
സ്വന്തം ലേഖകൻ
കോട്ടയം: ഹൈക്കോടതി വിധി ഉണ്ടായിട്ടും നാഗമ്പടം മുനിസിപ്പൽ പാർക്ക് തുറക്കാൻ തയ്യാറാകാതെ കോട്ടയം നഗരസഭാ അധികൃതർ. ആറ് വർഷമായി അടഞ്ഞുകിടക്കുന്നതും , രണ്ടു വർഷം മുൻപ് 2.07 കോടി രൂപ മുടക്കി നവീകരിച്ചതുമായ പാർക്കാണ് നാശത്തിൻ്റെ വക്കിലെത്തി നിൽക്കുന്നത്.
സ്കൂൾ വെക്കേഷൻ തുടങ്ങുമ്പോൾ പാർക്ക് തുറന്ന് നല്കുമെന്നാണ് കോട്ടയംകാർ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ അതുണ്ടായില്ല. ഒഴിവു വേളകൾ ആഘോഷിക്കാൻ സാധാരണ ജനങ്ങൾക്ക് നഗരസഭയുടെ പാർക്കല്ലാതെ മറ്റൊരു സംവിധാനം കോട്ടയത്തില്ല.
പാർക്ക് തുറന്ന് നല്കണമെന്നാവശ്യപ്പെട്ട് തേർഡ് ഐ ന്യൂസ് നല്കിയ ഹർജിയിൻ രണ്ടാഴ്ചക്കകം പാർക്ക് തുറക്കാൻ ഏപ്രിൽ 7ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നഗരസഭയിൽ റവന്യൂ, എഞ്ചിനീയറിംഗ് വിഭാഗങ്ങൾ അഴിമതിയുടെ കൂത്തരങ്ങായി മാറിയിരിക്കുകയാണ്. റവന്യൂ വിഭാഗത്തിലെ ഉദ്യോഗസ്ഥർ കൃത്യസമയത്ത് ഓഫീസിലെത്തുന്നില്ലന്നും വ്യാപക പരാതിയുണ്ട്. ഉദ്യോഗസ്ഥരെ നിലയ്ക്ക് നിർത്താനോ, കൃത്യമായി ജോലി ചെയ്യിപ്പിക്കുവാനോ ഭരണാധികാരികൾക്ക് കഴിയുന്നില്ല. ഉദ്യോഗസ്ഥരെ കൊണ്ട് ജോലി ചെയ്യിക്കാൻ ചുമതലപ്പെട്ട സെക്രട്ടറി നഗരസഭയിൽ ഇല്ലാതായിട്ട് ഒരു വർഷമായി. പുതിയ സെക്രട്ടറിയെ കൊണ്ടുവരാൻ അധികൃതർക്ക് താല്പര്യമില്ലന്നുള്ളതാണ് വസ്തുത. കഴിവുള്ള സെക്രട്ടറി നഗരസഭയിലെത്തിയാൽ അഴിമതി നടത്താനാവില്ലെന്നതാണ് കാരണം.
കോടതി നിശ്ചയിച്ച സമയപരിധി നാളെ അവസാനിക്കാനിരിക്കെ പാർക്ക് തുറക്കുന്നതിനുള്ള നടപടി സ്വീകരിച്ചില്ലങ്കിൽ നഗരസഭയ്ക്കെതിരെ കോടതിയലക്ഷ്യത്തിന് കേസ് ഫയൽ ചെയ്യുമെന്ന് തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്റർ പറഞ്ഞു.



