
മലയാളികളുടെ പ്രിയങ്കരനായ നടനാണ് ഇന്നസെന്റ്. നടന്‍ എന്നതിനപ്പുറം എംപി എന്ന നിലയിലും അദ്ദേഹത്തെ മലയാളികള്‍ ഓര്‍ത്തിരിക്കും
മലയാളികളുടെ പ്രിയങ്കരനായ നടനാണ് ഇന്നസെന്റ്. നടന്‍ എന്നതിനപ്പുറം എംപി എന്ന നിലയിലും അദ്ദേഹത്തെ മലയാളികള്‍ ഓര്‍ത്തിരിക്കും
സ്വന്തം ലേഖകൻ
ഇന്നച്ചന്‍ കഥകള്‍ എന്നും മലയാളികള്‍ക്ക് പ്രിയപ്പെട്ടതാണ്. ക്യാന്‍സറിനെ പോലും ചിരിച്ചു കൊണ്ട് നേരിട്ട വ്യക്തിയായിരുന്നു അദ്ദേഹം. തമാശക്കഥകളായിരുന്നു ഇന്നസെന്റ് എന്നും പറഞ്ഞിരുന്നു. എന്നാല്‍ അദ്ദേഹം ഒരിക്കലും എവിടേയും പറയാത്തൊരു കഥ പങ്കുവെക്കുകയാണ് സത്യന്‍ അന്തിക്കാട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്റ്റാര്‍ ആന്റ് സ്റ്റൈലിലെഴുതിയ ഓര്‍മ്മക്കുറിപ്പിലാണ് ഇന്നസെന്റ് ആ കഥ പറയുന്നത്. ഇന്നസെന്റിന്റെ മരണത്തിന് ശേഷം അദ്ദേഹത്തിന്റെ വീട്ടില്‍ പോയതായിരുന്നു സത്യന്‍ അന്തിക്കാട്. ഈ സമയത്ത് ഇന്നസെന്റിന്റെ മകന്‍ സോണറ്റിന് വന്നൊരു ഫോണ്‍ കോളിനെ തുടര്‍ന്നാണ് തന്നോടും പോലും ഇന്നസെന്റ് പറയാതിരുന്ന ആ കഥ സോണറ്റിലൂടെ സത്യന്‍ അന്തിക്കാട് അറയുന്നത്. ആ കഥ ഇങ്ങനെയാണ്.
എംപിയായിരുന്ന കാലത്ത് ദുബായില്‍ നിന്ന് അപരിചിതനായ ഒരാള്‍ ഇന്നസെന്റിനെ വിളിച്ചു. മുപ്പതു വര്‍ഷമായി അയാള്‍ ദുബായ് ജയിലില്‍ കഴിയുകയാണ്. ഒരു ചതിയില്‍ പെട്ടതായിരുന്നു ആ മനുഷ്യന്‍. ഗള്‍ഫിലൊരു ജോലി സ്വപ്‌നം കണ്ട് ആരുടെയൊക്കെയോ കൈയും കാലും പിടിച്ച് വിസ സംഘടിപ്പിച്ച്‌ദുബായിലേക്കു പോകാന്‍ എയര്‍പോര്‍ട്ടിലെത്തിയ അയാളുടെ കൈയില്‍ ഒരു പരിചയക്കാരന്‍ ഒരു പൊതി ഏല്‍പ്പിച്ചു. ഗള്‍ഫിലെത്തിയാല്‍ തന്റെ സുഹൃത്ത് വന്ന് അത് വാങ്ങിക്കോളും എന്നാണയാള്‍ പറഞ്ഞത്.
