
വിവാഹാഭ്യർഥന നിരസിച്ച യുവതിക്ക് എച്ച്ഐവി ബാധിത രക്തം കുത്തിവച്ച് പ്രതികാരം തീർത്ത് യുവാവ്. വിവാഹാഭ്യർഥന നിരസിച്ചതിന് പിന്നാലെയുണ്ടായ പകയിലാണ് യുവതിയോട് യുവാവിന്‍റെ കൊടും ക്രൂരത. എച്ചഐവി ബാധിച്ച രക്തം യുവതിയുടെ ശരീരത്തിൽ കുത്തിവെച്ച് യുവാവ് പ്രതികാരം തീർക്കുകയായിരുന്നു. പിന്നാലെ ഇതിൽ മനംനൊന്ത് യുവതി ജീവനൊടുക്കി. ഹൈദരാബാദ് സ്വദേശിനി രമണിയാണ് ആത്മഹത്യ ചെയ്തത്. ഇന്നലെ വൈകിട്ടോടെയാണ് രമണിയെ വീടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ യുവതിയുടെ ബന്ധുവായ മനോഹറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
മാർച്ച് 11നാണ് മനോഹർ രമണിയുടെ ശരീരത്തിൽ എച്ച്ഐവി ബാധിച്ച രക്തം കുത്തി വെച്ചത്. സംഭവത്തിന് ശേഷം യുവതി കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. മനോഹരും രമണിയും തമ്മിലുള്ള വിവാഹം നടത്താൻ മാതാപിതാക്കൾ നേരത്തെ തീരുമാനിച്ചിരുന്നു. മനോഹർ രമണിയോട് വിവാഹ അഭ്യർത്ഥനയും നടത്തിയിരുന്നു. എന്നാൽ യുവതി താൽപ്പര്യമില്ലെന്ന് പറഞ്ഞു. ഇതിന്‍റെ പകയിലാണ് പ്രതി രമണിയുടെ വീട്ടിൽ അതിക്രമിച്ച് കയറി എച്ച്ഐവി ബാധിത രക്തം കുത്തി വെച്ചത്. മനോഹറിന്‍റെ മാതാപിതാക്കൾ എച്ച്ഐവി രോഗബാധിതരായിരുന്നു. അതിനാൽ വിവാഹത്തിന് മുമ്പ് മനോഹരിന്‍റെ രക്ത പരിശോധന നടത്തണമെന്ന് യുവതിയുടെ കുടുംബം ആവശ്യപ്പെട്ടു. കഴിഞ്ഞ സെപ്തംബറിൽ മനോഹറിനെയും പരിശോധനയ്ക്ക് വിധേയനാക്കി, ഇയാൾക്കും രോഗബാധയുണ്ടെന്ന് കണ്ടെത്തി. ഇതോടെയാണ് യുവതി വിവാഹത്തിൽ നിന്നു പിന്മാറിയത്.


