
സ്വന്തം ലേഖിക
കൊച്ചി: ഭക്ഷണത്തിന് പണം ചോദിച്ച വൈരാഗ്യത്തിൽ ഹോട്ടല്‍ ഉടമയെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ നാല് പേര്‍ അറസ്റ്റില്‍.
എടത്തല മുരിങ്ങാശേരി വീട്ടില്‍ സിയാദ് (37), തൃക്കാക്കര വടകോട് കുറുപ്ര ഭാഗത്ത് നിന്നും ഇപ്പോള്‍ കൊടികുത്തിമലയില്‍ താമസിക്കുന്ന കളപ്പുരക്കല്‍ വീട്ടില്‍ ഷാഹുല്‍(35), നൊച്ചിമ എന്‍.എ.ഡി ചാലയില്‍ വീട്ടില്‍ സുനീര്‍ (23), തൃക്കാക്കര ഞാലകം തിണ്ടിക്കല്‍ വീട്ടില്‍ സനൂപ് (32) എന്നിവരെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ടര്‍ക്കിഷ് മന്തി എന്ന ഹോട്ടലിലാണ് സംഭവം. ഭക്ഷണത്തിന് പണം ചോദിച്ച വൈരാഗ്യത്തില്‍ സംഘം ഹോട്ടലുടമയുമായി തര്‍ക്കിച്ച് പണം കൊടുക്കാതെ പോവുകയും കുറച്ചു സമയത്തിന് ശേഷം തിരികെ വന്ന് ആക്രമണം നടത്തുകയുമായിരുന്നുവെന്നാണ് പരാതി.
സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതികളെ പിടികൂടുന്നതിന് ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പ്രത്യേക ടീം രൂപീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് വിവിധയിടങ്ങളില്‍ നിന്നും മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതികള്‍ പിടിയിലായത്.
പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ചതിന് കടുങ്ങല്ലൂര്‍ കല്ലിടം പുരയില്‍ മുഹമ്മദ് അല്‍ത്താഫ് (36), മാര്‍ക്കറ്റിന് സമീപം ഗ്രേറ്റ് വാട്ടര്‍ അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന സിയാദിന്റെ ഭാര്യ റൂച്ചി (41) എന്നിവര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്.
സിയാദിന്റെ പേരില്‍ പത്തോളം കേസുകളുണ്ട്. ഡി.വൈ.എസ്.പി പി.കെ.ശിവന്‍കുട്ടി, എസ്.എച്ച്.ഒ എല്‍.അനില്‍കുമാര്‍ എസ്.ഐമാരായ അബ്ദുള്‍ റൗഫ്, സുധീര്‍ കുമാര്‍ എ.എസ്.ഐമാരായ പി.കെ.രവി , ഫാസില ബീവി എസ്.സി.പി.ഒ മാരായ കെ.കെ.രാജേഷ്, കെ.ബി സജീവ്, സി.പി.ഒമാരായ മാഹിന്‍ ഷാ അബൂബക്കര്‍, മുഹമ്മദ് അമീര്‍, കെ.എം.മനോജ്, പി.എം.ഷാനിഫ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.