
തൊടുപുഴ: ജില്ലയിലെ അഞ്ച് സീറ്രുകളിലും യു.ഡി.എഫ് സമ്പൂർണ വിജയം നേടിയിട്ടും മന്ത്രിസഭയിലേക്ക് ഇടുക്കിയിൽ നിന്ന് ആരെയും പരിഗണിക്കാത്തതിൽ പരക്കെ നിരാശ.
പത്ത് വർഷം മുമ്പ് യു.ഡി.എഫ് അധികാരത്തിലിരുന്നപ്പോഴും അതിന് മുമ്പുള്ള എൽ.ഡി.എഫ് മന്ത്രിസഭയിലും തൊടുപുഴയിൽനിന്ന് പി.ജെ. ജോസഫ് മന്ത്രിയായിരുന്നു. ഇത്തവണ പി.ജെ. ജോസഫിന് പകരമെത്തിയ മകൻ അപു ജോൺ ജോസഫ് മന്ത്രിയാകുമെന്നായിരുന്നു പ്രതീക്ഷ.
എന്നാൽ മത്സരിച്ച എട്ടിൽ ഏഴ് സീറ്റിലും വിജയിച്ചിട്ടും കേരള കോൺഗ്രസിന് ഒരു മന്ത്രിസ്ഥാനം മാത്രമാണ് നൽകിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കടുത്തുരുത്തിയിൽ നിന്നുള്ള മോൻസ് ജോസഫ് ഏക മന്ത്രിയാകുമെന്ന് ഉറപ്പായതോടെ ആ പ്രതീക്ഷയും പോയി.
കാൽനൂറ്റാണ്ടിന് ശേഷമാണ് ജില്ലയിൽ കോൺഗ്രസ് മത്സരിച്ച നാല് സീറ്റുകളിലും വിജയിക്കുന്നത്.
ഇതുവരെ ജില്ലയിൽ നിന്നൊരു കോൺഗ്രസ് മന്ത്രിയുണ്ടായിട്ടില്ല. ഇത്തവണ അത് പ്രതീക്ഷിച്ചിരുന്നു.
റോയ് കെ. പൗലോസിന്റെയും സേനാപതി വേണുവിന്റെയും പേരുകൾ ഉയർന്ന് കേട്ടിരുന്നു.
എന്നാൽ മന്ത്രിസഭാരൂപീകരണത്തിൽ ജില്ലയെ സംസ്ഥാന കോൺഗ്രസ് നേതൃത്വം പൂർണമായും അവഗണിച്ചു.
ഇടുക്കിയിൽ നിന്ന് ഒരു കോൺഗ്രസ് മന്ത്രി വേണമെന്ന ആവശ്യം പാർട്ടി പ്രവർത്തകർക്കിടയിൽ മാത്രമല്ല പൊതുസമൂഹത്തിലും ശക്തമായിരുന്നു.
എന്നാൽ മത, സാമുദായിക വീതം വയ്പ്പിൽ പൂർണമായും തഴയപ്പെടുകയായിരുന്നു.
കഴിഞ്ഞ പത്ത് വർഷം ജില്ലയിൽ നിന്ന് ഓരോ മന്ത്രിമാരുണ്ടായിരുന്നു.
ഒന്നാം പിണറായി സർക്കാരിൽ ഉടുമ്പൻചോലയിൽ നിന്നുള്ള എം.എം. മണിയും കഴിഞ്ഞ ടേമിൽ ഇടുക്കിയിൽ നിന്നുള്ള റോഷി അഗസ്റ്റിനും.
നിലവിൽ ഒരു ഉദ്ഘാടന പരിപാടിയ്ക്ക് മന്ത്രിയെ ക്ഷണിക്കണമെങ്കിൽ പോലും കോട്ടയം, എറണാകുളം തുടങ്ങിയ സമീപ ജില്ലകളെ ആശ്രയിക്കേണ്ട ഗതികേടാണ്.







