
സ്വന്തം ലേഖകൻ
കോഴിക്കോട്:നവജാത ശിശുക്കളുടെ ചികിത്സയില്‍ അമ്മമാരുടെ പങ്കാളിത്തം ഉറപ്പുവരുത്താന്‍ ‘മദര്‍ ന്യൂബോണ്‍ കെയര്‍ യൂണിറ്റിലൂടെ’ (എം.എന്‍.സി.യു) സാധിക്കുമെന്ന് ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണ ജോര്‍ജ്ജ്.സംസ്ഥാനത്ത് ആദ്യമായി ആരംഭിച്ച മദര്‍-ന്യൂബോണ്‍ കെയര്‍ യൂണിറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മാതൃ ശിശു സംരക്ഷണ കേന്ദ്രത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
നവജാത ശിശു സംരക്ഷണത്തില്‍ ഏറ്റവും മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കാന്‍ കോഴിക്കോട് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിന് സാധിക്കുമെന്നും അതിന് സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ഏറ്റവും മികച്ച സൗകര്യങ്ങളോടെ ഐ.എം.സി.എച്ചില്‍ ഒരുങ്ങുന്ന ലേബര്‍ റൂം പ്രവൃത്തി അന്തിമഘട്ടത്തിലാണ്. ഇത് വൈകാതെ തന്നെ ഉദ്ഘാടനം ചെയ്യും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വര്‍ഷത്തില്‍ 6000ത്തോളം പ്രസവം നടക്കുന്ന ഐ.എം.സി.എച്ചില്‍ സുപ്രധാനമായ വിവിധ പദ്ധതികളാണ് നടപ്പാക്കിയിട്ടുള്ളത്. ഇത് മികച്ച രീതിയില്‍ ജനങ്ങള്‍ക്ക് ഉപകാരപ്പെടും. ഏറ്റവും ശാസ്ത്രീയമായി ഐ.എം.സി.എച്ചില്‍ ആരംഭിച്ച മുലപ്പാല്‍ ബാങ്ക് മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നത്. അതിന്റെ സേവനം പുറത്തേക്ക് കൂടി ലഭ്യമാക്കുന്നത് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.
ഐ.എം.സി.എച്ചിലെ നിള ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. മേയര്‍ ഡോ. ബീന ഫിലിപ്പ് മുഖ്യാതിഥിയായി. ആരോഗ്യ വകുപ്പ് ഡി.എം.ഇ ഡോ.തോമസ് മാത്യു, ഡി.എച്ച്.എസ് ഡോ. മീനാക്ഷി വി, ഡി.എം.ഒ ഇന്‍ ചാര്‍ജ് ഡോ. പീയുഷ് എം തുടങ്ങിയവര്‍ സംസാരിച്ചു.എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എ നവീന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഇ.വി ഗോപി സ്വാഗതവും ഐ.എം.സി.എച്ച് സൂപ്രണ്ട് ഡോ. സി ശ്രീകുമാര്‍ നന്ദിയും പറഞ്ഞു. വിവിധ വകുപ്പ് മേധാവികള്‍, ആശുപത്രി അധികൃതര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.