ലോകകപ്പ് സെമി: ഇന്ത്യയ്ക്ക് കനത്ത തോൽവി

ലോകകപ്പ് സെമി: ഇന്ത്യയ്ക്ക് കനത്ത തോൽവി

Spread the love
സ്‌പോട്‌സ് ഡെസ്‌ക്
മാഞ്ചസ്റ്റർ: ലോകകപ്പ് ക്രിക്കറ്റിന്റെ സെമി ഫൈനലിൽ ഇന്ത്യയ്ക്ക് ന്യൂസിലൻഡിനെതിരെ കനത്ത തോൽവി. ഇന്ത്യയുടെ മുൻനിര ബാറ്റ്‌സ്മാൻമാർ തകർന്നടിഞ്ഞ മത്സരത്തിൽ 19 റണ്ണിനാണ് ഇന്ത്യ കീഴടങ്ങിയത്. ഇന്ത്യയ്ക്കു വേണ്ടി രവീന്ദ്ര ജഡേജയും, മഹേന്ദ്ര സിംങ് ധോണിയും വാലറ്റത്ത് പൊരുതി നോക്കിയെങ്കിലും, മത്സരം ന്യൂസിലൻഡിന് അനുകൂലമായി തിരിഞ്ഞു.
ന്യൂസിലൻഡ് ഉയർത്തിയ 239 നെതിരെ , 221 റണ്ണിന് ഇന്ത്യ ഓൾ ഔട്ട് ആകുകയായിരുന്നു. 49.3 ഓവറിൽ ഇന്ത്യയുടെ എല്ലാ ബാറ്റ്‌സ്മാൻമാരും കൂടാരം കയറി. നാല് റണ്ണിന് രോഹിത് ശർമ്മയും, അഞ്ചിൽ വിരാട് കോഹ്ലിയും കെ.എൽ രാഹുലും പുറത്തായപ്പോൾ തന്നെ ഇന്ത്യയുടെ വിധി നിർണ്ണയിക്കപ്പെട്ടിരുന്നു. കഴിഞ്ഞ മത്സരത്തിലെ മിന്നും താരങ്ങളായ രോഹിതും, രാഹുലും കോഹ്ലിയും ഓരോ റൺ മാത്രമാണ് നേടിയത്. പിടിച്ചു നിൽക്കാൻ ശ്രമിക്കുന്നതിനിടെ സ്‌കോർ 24 ൽ നിൽക്കെ 25 പന്തിൽ ആറു റണ്ണെടുത്ത ദിനേശ് കാർത്തിക്ക് പുറത്തായത് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയായി. പ്രതിരോധിച്ച് നിന്ന ഋഷഭ് പന്ത് 71 ൽ 32 റണ്ണെടുത്തും, 92 ൽ കൂറ്റനടിക്കാരൻ ഹാർഡിക് പാണ്ഡ്യ 32 റണ്ണെടുത്തും പുറത്തായതോടെ ഇന്ത്യ തോൽവിയുടെ വക്കലെത്തി. പിന്നീട് ഒത്തുകൂടിയ എം.എസ് ധോണിയും, രവീന്ദ്ര ജഡേജയും പൊരുതി നോക്കുകയായിരുന്നു. അവസാന ലോകകപ്പിന് ഇറങ്ങിയ ഇരുവരും ഒരു ഘട്ടത്തിൽ ഇന്ത്യയെ വിജയത്തിലേയ്ക്ക് എത്തിക്കും എന്ന് തോന്നൽ ഉയർത്തി. 92 ൽ ഒത്തു ചേർന്ന ഇരുവരും നൂറ് റൺ കൂട്ടിച്ചേർത്ത ശേഷം 208 ലാണ് പിരിഞ്ഞത്. രവീന്ദ്ര ജഡേജ പുറത്താകുമ്പോൾ 59 പന്തിൽ 77 റൺ കൂട്ടിച്ചേർത്തിരുന്നു. പിച്ചിൽ ഒരു ഭൂതവുമില്ലെന്ന് ഇന്ത്യൻ മുൻനിരക്കാർക്ക് വ്യക്തമായ സന്ദേശം നൽകുന്നതായിരുന്നു ജഡേജയുടെ ബാറ്റിങ്. ജഡേജ പോയതിന് ശേഷം ഒരു സിക്‌സർ പറത്തിയ ധോണി ഇന്ത്യയ്ക്ക് വീണ്ടും പ്രതീക്ഷ നൽകി. എന്നാൽ, സിംഗിൾ ഓടാനുള്ള ചാൻസ് രണ്ടാക്കി മാറ്റാനുള്ള ധോണിയുടെ ശ്രമം മാർട്ടിൻ ഗുപ്റ്റിലിന്റെ നേരിട്ടുള്ള ഏറിൽ അവസാനിച്ചു. പിന്നീട്, ഇന്ത്യയുടെ വാലറ്റം അധികം ചെറുത്തു നിൽക്കാതെ കീഴടങ്ങുകയായിരുന്നു. 216 ൽ ധോണി പോയതിനു പിന്നാലെ, 217 ൽ ഭൂവനേശ്വർ കുമാറും, 221 ൽ ചാഹലും മടങ്ങിയതോടെ ഇന്ത്യൻ പോരാട്ടം അവസാനിച്ചു. റണ്ണൊന്നുമെടുക്കാതെ തോൽവിയ്ക്ക് ജസ്പ്രീത് ബുംറ കാവലായി.
ന്യൂസിലൻഡിന് വേണ്ടി ബോൾട്ട് രണ്ടും, ഹെൻട്ര് മൂന്നും, സാറ്റ്‌നർ രണ്ടും വിക്കറ്റ് നേടി. നീഷാമും, ഫെർഗുൻസണും ഓരോ വിക്കറ്റ് വീതം നേടി.