ഐസിയുവില്‍ യുവതി പീഡിപ്പിക്കപ്പെട്ട സംഭവം; അതിജീവിതയെ സ്വാധീനിക്കാന്‍ ശ്രമിച്ച മെഡിക്കൽ കോളേജ് ജീവനക്കാര്‍ക്കെതിര കേസ്
സ്വന്തം ലേഖിക
കോഴിക്കോട്: മെഡിക്കല്‍ കോളേജ് ഐസിയുവില്‍ യുവതി പീഡനത്തിനിരയായ സംഭവത്തില്‍ അതിജീവിതയെ സ്വാധീനിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ പൊലീസ് നടപടി.
ആശുപത്രി ജീവനക്കാരായ അഞ്ച് സ്ത്രീള്‍ക്കെതിരെ സാക്ഷികളെ സ്വാധീനിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തു. ഇവര്‍ ഔദ്യോഗിക വേഷത്തിലെത്തി മൊഴി തിരുത്താന്‍ ആവശ്യപ്പെട്ടതായാണ് പരാതി.
കുറ്റാരോപിതര്‍ക്കെതിരെ വകുപ്പുതല നടപടി സ്വീകരിച്ച ശേഷമായിരിക്കും അറസ്റ്റ് രേഖപ്പെടുത്തുക.
ശസ്ത്രക്രിയ കഴിഞ്ഞ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐസിയുവില്‍ പ്രവേശിപ്പിച്ച യുവതിയെ ജീവനക്കാരനായ ശശീന്ദ്രന്‍ പീഡനത്തിനിരയാക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇയാളെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തു. കേസില്‍ പ്രതിയ്ക്കെതിരായ മൊഴിയില്‍ മാറ്റം വരുത്താനാണ് ആശുപത്രി ജീവനക്കാര്‍ ആവശ്യപ്പെട്ടത്. അതിജീവിത ആശുപത്രിയില്‍ ചികിത്സയില്‍ തുടരവേ ജീവനക്കാരെത്തി സ്വാധീനിക്കാന്‍ ശ്രമിച്ചതായും പണം വാഗ്ദാനം ചെയ്തതതായും ഭര്‍ത്താവ് കഴിഞ്ഞ ദിവസം പരാതിപ്പെട്ടിരുന്നു.
സംഭവത്തില്‍ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് ഒരു നഴ്സിംഗ് അസിസ്റ്റന്റ്, ഒരു ഗ്രേഡ് 2 അറ്റന്‍ഡര്‍, മൂന്ന് ഗ്രേഡ് 1 അറ്റന്‍ഡര്‍ എന്നിവര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
അതേസമയം അതിജീവിതയെ സ്വാധീനിക്കാന്‍ ശ്രമിച്ച കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ജീവനക്കാര്‍ക്കെതിരെ ഉടന്‍ തന്നെ കര്‍ശന നടപടിയുണ്ടാകുമെന്ന് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. വിഷയത്തില്‍ പരാതി ലഭിച്ചതായും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായും മന്ത്രി അറിയിച്ചു.