മഴ ചതിച്ചിട്ടും മുന്നൂറ് കടന്ന് ഇന്ത്യ: മാഞ്ചസ്റ്ററിൽ സെഞ്ച്വറിയടിച്ച് രോഹിത് ശർമ്മ; ആവേശക്കൊടുമുടിയിൽ ഇന്ത്യ പാക് മത്സരം

മഴ ചതിച്ചിട്ടും മുന്നൂറ് കടന്ന് ഇന്ത്യ: മാഞ്ചസ്റ്ററിൽ സെഞ്ച്വറിയടിച്ച് രോഹിത് ശർമ്മ; ആവേശക്കൊടുമുടിയിൽ ഇന്ത്യ പാക് മത്സരം

സ്‌പോട്‌സ് ഡെസ്‌ക്
മാഞ്ചസ്റ്റർ: ലോകകപ്പിലെ ഏറ്റവുമധികം താരമൂല്യമുള്ള ഇന്ത്യ പാക്കിസ്ഥാൻ മത്സരത്തിൽ ഇന്ത്യയ്ക്ക് കൂറ്റൻ സ്‌കോർ. ഇന്ത്യൻ ഇന്നിംഗ്‌സ് അവസാനിക്കുമ്പോൾ രോഹിത് ശർമ്മയുടെ സെഞ്ച്വറിയുടെയും, വിരാട് കോഹ്ലിയുടെയും ഓപ്പണർ കെ.ആർ രാഹുലിന്റെയും സെഞ്ച്വറിയുടെ മികവിൽ ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 336 റണ്ണടിച്ചു കൂട്ടിയിട്ടുണ്ട്. ഇടയ്‌ക്കെത്തിയ മഴക്കാറും മഴയുമാണ് പടുകൂറ്റൻ സ്‌കോറിലേയ്ക്ക് കുതിക്കുകയായിരുന്ന ഇന്ത്യയെ തടഞ്ഞത്.
മാഞ്ചസ്റ്ററിലെ മൈതാനത്ത് ടോസ് നേടിയ പാക്കിസ്ഥാൻ ഇന്ത്യയെ ബാറ്റിംഗിന് അയച്ചു. മഴപ്പേടി മാനത്തു നിൽക്കുന്നതിനാൽ കൃത്യമായി കരുതിക്കൂട്ടി തന്നെയായിരുന്നു ഇന്ത്യയുടെ ബാറ്റിംഗ്. പരിക്കേറ്റ ശിഖർ ധവാന് പകരം ഓപ്പണിഗിൽ രോഹിത്തിനൊപ്പം എത്തിയത് കെ.എൽ രാഹുൽ. ലോകകപ്പിലെ അരങ്ങേറ്റം രാഹുൽ മോശമാക്കിയില്ല. ആദ്യ വിക്കറ്റിൽ രോഹിത്തിനൊപ്പം 136 റണ്ണാണ് രാഹുൽ കൂട്ടിച്ചേർത്തത്. 23.5 ഓവറില് വഹാബ് റിയാസിനു മുന്നിൽ കീഴടങ്ങിയപ്പോഴേയ്ക്കും 78 പന്തിൽ 57 റൺ രാഹുൽ സ്വന്തം പേരിൽ ചേർത്തിരുന്നു.
പിന്നീട്, കോഹ്ലിയും, രോഹിതും ചേർന്ന് ഇന്ത്യയുടെ ഡ്രൈവിംങ് സീറ്റ് കയ്യടക്കി. 38.2 ഓവറിൽ സ്‌കോർ 234 ൽ നിൽക്കേ ഹസൻ അലിയുടെ പന്തിൽ വഹാബ് റിയാസിനു പിടി നൽകി രോഹിത് മടങ്ങിയത്. വഹാബിന്റെ സ്‌ളോ ബോളിൽ സ്‌കൂപ്പിന് ശ്രമിച്ച രോഹിത്തിന്റെ ടൈമിങ് പിഴയ്ക്കുകയായിരുന്നു. 113 പന്തിൽ അതിവേഗം 140 റൺ കൂട്ടിച്ചേർത്താണ് രോഹിത് മടങ്ങിയത്. പിന്നാലെ എത്തിയ ഹാർദിക് പാണ്ഡ്യ മിന്നൽ പോലെ 26 റൺ അടിച്ചെടുത്തു. 19 പന്തിൽ രണ്ടു ഫോറും, ഒരു സിക്‌സുമായാണ് പാണ്ഡ്യ ഗ്രൗണ്ടിൽ നിന്നും തിരിച്ചു കയറിയത്.
പിന്നാലെ എത്തിയ ധോണി വന്ന വഴി തിരികെ കയറിയതിനു പിന്നാലെ ഗ്രൗണ്ടിൽ മഴയെത്തി. പതിനഞ്ച് മിനിറ്റോളം കളി തടസപ്പെട്ടതിനു പിന്നാലെ എറിഞ്ഞ ആദ്യ പന്തിൽ തന്നെ കോഹ്ലി പുറത്ത്. 65 പന്തിൽ ഏഴു ഫോറുകളുമായി 77 റണ്ണെടുത്ത് ഫോമിലേയ്ക്ക് ഉയരുന്നതിനിടെയാണ് കോഹ്ലി പുറത്തായത്. 15 പന്തിൽ 15 എടുത്ത വിജയ് ശങ്കറും, എട്ടു പന്തിൽ ഒൻപത് റണ്ണെടുത്ത കേദാർ ജാദവും ചേർന്ന് ഇന്ത്യയ്ക്ക് 336 റണ്ണിന്റെ വൻ സ്‌കോർ അടിച്ചെടുത്തു.
പാക്കിസ്ഥാന് വേണ്ടി മുഹമ്മദ് അമീർ മൂന്നു വിക്കറ്റും, ഹസൻ അലിയും വഹാബ് റിയാസും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.