
തേക്കുകൊണ്ടൊരു ബുള്ളറ്റ് ; ഒറിജിനലിനെ വെല്ലുന്ന തടി ബുള്ളറ്റ് കാണികൾക്ക് കൗതുകമാകുന്നു
സ്വന്തം ലേഖിക
മലപ്പുറം: ഇരുചക്രവാഹന ബ്രാൻഡായ ബുള്ളറ്റിനെ തേക്കിൽ തീർത്തിരിക്കുകയാണ് നിലമ്പൂർ സ്വദേശിയായ ജിതിൻ. നിലമ്പൂർ കരുളായി കളംസ്വദേശിയായ കണ്ടാലപ്പറ്റ ജിതിനാണ് തേക്കിൻതടികൊണ്ട് ബുള്ളറ്റ് നിർമ്മിച്ചികിക്കുന്നത്. ഒറിജിനലിനെ വെല്ലുന്ന ഈ ബുള്ളറ്റ് കാണാൻ കാണികളുടെ തിരക്കാണ്.
ടയറുകളും ടാങ്കിലെ ഡിസൈനുകളുമൊഴികെ മറ്റെല്ലാം തേക്ക് മാത്രമാണ്. ബുള്ളറ്റിന്റെ ടയറുകൾ മലേഷ്യൻ ഇരൂളിലും ടാങ്കിലുള്ള ഡിസൈനുകൾ വീട്ടിയിലുമാണ് ഒരുക്കിയിരിക്കുന്നത്. വീട്ടു പറമ്പിലെ രണ്ട് തേക്കുകളാണ് ഇതിനായി മുറിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇലക്ട്രീഷ്യനായ ജിതിൻ രണ്ടുവർഷമെടുത്താണ് ഈ മരബുള്ളറ്റുണ്ടാക്കിയത്. അഞ്ചുവർഷത്തോളം വിദേശത്ത് ജോലിചെയ്ത ജിതിൻ ബുള്ളറ്റ് നിർമാണത്തിനാവശ്യമായ ഉപകരണങ്ങൾ പലതും അവിടെനിന്നും കൊണ്ടുവന്നതാണ്.
നാട്ടിലെത്തിയശേഷം ഒരു ഒറിജിനൽ ബുള്ളറ്റ് സ്വന്തമായി വാങ്ങി. പിന്നെ അതു നോക്കിയായിരുന്നു മരബുള്ളറ്റിന്റെ നിർമാണം.
ബുള്ളറ്റിനോടുള്ള ആവേശമാണ് ഇങ്ങിനെയൊരു സൃഷ്ടിക്കു പിന്നിലെന്നും ജോലിയുടെ ഇടവേളകളിലും ഒഴിവുസമയത്തുമായിരുന്നു തേക്ക് ബുള്ളറ്റിന്റെ നിർമ്മാണമെന്നും ജിതിൻ പറയുന്നു.
ഏകദേശം പുതിയൊരു ബുള്ളറ്റിന്റെ വിലയോളം ചെലവിട്ടാണ് ഈ തേക്ക് ബുള്ളറ്റ് നിർമ്മിച്ചതെന്ന് ജിതിൻ പറഞ്ഞു. മരബുള്ളറ്റ് കാണാൻ ഇപ്പോൾ നിരവധി ആളുകളാണ് ജിതിന്റെ വീട്ടിലെത്തുന്നത്.