
പ്രവര്‍ത്തനരഹിതമായ കേള്‍വി സഹായി തിരിച്ച് വാങ്ങിയിട്ടും പണം മടക്കിനൽകിയില്ല; വ്യാപാരിക്ക് മുക്കാൽ ലക്ഷം പിഴ വിധിച്ച് ഉപഭോക്തൃ കോടതി
സ്വന്തം ലേഖിക
കൊച്ചി: നിലവാരം കുറഞ്ഞ ഹിയറിങ് എയ്ഡ് വ്യാപാരിക്ക് 74,900 രൂപ പിഴ വിധിച്ച് ഉപഭോക്തൃ കോടതി.
പ്രവര്‍ത്തനരഹിതമായ കേള്‍വി സഹായി തിരിച്ച് വാങ്ങിയിട്ടും വില മടക്കി നല്‍കാത്തതിനെതിരെ ആണ് എറണാകുളം കുമ്പളം സ്വദേശി കൃഷ്ണരാജ് കോടതിയെ സമീപിച്ചത്. കൊച്ചി വൈറ്റിലയിലെ ധ്വനി ഹിയറിങ് സെൻററില്‍ നിന്നാണ് പരാതിക്കാരന്റെ അമ്മയ്ക്ക് വേണ്ടി 14,900 രൂപയുടെ കേള്‍വി സഹായി വാങ്ങിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേള്‍വി സഹായി തിരിച്ച് വാങ്ങിയിട്ടും അതിൻ്റെ വില ഉപഭോക്താവിന് മടക്കി നല്‍കാത്ത വ്യാപാരിയുടെ നടപടി സേവനത്തിലെ അപര്യാപ്തതയും അധാര്‍മിക വ്യാപാര രീതിയുമാണെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷൻ വിമര്‍ശിച്ചു. വാങ്ങി ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും ഉപകരണം പ്രവര്‍ത്തനരഹിതമായിരുന്നു. അംഗപരിമിതയും പ്രായാധിക്യവുമുള്ള അമ്മക്ക് കോടതിയില്‍ വരാൻ കഴിയാത്ത സാഹചര്യത്തിലാണ് മകൻ പരാതിയുമായി കമ്മീഷനെ സമീപിച്ചത്.
പരാതിക്കാരനല്ല ഉപകരണം വാങ്ങിയതെന്ന വിചിത്രമായ വാദമാണ് വ്യാപാരി കോടതിയില്‍ ഉന്നയിച്ചത്. സാങ്കേതികമായ കാര്യങ്ങള്‍ ഉന്നയിച്ച് ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞു മാറുന്നത് സേവനത്തിലെ വീഴ്ചയും അധാര്‍മികവുമായി വ്യാപാര രീതിയുമാണെന്ന് കമ്മീഷൻ കുറ്റപ്പെടുത്തി. വ്യാപാരത്തില്‍ ധാര്‍മിക പുലര്‍ത്തുകയെന്നത് നിയമപരമായ ആവശ്യം മാത്രമല്ല, എല്ലാവരേയും ഉള്‍ക്കൊള്ളുന്ന രീതിയിലുള്ള വിപണി കൂടി സൃഷ്ടിക്കുകയാണ്.
അംഗപരിമിതരായവരുടെ സങ്കടങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കുകയും പരിഹാരം കാണുകയും ചെയ്യുക എന്നത് സാമൂഹ്യ ഉത്തരവാദിത്തമായി കാണണമെന്നും കോടതി നിരീക്ഷിച്ചു.
കേള്‍വി സഹായിയുടെ വിലയായ 14,900/- രൂപയും നഷ്ടപരിഹാരമായി 50,000/- രൂപയും കോടതി ചെലവായി പതിനായിരം രൂപയുമാണ് കോടതി വ്യാപാരിക്ക് വിധിച്ചത്. ഒരു മാസത്തിനകം പരാതിക്കാരന് പണം നല്‍കണമെന്ന് കമ്മീഷൻ പ്രസിഡൻ്റ് ഡി ബി ബിനു മെമ്പര്‍മാരായ വൈക്കം രാമചന്ദ്രൻ, ടി എൻ ശ്രീവിദ്യ എന്നിവരുടെ ബെഞ്ച് ഉത്തരവിട്ടു.