ഇടുക്കി നെടുങ്കണ്ടത്ത് മോഷണത്തിനു ശേഷം രക്ഷപെട്ടയാൾ മരിച്ച സംഭവം; ബാങ്കിൽ സൂക്ഷിച്ചിരുന്ന സ്വർണം വീട്ടിലുണ്ടെന്നറിഞ്ഞ് മോഷണത്തിന് പദ്ധതിയിട്ടതെന്ന് പ്രാഥമിക നി​ഗമനം; ​ മരണകാരണം അറിയാൻ ഇന്ന് പോസ്റ്റ്മോർട്ടം; സമീപവാസികളിൽനിന്നും മൊഴിയെടുക്കും

Spread the love

സ്വന്തം ലേഖകൻ

ഇടുക്കി: നെടുങ്കണ്ടത്ത് മോഷണത്തിനു ശേഷം ഓടി രക്ഷപ്പെട്ടയാളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.

മോഷണത്തിനു ശേഷം രക്ഷപെട്ട സേനാപതി വട്ടപ്പാറ വിരിക്കപ്പള്ളിൽ ജോസഫി (56)നെയാണ് റോഡിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ പുലർച്ചെ 4നും 5നും ഇടയിലാണു സംഭവം. ഉടുമ്പൻചോല ചെമ്മണ്ണാറിൽ ഓട്ടോറിക്ഷ ഡ്രൈവറായ കൊന്നക്കപ്പറമ്പിൽ രാജേന്ദ്രന്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന 6,000 രൂപയും ഫ്രിജി‍ൽ സൂക്ഷിച്ചിരുന്ന മാംസവുമാണു മോഷണം പോയത്.

ബാങ്കിൽ സൂക്ഷിച്ചിരുന്ന സ്വർണം മകൾക്കു നൽകാനായി കഴിഞ്ഞ ദിവസം വീട്ടിലെത്തിച്ചതറിഞ്ഞാണു ജോസഫ് എത്തിയതെന്നാണ് പ്രാഥമിക നിഗമനം.

കവർച്ചയ്ക്കിടെ ശബ്ദം കേട്ട് രാജേന്ദ്രൻ ഉണർന്നതോടെ ജോസഫ് പുറത്തേക്കോടി. പിന്തുടരുന്നതിനിടെ രാജേന്ദ്രനും ജോസഫും തമ്മിൽ മൽപിടിത്തമുണ്ടായി. രാജേന്ദ്രന്റെ കവിളിൽ കടിച്ചു പരുക്കേൽപിച്ചശേഷം ജോസഫ് രക്ഷപ്പെട്ടുവെന്നാണ് പൊലീസ് പറയുന്നത്.

. ജോസഫിനെ 200 മീറ്റർ മാറി മറ്റൊരു വീടിന്റെ പരിസരത്താണു പിന്നീട് മരിച്ച നിലയിൽ കണ്ടെത്തിയത്. സമീപവാസികളായ 7 പേരുടെ മൊഴി പൊലീസ് ശേഖരിച്ചു. ഇന്ന് കോട്ടയം മെഡിക്കൽ കോളജിൽ നടക്കുന്ന പോസ്റ്റ്മോർട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് ജില്ലാ പൊലീസ് മേധാവി ആർ.കറുപ്പുസ്വാമി പറഞ്ഞു. കട്ടപ്പന ഡിവൈഎസ്പി വി.എ നിഷാദ് മോനാണ് അന്വേഷണ സംഘത്തിന് നേതൃത്വം നല്കുന്നത്