
കൊച്ചി: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തില്‍ കേരളത്തില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള കൂടുതല്‍ വിമാന സർവീസുകള്‍ റദ്ദാക്കി. കൊച്ചിയില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള 16 വിമാനങ്ങള്‍ കൂടിയാണ് റദ്ദാക്കിയത്. കൊച്ചിയിലേക്കുള്ള എട്ട് സർവീസുകളും റദ്ദാക്കി.
ഇന്ന് രാവിലെ 7 മണിക്കും രാത്രി 12നും ഇടയില്‍ കൊച്ചിയില്‍ നിന്ന് ഗള്‍ഫ് മേഖലയിലേക്കുള്ള 16 വിമാനങ്ങള്‍ റദ്ദാക്കി. ദുബായ്, സലാല, ദോഹ, അബുദാബി, കുവൈത്ത് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്.
മസ്‌ക്കറ്റിലേക്കുള്ള ഒമാൻ എയർ വിമാനം രാവിലെ 8.10നും സൗദി എയറിന്റെ ജിദ്ദ വിമാനം രാവിലെ 11.30 നും ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തിരുവനന്തപുരത്തു നിന്നുള്ള 17 സർവീസുകള്‍ റദ്ദാക്കി. അബുദാബി, ദുബായ്, ദോഹ, ദമാം, സൗദി, ബഹ്റൈൻ, ഖത്തർ എന്നിവിടങ്ങളിലേക്കുള്ള സർവീസുകളാണ് റദ്ദാക്കിയത്. കുവൈത്ത്, ഷാർജ സർവീസുകളാണ് കൂടുതലും റദ്ദാക്കിയത്.
എയർ ഇന്ത്യ എക്സ്പ്രസ്, എയർ അറേബ്യ, എത്തിഹാദ് എമിറേറ്റ്സ്, ഇൻഡിഗോ അടക്കം സർവീസുകള്‍ നിർത്തിവച്ചു. തിരുവനന്തപുരത്ത് ടെർമിനല്‍ 2 വില്‍ ഹെല്‍പ്പ് ലൈൻ കൗണ്ടറുകള്‍ ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരത്തേക്ക് എത്തേണ്ട 17 വിമാനങ്ങളും റദ്ദാക്കി. ഇതോടെ ആകെ 34 സർവീസുകളാണ് സ്തംഭിച്ചത്.
കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് ഇന്ന് ഗള്‍ഫ് മേഖലയിലേക്ക് പുറപ്പെടേണ്ട 22 സർവീസുകള്‍ റദ്ദാക്കി. കരിപ്പൂരിലേക്ക് എത്താനുള്ള 21 സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. കരിപ്പൂരില്‍ നിന്ന് രാവിലെ റിയാദിലേക്ക് ഉള്ള രണ്ട് വിമാനങ്ങള്‍ പുറപ്പെടും.
പശ്ചിമേഷ്യയിലെ ആക്രമണ സാഹചര്യംകണക്കിലെടുത്ത് ഇന്നലെയും വിമാനങ്ങള്‍ റദ്ദാക്കിയിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് രണ്ട് വിമാനങ്ങള്‍, നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് 11 വിമാന സർവീസുകള്‍, കരിപ്പൂർ വിമാനത്താവളത്തില്‍ നാല് വിമാനങ്ങള്‍ എന്നിവയാണ് റദ്ദാക്കിയിരുന്നത്.



