ലേഖകൻ
കോട്ടയം: കോവിഡിൻ്റെ കെട്ട കാലത്ത് പണിയെടുക്കാൻ ഇറങ്ങിയ ഫോട്ടോഗ്രാഫർക്ക് വാഗമൺ സിഐയുടെ കേട്ടാലറയ്ക്കുന്ന തെറി. വാഗമൺ സ്റ്റേഷൻ ഹൗസ് ഓഫീസർ ജയസനിലും , ഡ്രൈവറും ചേർന്നാണ് ഫോട്ടോഗ്രാഫറെ തടഞ്ഞു നിർത്തുകയും അപമാനിക്കുകയും മർദ്ദിക്കുകയും ചെയ്തത്. വാഗമണ്ണിൽ വിവാഹ സംഘത്തിനൊപ്പം ഫോട്ടോഷൂട്ടിന് എത്തിയ ചേനപ്പാടിയിൽ റിഥം സ്റ്റുഡിയോ ഉടമ ചേനപ്പാടി കൊച്ചുപറമ്പിൽ അനുരാജ് കെ.ആറിനാണ് പോലീസുകാരുടെ മാനസികവും ശാരീരികവുമായ പീഡനം നേരിടേണ്ടിവന്നത്. സംഭവത്തിൽ സംസ്ഥാന പൊലീസ് മേധാവി അനിൽകാന്തിനും മറ്റു ഉന്നത ഉദ്യോഗസ്ഥർക്കും അനുരാജ് പരാതി നൽകിയിട്ടുണ്ട്.
ജൂലൈ 12 നായിരുന്നു കേസിനാസ്പദമായ സംഭവം. അനുരാജിൻ്റെ പരാതി ഇങ്ങനെ –

Whatsapp Group 1 | Whatsapp Group 2 |Telegram Group
രാവിലെ 10.30 ഓടെ വാഗമൺ നഗരത്തിൽ ഏലപ്പാറയ്ക്ക് തിരിയുന്ന ജംഗ്ഷിന് സമീപം റോഡിൽ ഞങ്ങൾ മൂന്ന് പേർ വെഡ്ഡിംഗ് ഷൂട്ട് നടത്താനായി കപ്പിൾസിനെ കാത്ത് നിൽക്കുകയായിരുന്നു. ഈ സമയത്താണ് വാഗമൺ സി.ഐ എത്തിയത്. എന്താ ഇവിടെ നിൽക്കുന്നതെന്ന് സി.ഐ തിരക്കി. ഫോട്ടോ ഷൂട്ടിന് വന്നതാണെന്ന് ഞാൻ അറിയിച്ചു.
റിസോർട്ടിൽ റൂം എടുത്തതിനാൽ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റില്ലാതെ പുറത്തിറങ്ങിയതിനാൽ 2000രൂപ വീതം ഫൈൻ അടയ്ക്കണമെന്ന് ആവശ്യപ്പെട്ടു. അല്ലെങ്കിൽ കോടതിയിൽ ഇരുപതിനായിരം രൂപയാകുമെന്നും പറഞ്ഞു. എന്നാൽ ഞാൻ റൂമെടുത്തിട്ടില്ലെന്നും കപ്പിൾസാണ് റൂമെടുത്തതെന്നും തൊഴിൽ ചെയ്യാൻ വന്നതാണെന്നും പിന്നെന്തിനാണ് പണം അടയ്കുന്നതെന്നും ചൂണ്ടിക്കാട്ടിയതോടെ കേട്ടാലറയ്ക്കുന്ന തെറി വിളിക്കുകയായിരുന്നു.
ഇതിന് പിന്നാലെ അദ്ദേഹത്തിന്റെ ഡ്രൈവറും തെറി വിളിച്ചു. ഇരുവരും ചേർന്ന് എന്റെ വാഹനത്തിന്റെ ലൈസൻസ് വാങ്ങിയ ശേഷം പണം അടച്ചാൽ വിടാം അല്ലെങ്കിൽ സ്റ്റേഷനിലേയ്ക്ക് കൊണ്ടു പോകും എന്ന് പറഞ്ഞു. കുറ്റം ചെയ്യാത്തതിനാൽ പണം അടയ്ക്കാൻ കഴിയില്ലെന്ന് ഞാൻ അറിയിച്ചു. വീണ്ടും അസഭ്യം പറഞ്ഞ് ജീപ്പിൽ കയറിയ സി.ഐ എന്നോട് കാറുമായി സ്റ്റേഷനിലേയ്ക്ക് വരാൻ ആവശ്യപ്പെട്ടു.
സ്റ്റേഷനിൽ എത്തിയതോടെ ചാടിയിറങ്ങിയ എസ്.എച്ച്.ഒ കാറിൽ നിന്ന് ഇറങ്ങിയ എന്റെ അരികിലെത്തി നെഞ്ചിൽ തള്ളിക്കൊണ്ട് അമ്മയെ ചേർത്ത് എന്നെ പലതവണ തെറി വിളിച്ചു. നിന്നെ ഞാൻ റിമാൻഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. എഫ്.ഐ.ആർ എടുത്ത് കേസെടുത്തതായി എഴുതാൻ മറ്റൊരു പൊലുസുകാരനെ ഏൽപ്പിച്ചു. ഫോണും വാഹനത്തിന്റെ താക്കോലും പിടിച്ചു വാങ്ങി വീണ്ടും കേട്ടാലറയ്ക്കുന്ന തെറിവിളിച്ചു. രണ്ട് മണിക്കൂറോളം സ്റ്റേഷനിൽ പിടിച്ചു നിറുത്തി രണ്ടായിരം രൂപ തന്നാൽ കാറിന്റെ താക്കോൽ തരാമെന്ന് പറയുകയും മറ്റൊരു വഴിയുമില്ലാതെ പണം അടയ്ക്കുകയുമായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
കോവിഡ് കാലത്ത് ഫോട്ടോ ഗ്രാഫർമാർ അടക്കമുള്ളവരുടെ ജീവിതം ദുരിതത്തിലാണ്. വല്ലപ്പോഴും കിട്ടുന്ന കല്യാണ വർക്കുകളാണ് ഇവരുടെ ജീവിതം തന്നെ താങ്ങിനിർത്തുന്നത്. ഇതിനിടെയാണ് ഫോട്ടോഗ്രാഫറോട് അപമര്യാദയായി സി.ഐ പെരുമാറി ഇരിക്കുന്നത്. പൊലീസിൻ്റെ ഭാഗത്തുനിന്ന് ഇത്തരം രീതിയിലുള്ള പെരുമാറ്റം ഉണ്ടാകുന്നതിനെതിരെ കഴിഞ്ഞദിവസമാണ് സംസ്ഥാന പൊലീസ് മേധാവി സർക്കുലർ പുറത്തിറക്കിയത്. ഇതിനു പിന്നാലെയാണ് ഇപ്പോൾ ഏറ്റവും മോശമായ രീതിയിൽ പൊലീസ് ഉദ്യോഗസ്ഥൻ്റെ പെരുമാറ്റം ഉണ്ടായിരുന്നത്.