വിദേശ ജോലി വാഗ്ദാനം ചെയ്ത്  തട്ടിയത് ലക്ഷങ്ങൾ; ഒളിവിലായിരുന്ന പ്രതി മൂന്ന് വർഷങ്ങൾക്ക് ശേഷം കുറവിലങ്ങാട് പോലീസിൻ്റെ പിടിയിൽ; പിടിയിലായത് കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ

വിദേശ ജോലി വാഗ്ദാനം ചെയ്ത് തട്ടിയത് ലക്ഷങ്ങൾ; ഒളിവിലായിരുന്ന പ്രതി മൂന്ന് വർഷങ്ങൾക്ക് ശേഷം കുറവിലങ്ങാട് പോലീസിൻ്റെ പിടിയിൽ; പിടിയിലായത് കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ

സ്വന്തം ലേഖിക

കോട്ടയം: വിദേശ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

കണ്ണൂർ തലശ്ശേരി തിരുവങ്ങാടി ഭാഗത്ത് പൗർണമി വീട്ടിൽ അബ്ദുള്ള മകൻ അംനാസ് (35) നെയാണ് കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാളും സുഹൃത്തുക്കളും ചേർന്ന് ഇസ്രായേലിൽ ജോലി നൽകാമെന്ന് പറഞ്ഞ് കബളിപ്പിച്ച് കേരളത്തിലെ വിവിധ ജില്ലകളിൽ പെട്ട പതിനെട്ടോളം ആളുകളിൽ നിന്നും 64 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. 2019 ലായിരുന്നു കേസിനാസ്പദമായ സംഭവം.

പരാതിയെ തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഈ കേസിലെ മറ്റു പ്രതികളായ വിദ്യ ഇമ്മാനുവൽ, മുഹമ്മദ് ഒനാസിസ് എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. വിവിധ കേസുകളിൽ പെട്ട് ഒളിവിൽ കഴിയുന്ന പ്രതികളെ കണ്ടെത്തുന്നതിനും , ഇവർക്ക് വേണ്ടി പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുന്നതിനും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് എല്ലാ സ്റ്റേഷനുകൾക്കും നിർദ്ദേശം നൽകിയിരുന്നു.

അംനാസ് വിദേശത്ത് ആയിരുന്നതിനാൽ ഇയാൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഇതിനെതുടര്‍ന്നാണ് ഇയാളെ കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും കഴിഞ്ഞ ദിവസം വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടയില്‍ പിടികൂടുന്നത്.

ഇയാൾ അന്യസംസ്ഥാനങ്ങളിൽ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു .പ്രതിക്ക് കട്ടപ്പന,ആലുവ, ചവറ തുടങ്ങിയ സ്റ്റേഷനുകളിൽ സമാനമായ കേസുകൾ നിലവിലുണ്ട്.

കുറവിലങ്ങാട് സ്റ്റേഷൻ എസ്.എച്ച്.ഓ നിർമ്മൽ ബോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.