
പുതുപ്പള്ളിയിലെ തിരിച്ചടിക്കു കാരണം ക്രിസ്ത്യൻ സഭകളുടെ പിന്തുണ നഷ്ടപ്പെട്ടത് ; 2021ല്‍ പിന്തുണച്ച ഓര്‍ത്തഡോക്‌സ്, യാക്കോബായ വിഭാഗങ്ങള്‍ ഇത്തവണ മുന്നണിക്ക് വോട്ട് ചെയ്തില്ല; സര്‍ക്കാരിനെതിരായ വാര്‍ത്തകളും വോട്ടര്‍മാരെ സ്വാധീനിച്ചെന്ന് സി.പി.ഐ നേതൃത്വം
സ്വന്തം ലേഖകൻ
തിരുവനന്തപുരം: പുതുപ്പള്ളിയിലെ തിരിച്ചടിക്കു കാരണം ക്രിസ്ത്യൻ സഭകളുടെ പിന്തുണ നഷ്ടപ്പെട്ടതുകൊണ്ടെന്ന് സി.പി.ഐ. 2021ല്‍ പിന്തുണച്ച ഓര്‍ത്തഡോക്‌സ്, യാക്കോബായ വിഭാഗങ്ങള്‍ ഇത്തവണ മുന്നണിക്ക് വോട്ട് ചെയ്തില്ല. സര്‍ക്കാരിനെതിരായ വാര്‍ത്തകളും വോട്ടര്‍മാരെ സ്വാധീനിച്ചെന്ന് സി.പി.ഐ നേതൃത്വം വിലയിരുത്തി.
അതേസമയം, ഭരണവിരുദ്ധ വികാരം ഉണ്ടായതായി കരുതുന്നില്ലെന്നാണു നേതൃത്വം പറയുന്നത്. എന്നാല്‍, മാസപ്പടി വിവാദങ്ങളില്‍ ഉള്‍പ്പെടെ സര്‍ക്കാരിനും മുഖ്യമന്ത്രിക്കും ഉള്‍പ്പെടെ വന്ന വാര്‍ത്തകള്‍ ജനങ്ങളെ സ്വാധീനിച്ചു. എന്നാല്‍, എല്‍.ഡി.എഫിന്റെ അടിസ്ഥാന വോട്ടുകളില്‍ കുറവുണ്ടായിട്ടില്ലെന്നും സി.പി.ഐ വിലയിരുത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉപതെരഞ്ഞെടുപ്പില്‍ വൈകാരികത യു.ഡി.എഫിനെ തുണച്ചെന്നാണ് സി.പി.ഐ കോട്ടയം ജില്ലാ സെക്രട്ടറി വി.ബി ബിനു മീഡിയവണിനോട് പ്രതികരിച്ചത്. മുന്നണിയില്‍ വോട്ട് ചോര്‍ച്ചയുണ്ടായിട്ടില്ല. എല്‍.ഡി.എഫ് ചിട്ടയായി യോജിച്ച പ്രവര്‍ത്തനം നടത്തി. സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിലുള്ള പോരായ്മകള്‍, ശൈലി എന്നിവ തെരഞ്ഞെടുപ്പ് ഫലം മുൻനിര്‍ത്തി പരിശോധിക്കണമെന്നും വി.ബി ബിനു പറഞ്ഞു.
യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മനു വേണ്ടി വോട്ടു മറിച്ചെന്ന ആരോപണങ്ങള്‍ നേരത്തെ കേരള കോണ്‍ഗ്രസ്(എം) തള്ളിയിരുന്നു. യു.ഡി.എഫ് വിജയത്തിനു കാരണം സഹതാപതരംഗമാണെന്ന് കേരളാ കോണ്‍ഗ്രസ് (എം) കോട്ടയം ജില്ലാ പ്രസിഡന്റ് ലോപസ് മാത്യു പ്രതികരിച്ചു. കേരളാ കോണ്‍ഗ്രസ് വോട്ടുകള്‍ ചോര്‍ന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.