‘ഓഫീസിലെ ശീലം ഇവിടെ വേണോ?; ഞാൻ പറഞ്ഞുവന്നത് അതിദാരിദ്ര്യം മാറ്റുന്നതിനെ പറ്റിയാണ്; ദാരിദ്ര്യം മാറിയതിന്റെയാണ് ഈ ഉറക്കം’; പരിപാടിയ്ക്കിടെ ഉറങ്ങിയ ഉദ്യോഗസ്ഥരെ പരിഹസിച്ച്‌ മന്ത്രി കെ.രാധാകൃഷ്ണൻ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പ്രസംഗത്തിനിടെ ഉറങ്ങിയ ഉദ്യോഗസ്ഥരെ പരിഹസിച്ച്‌ മന്ത്രി കെ.രാധാകൃഷ്ണൻ. ഉറങ്ങിയ ഉദ്യോഗസ്ഥരെ ആണ് മന്ത്രി പരിഹസിച്ചത്. ഓഫിസിലെ ശീലം ഇവിടെ വേണോയെന്ന് മന്ത്രി ചോദിച്ചു. എൻജിഒ യൂണിയന്റെ ഷോര്‍ട്ട് സ്റ്റേ സെന്ററിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു പരാമര്‍ശം.

കെ.രാധാകൃഷ്ണന്റെ വാക്കുകള്‍ ഇങ്ങനെ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

”വന്നതു മുതല്‍ ഞാൻ ശ്രദ്ധിക്കുകയാണ്, രണ്ടുമൂന്നു പേര്‍ ഉറങ്ങിക്കൊണ്ടേ ഇരിക്കുകയാണ്. ഞാൻ പറഞ്ഞുവന്നത് അതിദാരിദ്ര്യം മാറ്റുന്നതിനെ പറ്റിയാണ്. ദാരിദ്ര്യം മാറിയതിന്റെയാണ് ഈ ഉറക്കം (ചിരി). ഒരിക്കല്‍ കുടുംബശ്രീയുടെ പരിപാടി ഉദ്ഘാടനം ചെയ്യാൻ പോയിരുന്നു. അയ്യായിരത്തോളം സ്ത്രീകളുണ്ട് അവിടെ. ഹാള്‍ നിറഞ്ഞുകവിഞ്ഞു. വേദിയില്‍ എന്റെ കൂടെ ഉത്തരേന്ത്യൻ സ്വദേശിയായ കലക്ടറാണുള്ളത്.

കുറ‍ച്ചു സമയം കഴിഞ്ഞപ്പോള്‍ കലക്ടര്‍ വണ്‍, ടു, ത്രീ എന്ന് എണ്ണാൻ തുടങ്ങി. ഇയാള്‍ക്ക് പിറുപിറുക്കുന്ന സ്വഭാവമുണ്ടോയെന്നു ചിന്തിച്ചു. രണ്ടുമൂന്നു പ്രാവശ്യം ഇടംകണ്ണിട്ടു നോക്കിയപ്പോഴും അദ്ദേഹം എണ്ണിക്കൊണ്ടിരിക്കുകയാണ്. കുറച്ചുകഴിഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു, സര്‍ 23 കസേര പൊട്ടി എന്ന്. ബലക്കുറവ് കൊണ്ട് പൊട്ടിയതാകുമെന്നു ഞാൻ കരുതി.

അപ്പോള്‍ അദ്ദേഹം ചോദിച്ചു: സര്‍, നമ്മള്‍ കുടുംബശ്രീ രൂപീകരിച്ചത് എന്തിനു വേണ്ടിയാണ്? ഞാൻ പറഞ്ഞു, ദാരിദ്ര്യം ലഘൂകരിക്കാൻ. നമ്മുടെ നാട്ടിലെ ദാരിദ്ര്യം ലഘൂകരിച്ചതിന്റെ ഏറ്റവും വലിയ തെളിവാണ് ഈ സഹോദരിമാര്‍ വന്നിരുന്നപ്പോള്‍ കസേരകള്‍ പൊട്ടിയതെന്നായിരുന്നു കലക്ടറുടെ മറുപടി. ഇതു പറഞ്ഞതിന് എനിക്കെതിരെ നാളെ പ്രകടനം നടത്തരുതേ.

അടുത്തകാലത്തു വന്ന നിതി ആയോഗിന്റെ റിപ്പോര്‍ട്ടില്‍ കേരളത്തിലെ അതിദാരിദ്ര്യം 0.52 ശതമാനമാണ്. ഈ അര ശതമാനം വരുന്ന ആളുകളെ എങ്ങനെ ദാരിദ്ര്യത്തില്‍നിന്നു മോചിപ്പിക്കാം എന്നതിന്റെ ചര്‍ച്ച നടക്കുകയാണ്.

2025 നവംബര്‍ 1 ആകുമ്ബോഴാണ് കേരളം അതിദാരിദ്ര്യത്തില്‍നിന്നു മുക്തമാകുക എന്നാണു കണ്ടെത്തിയിട്ടുള്ളത്. എന്നാല്‍, 2024ല്‍ തന്നെ 0.52 ശതമാനത്തിന്റെ 97 ശതമാനത്തെയും മോചിപ്പിക്കാനാകും. 2024 ഡിസംബര്‍ 31 ആകുമ്ബോഴേക്കും ഇന്ത്യയില്‍ അതിദരിദ്രര്‍ ഇല്ലാത്ത ഒരു സംസ്ഥാനമായി കേരളത്തെ ചൂണ്ടിക്കാട്ടാൻ നമുക്കു കഴിയും”- കെ.രാധാകൃഷ്ണൻ വ്യക്തമാക്കി.