
സ്വന്തം ലേഖിക
ന്യൂഡൽഹി: ഇന്ത്യയില്‍ കോവിഡ് കേസുകളില്‍ വര്‍ധനവ് രേഖപ്പെടുത്തിയതോടെ രാജ്യത്ത് കോവിഡ് നാലാം തരംഗമെന്ന അഭ്യൂഹം ശക്തമാകുന്നു.
രണ്ട് മാസങ്ങള്‍ക്ക് ശേഷമാണ് കോവിഡ് പ്രതിവാര കേസുകളില്‍ വലിയ വര്‍ധനവ് രേഖപ്പെടുത്തുന്നത്. ഒരാഴ്ചയ്ക്കിടെ ഇന്ത്യയില്‍ കോവിഡ് കേസുകളില്‍ 14 ശതമാനത്തിലധികം വര്‍ധനവുണ്ടായി എന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഡിസംബര്‍ 13 നും 19 നും ഇടയില്‍ ഇന്ത്യയിലാകെ 1,104 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഡിസംബര്‍ 20 നും 26 നും ഇടയില്‍ 1,260 കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഡിസംബര്‍ 13 നും 19 നും ഇടയില്‍ 15 പേര്‍ കൊറോണ ബാധിച്ച് മരിച്ചു.
അതേസമയം, ഡിസംബര്‍ 20 നും 26 നും ഇടയില്‍ 19 മരണങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നിരുന്നാലും, ഈ മരണങ്ങളുടെ കണക്കുകളില്‍ ചില പഴയ മരണങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കേരളമാണ് കണക്കുകളില്‍ പഴയ മരണങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഉദാഹരണത്തിന്, ഡിസംബര്‍ 22 ന് 9 പേര്‍ കോവിഡ് ബാധിച്ചു മരിച്ചു. എന്നാല്‍ ഇതില്‍ 6 മരണങ്ങള്‍ പഴയതാണ്. അതായത്, അവ നേരത്തെ സംഭവിച്ചതാണെങ്കിലും ഇപ്പോഴാണ് കോവിഡ് മരണമായി രേഖപ്പെടുത്തിയത്.
മാത്രമല്ല, രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന രോഗികളുടെ എണ്ണത്തിലും നേരിയ വര്‍ധനവുണ്ടായിട്ടുണ്ട്. ഡിസംബര്‍ 22 വരെ, സജീവമായ കേസുകളുടെ എണ്ണം 3,380 ആയിരുന്നു, ഇത് ഡിസംബര്‍ 26 ആയപ്പോഴേക്കും 3,421 ആയി വര്‍ദ്ധിച്ചു.