
ഇടുക്കി: നരകക്കാനത്ത് വീട്ടമ്മയെ വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം എന്ന് പ്രാഥമിക നിഗമനം. നരകക്കാനം സ്വദേശിനി ചിന്നമ്മയുടെ മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ചിന്നമ്മയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ചതാകാമെന്നാണ് പോലീസിന്റെ നിഗമനം. കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് അടുക്കളയിൽ കത്തിക്കരിഞ്ഞ നിലയിൽ ചിന്നമ്മയുടെ മൃതദേഹം കണ്ടെത്തിയത്. എൺപത് ശതമാനത്തോളം കത്തിയ നിലയിലായിരുന്നു മൃതദേഹം. സംഭവം നടന്ന സമയത്ത് ചിന്നമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
മകനും മരുമകളും ഇവരുടെ മൂന്ന് മക്കളുമാണ് വീട്ടിൽ താമസിച്ചിരുന്നത്. കൊച്ചുമകൾ സ്‌കൂൾ വിട്ട് വീട്ടിലെത്തിയപ്പോഴാണ് കത്തിക്കരിഞ്ഞ നിലയിൽ ചിന്നമ്മയുടെ മൃതദേഹം കണ്ടെത്തിയത്. അടുക്കളയിലെ ഗ്യാസ് സിലിണ്ടർ മറിഞ്ഞ് കിടക്കുന്ന നിലയിലായിരുന്നു. അബദ്ധത്തിൽ തീപ്പൊള്ളലേറ്റതാണെന്നാണ് ആദ്യം കരുതിയിരുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആദ്യം മരണത്തില്‍ ആരും ദുരൂഹത ഉന്നയിച്ചിരുന്നില്ല. എന്നാല്‍ പൊലീസും ഫൊറന്‍സിക് വിദഗ്ധരും നടത്തിയ പരിശോധനയിലാണ് ശരീരത്തിലും വീട്ടിലെ മറ്റ് മുറികളിലും രക്തക്കറയുടെ സാന്നിധ്യം കണ്ടെത്തിയത്.ഗ്യാസ് തുറന്ന് വിട്ട് കത്തിച്ചതാകാമെന്നാണ് പോലീസ് നിഗമനം. വിദഗ്ധ അന്വേഷണത്തിലാണ് ഈ നിഗമനത്തിൽ എത്തി ചേർന്നത്.