
കോട്ടയം: 78-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടില്‍ നടന്ന ജില്ലാതല സ്വാതന്ത്ര്യദിനാഘോഷത്തിൽ സ്വാതന്ത്ര ദിന സന്ദേശം നൽകി മന്ത്രി ജെ.ചിഞ്ചുറാണി. ഏറെ പ്രകീർത്തിക്കപ്പെട്ട നമ്മുടെ ഒരുമയും മതനിരപേക്ഷതയും ശാസ്ത്രീയചിന്തയും കൂടുതല്‍ ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് മന്ത്രി പറഞ്ഞു.
കേരളത്തിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും നാശമുണ്ടാക്കിയതാണ് വയനാട് ദുരന്തം. പ്രളയകാലങ്ങളിലും കോവിഡ് കാലങ്ങളിലും ചെയ്തതു പോലെ നാടിനൊപ്പം നിലയുറപ്പിക്കേണ്ട അവസരമാണിത്. ഈ ഘട്ടത്തില്‍ എല്ലാവരുടെയും സഹായഹസ്തമെത്തണം.
ദുരിതബാധിതരുടെ പുനരധിവാസ പ്രവർത്തനങ്ങള്‍ക്കായി സർക്കാർ നടത്തുന്ന നടപടികള്‍ക്ക് പിന്തുണ നല്‍കണം. ദുരന്ത സാഹചര്യങ്ങളില്‍ ഒന്നിക്കുന്ന സംസ്‌കാരത്തിന്റെ കരുത്താണ് പ്രതിസന്ധികളെ നേരിടാൻ കേരള ജനതയെ പ്രാപ്തരാക്കുന്നത്. ആ സ്‌നേഹവും ഐക്യവും കൈവെടിയാതെ മുന്നോട്ടുപോകണമെന്നും മന്ത്രി പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പരേഡ് പരിശോധിച്ച ശേഷം മന്ത്രി പരേഡിന്റെ അഭിവാദ്യം സ്വീകരിച്ചു. നശാ മുക്ത് ഭാരത് അഭിയാന്റെ ഭാഗമായുള്ള ലഹരിവിമുക്ത പ്രതിജ്ഞ കലക്ടർ ജോണ്‍ വി. സാമുവല്‍ ചൊല്ലിക്കൊടുത്തു. പോലീസ്, ഫോറസ്റ്റ്, എക്‌സൈസ്, എൻ.സി.സി, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, ജൂനിയർ റെഡ്‌ക്രോസ്, സ്‌കൗട്ട്‌സ്, ഗൈഡ്‌സ്, ബാൻഡ് സെറ്റ് എന്നിവയടങ്ങുന്ന 20 പ്ലാറ്റൂണുകളാണ് പരേഡില്‍ പങ്കെടുത്തത്.
പാലാ സ്റ്റേഷനിലെ ഇൻസ്പെക്ടർ ജോബിൻ ആന്റണിയായിരുന്നു പരേഡ് കമാൻഡർ. മൗണ്ട് കാർമല്‍ ജി.എച്ച്.എസ്.എസ്, ബേക്കർ മെമ്മോറിയല്‍ എച്ച്.എസ്.എസ്. എന്നിവിടങ്ങളിലെ വിദ്യാർഥികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, കലക്ടർ ജോണ്‍ വി. സാമുവല്‍, നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റിയൻ, ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്, സബ് കലക്ടർ ഡി. രഞ്ജിത്ത്, അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ബീന പി. ആനന്ദ്, ഉദ്യോഗസ്ഥർ, പൊതുജനങ്ങള്‍, വിദ്യാർഥികള്‍ എന്നിവർ പങ്കെടുത്തു.
പരേഡില്‍ മികച്ച പ്രകടനം കാഴ്ചവച്ച പ്ലാറ്റൂണുകള്‍ക്ക് മന്ത്രി സമ്മാനങ്ങള്‍ വിതരണം ചെയ്തു. സായുധസേന പതാകനിധിയിലേക്ക് ജില്ലയില്‍ ഏറ്റവും കൂടുതല്‍ തുക സംഭാവന നല്‍കിയ കഞ്ഞിക്കുഴി മൗണ്ട് കാർമല്‍ ഹൈസ്‌കൂള്‍ (വിദ്യാഭ്യാസസ്ഥാപന വിഭാഗം), ജില്ലാ രജിസ്ട്രാർ (ജനറല്‍) (വിദ്യാഭ്യാസഇതരസ്ഥാപന വിഭാഗം) എന്നിവർക്കുള്ള ട്രോഫികള്‍ മന്ത്രി സമ്മാനിച്ചു.
മികച്ച പ്ലാറ്റൂണ്‍ കമാൻഡറായി പോലീസ് കോട്ടയം ഡി.എച്ച്.ക്യൂ. റിസർവ് സബ് ഇൻസ്‌പെക്ടർ എസ്.എം. സുനില്‍ തെരഞ്ഞെടുക്കപ്പെട്ടു.