ഐപിഎസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് തട്ടിപ്പ് നടത്തി ജയിലിലായി; പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 24 ലക്ഷം വായ്പയെടുത്ത് മുങ്ങി; ഗുജറാത്തിലെ വനിതാ ഐ.പി.എസ്. ഓഫീസറെ വിവാഹം കഴിക്കാന്‍ പോകുകയാണെന്നും വ്യാജ പ്രചരണം; ജാമ്യത്തിലിറങ്ങിയ അമ്മയും മകനും സമാന കേസില്‍ വീണ്ടും അറസ്റ്റില്‍

Spread the love

സ്വന്തം ലേഖകന്‍

ഗുരുവായൂര്‍: ഐപിഎസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് തട്ടിപ്പ് നടത്തി ജയിലിലായി ജാമ്യത്തിലിറങ്ങിയ അമ്മയും മകനും സമാനമായ കേസില്‍ വീണ്ടും അറസ്റ്റില്‍. കോഴിക്കോട്, രാമനാട്ടുകര നികേതം വീട്ടില്‍ വിബിന്‍ കാര്‍ത്തിക്, അമ്മ ശ്യാമള എന്നിവരെയാണു ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് അറസ്റ്റ് ചെയ്തത്. വ്യാജരേഖ ചമച്ച് പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 24 ലക്ഷം തട്ടിയ കേസിലാണ് അറസ്റ്റ്.

14 ലക്ഷത്തിന്റെ കാര്‍ വാങ്ങാന്‍ വായ്പയെടുത്തശേഷം വിലകുറഞ്ഞ കാര്‍ വാങ്ങുകയും ആര്‍.സി. ബുക്ക് തിരുത്തി ബാങ്കിനെ കബളിപ്പിക്കുകയുമായിരുന്നു. പിന്നീട് മറ്റൊരു വാഹനത്തിനായി 10 ലക്ഷം രൂപയും വായ്പയെടുത്തു. രണ്ടും തിരിച്ചടയ്ക്കാതായതോടെ കഴിഞ്ഞ ഫെബ്രുവരി 26-നു ബാങ്ക് അധികൃതര്‍ പോലീസില്‍ പരാതി നല്‍കി. സാലറി സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ വ്യാജ രേഖകളാണ് ബാങ്കില്‍ ഹാജരാക്കിയിരുന്നത്. തൃശൂര്‍ സിവില്‍ സ്റ്റേഷന്‍ ലോക്കല്‍ ഫണ്ട് ഓഡിറ്റ് ഓഫീസര്‍ എന്ന വ്യാജരേഖയുണ്ടാക്കി ശ്യാമളയാണു മകന് ജാമ്യം നിന്ന് തട്ടിപ്പിന് കൂട്ടുനിന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഐ.പി.എസ്. പരീക്ഷ പാസായെന്നും അഭിമുഖം മാത്രമാണു ബാക്കിയുള്ളതെന്നുമാണു വിബിന്‍ നാട്ടുകാരോടു പറഞ്ഞിരുന്നത്. മറ്റൊരു പേരിലാണ് വാടക വീടെടുത്തിരുന്നത്. ഗുജറാത്തിലെ വനിതാ ഐ.പി.എസ്. ഓഫീസറെ വിവാഹം കഴിക്കാന്‍ പോകുകയാണെന്ന് പ്രചരിപ്പിച്ചിരുന്നു. വിശ്വാസ്യതയ്ക്കായി പ്രതിശ്രുതവധുവിന്റെ ഫോട്ടോയും ഫെയ്സ്ബുക്ക് പ്രൊഫൈലില്‍ ചേര്‍ത്തിരുന്നു.

കുന്നംകുളം സ്വദേശി ബാങ്ക് മാനേജറായ സുധയെ കബളിപ്പിച്ച് 97 പവനും 25 ലക്ഷം രൂപയും തട്ടിയെടുത്ത കേസില്‍ 2019 ഒക്ടോബര്‍ 27-ന് അമ്മയും മകനും അറസ്റ്റിലായിരുന്നു. പിന്നീട് ഇവര്‍ക്കെതിരേ ബാങ്ക് അധികൃതരുള്‍പ്പെടെ നിരവധിപ്പേര്‍ പരാതി നല്‍കി. വിബിന്‍ ഐ.പി.എസ്. ഉദ്യോഗസ്ഥനാണെന്ന വ്യാജ ശമ്ബള സര്‍ട്ടിഫിക്കറ്റുണ്ടാക്കി വിവിധ ബാങ്കുകളില്‍ നിന്നു വാഹനവായ്പയെടുക്കുകയും പിന്നീട് വായ്പ അടച്ചുതീര്‍ന്നെന്ന വ്യാജരേഖയുണ്ടാക്കി മറിച്ചുവില്‍ക്കുകയുമായിരുന്നു പതിവ്.