ഡല്‍ഹി: ഓപ്പറേഷൻ സിന്ദൂർ ഏല്‍പ്പിച്ച ആഘാതത്തിനുപിന്നാലെ ഇന്ത്യയെ ആക്രമിക്കാൻ സായുധ സേനയ്ക്ക് പൂർണ അനുമതി നല്‍കിയിരിക്കുകയാണ് പാകിസ്ഥാൻ ഭരണകൂടം.
എന്നാല്‍ പാകിസ്ഥാന്റെ രീതികള്‍ നല്ലപോല അറിയാവുന്ന ഇന്ത്യക്ക് തെല്ലും ഭയമില്ല. പാകിസ്ഥാന്റെ ചില യുദ്ധ അമളികളും ഇന്ത്യക്ക് മുന്നിലുണ്ട്. അതിനാല്‍ പാക് നീക്കങ്ങളെ കൃത്യമായി നേരിടാൻ സാധിക്കുമെന്ന ആത്മവിശ്വാസവും ഇന്ത്യക്കുണ്ട്.
കൃത്യമായ ആസൂത്രണമില്ലാത്തതിനാല്‍ പലതവണ വൻ പ്രത്യാഘാതങ്ങള്‍ പാക് സേനയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. അതിന് ഉദാഹരണമാണ് 1965ലെ ഇന്ത്യ-പാക് യുദ്ധത്തിനിടെയുണ്ടായ സംഭവം. ‘സ്‌പെഷ്യല്‍ സർവീസ് ഗ്രൂപ്പ്’ എന്ന പേരില്‍ 1956 മുതല്‍ പാകിസ്ഥാൻ സൈന്യത്തിന്റെ പ്രത്യേക സേന പ്രവർത്തിച്ചിരുന്നു. ഇതിനിടെ പാകിസ്ഥാന്റെ ഒരു സാഹസിക നടപടി ഏറ്റവും വലിയ അബദ്ധത്തില്‍ കലാശിക്കുകയായിരുന്നു.
പ്രത്യേക സേനയെ രഹസ്യമായി വിമാനങ്ങളില്‍ എത്തിച്ച് ഇന്ത്യയിലെ ആദംപൂർ, പത്താൻകോട്ട്, ഹല്‍വാര എന്നിവിടങ്ങളിലുള്ള വ്യോമസേനാത്താവളങ്ങളിലെ വിമാനങ്ങള്‍ ആക്രമിച്ച് തകർക്കാൻ പാകിസ്ഥാൻ പദ്ധതിയിട്ടു. യുദ്ധത്തില്‍ മേല്‍ക്കൈ നേടുകയായിരുന്നു ലക്ഷ്യം. എന്നാല്‍ പത്താൻകോട്ടിന് സമീപം പാരച്യൂട്ടിലിറങ്ങിയ സംഘം പലയിടത്തായി ചിതറിപ്പോയി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇരുട്ടും ദുഷ്‌കരമായ ഭൂപ്രകൃതിയുമാണ് വെല്ലുവിളിയായത്. തുടർന്ന് രണ്ട് ദിവസത്തിനുള്ളില്‍ ഇന്ത്യൻ സൈനികർ ഇവരെ പിടികൂടുകയായിരുന്നു.
ആദംപൂരില്‍ ഇറങ്ങിയവർക്കും സമാന തിരിച്ചടിയുണ്ടായി. ചോളപ്പാടങ്ങളില്‍ ഒളിച്ച പാക് സൈനികരെ പഞ്ചാബി കർഷകർ പിടികൂടി.
ചില സൈനികരെ അവർ കൊലപ്പെടുത്തുകയും ചെയ്തു. ഹല്‍വാരയില്‍ എയർഫീല്‍ഡിന് സമീപത്തായി ഇറങ്ങിയ പാക് സൈനികരെ ഇന്ത്യൻ സൈന്യം വളഞ്ഞു.
അന്ന് ഇന്ത്യയിലെത്തിയ 180 പാക് സൈനികരില്‍ 136 പേരെ യുദ്ധത്തടവുകാരായി പിടികൂടി. 22 പേർ കൊല്ലപ്പെട്ടു. ബാക്കിയുള്ളവർ രക്ഷപ്പെട്ടു. പാകിസ്ഥാന്റെ ഏറ്റവും പാളിയ സൈനിക നടപടികളിലൊന്നായിരുന്നു ഇത്.