Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

മുണ്ടക്കയം: വീണ്ടും മഴ കനക്കുമ്പോള്‍ ഭീതിയുടെ മുള്‍മുനയിലാണ് മലയോര ജനത. ചോറ്റി മാങ്ങാപേട്ട, കൂട്ടിക്കല്‍ കാവാലി എന്നിവിടങ്ങളില്‍ ഉരുള്‍പ്പൊട്ടലും മണ്ണിടിച്ചിലുമുണ്ടായത് ആശങ്ക ഇരട്ടിയാക്കി.

വെള്ളിയാഴ്ച വൈകിട്ട് മുതല്‍ പെയ്ത മഴ രാത്രിയോടെ ശക്തമാക്കുകയായിരുന്നു. മുണ്ടക്കയത്തും കാഞ്ഞിരപ്പള്ളിയിലും പലയിടങ്ങളിലും വീടുകളിലടക്കം വെള്ളം കയറി. ഉരുള്‍പൊട്ടലിനെ തുടർന്ന് അർധരാത്രിയോടെ മുണ്ടക്കയത്ത് മണിമലയാറ്റിലെ ജലനിരപ്പുയരുന്ന സാഹചര്യവുമുണ്ടായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതോടെ ബൈപാസ് റോഡിലടക്കം വെള്ളംകയറി. കാവാലി കൂട്ടിക്കല്‍ റോഡില്‍ അഞ്ചിടങ്ങളില്‍ മണ്ണിടിച്ചിലുണ്ടായി. പലയിടത്തും കൂറ്റൻ പാറക്കഷണങ്ങള്‍ ഉള്‍പ്പെടെ റോഡില്‍ പതിച്ചു. പൂഞ്ഞാർ കാവാലി റോഡില്‍ അനങ്ങുംപടിയില്‍ മലയിടിഞ്ഞ് റോഡിലേക്ക് പതിച്ചതോടെ ഗതാഗതം തടസപ്പെട്ടു.

മഴയില്‍ പുല്ലുകയാറും മണിമലയാറും നിറഞ്ഞൊഴുകി. മുണ്ടക്കയം ബൈപ്പാസില്‍ തോട് കരകവിഞ്ഞൊഴുകിയതോടെ നാലു വീടുകളില്‍ വെള്ളം കയറി.ഏന്തായാറ്റില്‍ കല്ലുപുരയ്ക്കല്‍ ജീമോൻ വാടകയ്ക്ക് താമസിക്കുന്ന വീടിന് സമീപം കുഴി രൂപപ്പെട്ടു. തുടർന്ന് അധികൃതരെത്തി മേഖലയിലെ ആളുകളെ മാറ്റിപാർപ്പിച്ചു. ചിറ്റടിയിലെ പതിനഞ്ചോളം വീടുകളില്‍ വെള്ളം കയറി.

വീട്ടുപകരണങ്ങളടക്കം വെള്ളം കയറി നശിച്ചു. റോഡിലേയ്ക്ക് മണ്ണും ചെളിയും ഒഴുകിയെത്തി. കാഞ്ഞിരപ്പള്ളിയില്‍ ചിറ്റാർപുഴ കരകവിഞ്ഞെങ്കിലും പുലർച്ചെയോടെ ജലനിരപ്പ് താഴ്ന്നു. അഞ്ചലിപ്പ, ഇരുപത്തിയാറാം മൈല്‍, ചങ്ങലപ്പാലം എന്നിവിടങ്ങളിലും വെള്ളംകയറുന്ന സ്ഥിതിയുണ്ടായി. അഞ്ചലിപ്പയില്‍ രണ്ട് വീടുകളിലും, ഒരു കടയിലും വെള്ളംകയറി.