
സ്വന്തം ലേഖകൻ
കൊല്ലം: ഞായറാഴ്ച മൈനാഗപ്പള്ളിയില്‍ കാർ സ്കൂട്ടറില്‍ ഇടിച്ചു വീഴ്ത്തി സ്കൂട്ടർ യാത്രിക കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വിവരങ്ങളുമായി പോലീസ്. ഈ കാറില്‍ മൂന്നാമതൊരാള്‍ കൂടിയുണ്ടായിരുന്നെന്ന് നാട്ടുകാരില്‍ ഒരാള്‍ പറഞ്ഞിരുന്നു. എന്നാല്‍ വാഹനത്തില്‍ മൂന്നാമതൊരാള്‍ ഉണ്ടായിരുന്നില്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു. വാഹനമോടിച്ചിരുന്ന കരുനാഗപ്പള്ളി സ്വദേശി 29കാരനായ മുഹമ്മജ് അജ്മലിനെയും വാഹനത്തിലുണ്ടായിരുന്ന വനിതാ ഡോക്ടർ നെയ്യാറ്റിൻകര സ്വദേശി 27കാരിയായ ശ്രീക്കുട്ടിയെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
കോയമ്ബത്തൂരില്‍നിന്ന് മെഡിക്കല്‍ പഠനം പൂർത്തിയാക്കിയ നെയ്യാറ്റിൻകര സ്വദേശിനിയായ ഡോ.ശ്രീക്കുട്ടി, വിവാഹമോചിതയാണ്. അടുത്തിടെയാണു കരുനാഗപ്പള്ളിയിലെ ആശുപത്രിയില്‍ ജോലിക്കെത്തിയത്. ഇവിടെ വച്ചാണ് അജ്മലിനെ പരിചയപ്പെട്ടത്. പിന്നീട് ഈ സൗഹൃദം വളരുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കരുനാഗപ്പള്ളി റെയില്‍വേ സ്റ്റേഷനു സമീപത്തെ ശ്രീക്കുട്ടിയുടെ വാടകവീട് കേന്ദ്രീകരിച്ച് സ്ഥിരം മദ്യസല്‍ക്കാരം നടക്കാറുണ്ടായിരുന്നുവെന്നാണ് വിവരം. തിരുവോണ ദിവസം മറ്റൊരു സുഹൃത്തിന്റെ വീട്ടില്‍നിന്ന് മദ്യപിച്ച ശേഷം മടങ്ങുമ്ബോഴായിരുന്നു അപകടം. അപകടമുണ്ടായ സമയത്ത് അജ്മല്‍ ഡ്രൈവിങ് സീറ്റിലും ശ്രീക്കുട്ടി പിന്നിലെ സീറ്റിലും ഇരുന്നതായാണ് സൂചന. ശ്രീക്കുട്ടിയ്ക്കെതിരെയും നരഹത്യാക്കുറ്റം ചുമത്തി. കേസിലെ രണ്ടാം പ്രതിയാണിവർ. കേസെടുത്തതിന് പിന്നാലെ ശ്രീക്കുട്ടിയെ സ്വകാര്യ ആശുപത്രി അധികൃതർ ജോലിയില്‍നിന്ന് പിരിച്ചുവിട്ടു.
കാർ ഓടിച്ചിരുന്ന അജ്മല്‍ കരുനാഗപ്പള്ളി വെളുത്തമണല്‍ ഇടക്കുളങ്ങര സ്വദേശിയാണ്. ഇയാളെ ശൂരനാട് പതാരത്തെ ബന്ധുവീട്ടില്‍നിന്നാണ് പുലർച്ചെ അറസ്റ്റ് ചെയ്തത്. പല ക്രിമിനല്‍ കേസുകളിലും പ്രതിയായിരുന്ന ഇയാള്‍ ഈ കേസുകളിലെല്ലാം ജാമ്യത്തിലായിരുന്നു. മനഃപൂർവമായ നരഹത്യ ഉള്‍പ്പെടെ ഗുരുതര വകുപ്പുകളാണ് ഈ കേസില്‍ അജ്മലിനെതിരെ ചുമത്തിയിരിക്കുന്നത്.