വിലകൂടിയ മയക്കുമരുന്നായിരുന്നു അതില്‍. ദുബായ് എയര്‍പോര്‍ട്ടിലെ പരിശോധനയില്‍ പിടിക്കപ്പെട്ടു. അന്ന് ജയിലിലായതാണ്. പിന്നെ പുറത്തിറങ്ങിയിട്ടില്ല. നീണ്ട മുപ്പതു വര്‍ഷങ്ങള്‍. അതിനിടയില്‍ അയാളുടെ രക്ഷിതാക്കള്‍ മരിച്ചു. മക്കളുടെ കല്യാണം കഴിഞ്ഞു. അതൊന്നും കാണാന്‍ സാധിച്ചില്ല. പുറത്തിറക്കാന്‍ ആരുമില്ലായിരുന്നു. എംപി എന്ന നിലയ്ക്ക് എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ എന്ന് ചോദിച്ചിട്ടാണ് അയാള്‍ വിളിച്ചത്.
വിവരങ്ങളെല്ലാം ചോദിച്ചറിഞ്ഞ് തന്റെ സെക്രട്ടറിയെക്കൊണ്ട് ഒരു നിവേദനം തയ്യാറാക്കി. അന്നത്തെ കേന്ദ്രമന്ത്രിയായിരുന്ന സുഷമ സ്വരാജിനെനേരിട്ടു കണ്ട് കാര്യങ്ങള്‍ ബോധിപ്പിച്ച് ആ നിവേദനം കൊടുത്തു. സുഷമസ്വരാജ് അത് ഗൗരവ്വമായെടുത്തു. കേന്ദ്ര തലത്തിലുള്ള ഇടപെടലുണ്ടായി. വൈകാതെ അയാള്‍ മോചിതനായി. നാട്ടിലെത്തിയ ഉടനെ അയാള്‍ ഇന്നസെന്റിനെ വന്നു കണ്ട് കണ്ണീരോടെ നന്ദി പറഞ്ഞു. കുറച്ചു മാസങ്ങള്‍ക്കു ശേഷം വീണ്ടും വിളിക്കുന്നു. ഇത്തവണ മറ്റൊരു സങ്കടമാണ് പറയാനുണ്ടായിരുന്നത്.
ജോലിയൊന്നും കിട്ടുന്നില്ല. പ്രായവും കുറച്ചായി. ജീവിക്കാന്‍ ലോട്ടറിക്കച്ചവടം ചെയ്താല്‍ കൊള്ളാമെന്നുണ്ട്. പക്ഷെ ഇരുപതിനായിരം രൂപയെങ്കിലും ഉണ്ടെങ്കിലേ അത് തുടങ്ങാന്‍ പറ്റൂ. ആരോട് ചോദിച്ചാലാ കിട്ടുക ? ആരോടും ചോദിക്കണ്ട. ഞാനയച്ചു തരാം. എന്ന് പറഞ്ഞു ഇന്നസെന്റ്. ഇന്നസെന്റ് കൊടുത്ത ഇരുപതിനായിരം രൂപയില്‍ നിന്ന് അയാളും കുടുംബവും ജീവിതം തുടങ്ങി. അവസാനമായി ഒരു നോക്ക് കാണാന്‍ ജനക്കൂട്ടത്തിനിടയില്‍ താനുമുണ്ടായിരുന്നു എന്നു പറഞ്ഞു അയാള്‍. കരച്ചില്‍ കൊണ്ടു വാക്കുകള്‍ മുറിഞ്ഞിട്ടാണത്രേ ഫോണ്‍ വച്ചത്.
നമ്മളോട് പറഞ്ഞിട്ടില്ലാത്ത നന്മയുടെ കഥകള്‍ ഇനിയുമുണ്ടാകും. സ്വയം കളിയാക്കുന്ന കഥകളേ ഇന്നസെന്റ് പറയാറുള്ളൂ. കേള്‍ക്കുന്നവര്‍ക്ക് അതാണ് ഇഷ്ടമെന്ന് അദ്ദേഹത്തിനറിയാം എന്നാണ് സത്യന്‍ അന്തിക്കാട് പറയുന്നത്.