
ടെഹ്റാൻ: പശ്ചിമേഷ്യയിലെ സംഘർഷം പുതിയ നയതന്ത്ര യുദ്ധത്തിലേക്ക് നീങ്ങുന്നു.
12 ഗള്‍ഫ്-അറബ്-ഇസ്ലാമിക് രാജ്യങ്ങള്‍ ഇറാനെതിരെ എടുത്ത നിലപാടിനെ തള്ളിക്കൊണ്ട് ഇറാൻ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി.
തങ്ങളുടെ രാജ്യത്തിനെതിരായ നീക്കങ്ങള്‍ ഏകപക്ഷീയമാണെന്നും മേഖലയിലെ യഥാർത്ഥ ശത്രുക്കളെ തിരിച്ചറിയണമെന്നും ഇറാൻ ആവശ്യപ്പെട്ടു.
അയല്‍രാജ്യങ്ങള്‍ തങ്ങളുടെ മണ്ണ് അമേരിക്കയ്ക്കും ഇസ്രായേലിനും സൈനിക ആവശ്യങ്ങള്‍ക്കായി വിട്ടുനല്‍കുന്നത് ഉടൻ അവസാനിപ്പിക്കണമെന്ന് ഇറാൻ ആവശ്യപ്പെട്ടു. ആക്രമണങ്ങള്‍ക്ക് സൗകര്യം ഒരുക്കുന്നവരും പിന്തുണയ്ക്കുന്നവരും ഇസ്രായേല്‍ നടത്തുന്ന ‘കുറ്റകൃത്യങ്ങളില്‍’ തുല്യ പങ്കാളികളാണെന്ന് ഇറാൻ കുറ്റപ്പെടുത്തി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തങ്ങളുടെ എണ്ണ-പ്രകൃതിവാതക റിഫൈനറികള്‍ ആക്രമിക്കപ്പെട്ടാല്‍ കയ്യും കെട്ടി നോക്കി നില്‍ക്കില്ല. അത്തരം നീക്കങ്ങള്‍ക്കെതിരെ ശക്തമായ തിരിച്ചടി നല്കാൻ ഇറാൻ പ്രതിജ്ഞാബദ്ധമാണെന്നും അധികൃതർ വ്യക്തമാക്കി.
നേരത്തെ, മേഖലയിലെ സായുധ സംഘങ്ങള്‍ക്ക് ഇറാൻ നല്കുന്ന സാമ്പത്തിക-ആയുധ സഹായങ്ങള്‍ നിർത്തണമെന്നും സമാധാനം തകർക്കരുതെന്നും ആവശ്യപ്പെട്ട് സൗദി അറേബ്യ ഉള്‍പ്പെടെയുള്ള 12 രാജ്യങ്ങള്‍ രംഗത്തെത്തിയിരുന്നു. ഖത്തറിലും കുവൈത്തിലും എണ്ണ റിഫൈനറികള്‍ക്ക് ഉണ്ടായ കനത്ത നാശനഷ്ടങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഈ മുന്നറിയിപ്പ്. ഹോർമുസ് കടലിടുക്കും ബാബ് അല്‍ മന്ദബ് പാതയും അടയ്ക്കാൻ ശ്രമിക്കരുതെന്നും അവർ ആവശ്യപ്പെട്ടിരുന്നു.



