
കല്‍പറ്റ: ഉരുള്‍പൊട്ടലില്‍ അച്ഛനെയും, അമ്മയെയും, അനിയത്തിയെയും നഷ്ടപ്പെട്ടപ്പോഴും ശ്രുതിയുടെ പ്രതീക്ഷയായിരുന്നു ജെന്‍സണ്‍. ഉറ്റവര്‍ നഷ്ടപ്പെട്ടപ്പോള്‍ തന്നെ ചേര്‍ത്തുപിടിച്ച പ്രിയതമന്‍ ജെന്‍സണായിരുന്നു ശ്രുതിക്ക് ആത്മവിശ്വാസവും കരുത്തും നൽകിയത്.
ഒടുവില്‍ വാഹനാപകടത്തിന്റെ രൂപത്തില്‍ ശ്രുതിയെ തനിച്ചാക്കി വിധി ജെന്‍സണെയും കൊണ്ടുപോയി. പ്രതിശ്രുത വരൻ ജെൻസൻ്റെ മരണവിവരം ശ്രുതിയെ ബന്ധുക്കള്‍ അറിയിച്ചു. ജെന്‍സണെ അവസാനമായി ഒരു നോക്ക് കാണാന്‍ മൂപ്പന്‍സ് മെഡിക്കല്‍ കോളേജിലേക്ക് ശ്രുതിയെത്തി.
കല്‍പ്പറ്റയിലെ ആശുപത്രിയിലായിരുന്നു ശ്രുതി ചികിത്സയിലുണ്ടായിരുന്നത്. വാഹനാപകടത്തില്‍ പരിക്കേറ്റ ശ്രുതിയുടെ ശസ്ത്രക്രിയ കഴിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ജെന്‍സന്റെ മരണവിവരം ശ്രുതി അറിയുന്നത്. തുടര്‍ന്ന് ജെന്‍സന്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ആശുപത്രിയിലേക്ക് ശ്രുതിയെ എത്തിക്കുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതിവൈകാരിക രംഗങ്ങള്‍ക്കാണ് ആശുപത്രി സാക്ഷ്യം വഹിച്ചത്. ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി ബത്തേരിയിലെ താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോർട്ടം നടത്തും. ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നിനാണ് സംസ്കാരം. അമ്പലവയലിലെ ആണ്ടൂരില്‍ പൊതുദര്‍ശനമുണ്ടാകും.