ആരോഗ്യവകുപ്പ് അഴിമതിയുടെ കൂത്തരങ്ങ്; കോട്ടയത്ത് സർക്കാർ ആശുപത്രിയിൽ സ്വകാര്യ ലാബ് പ്രവർത്തിക്കുന്നു; ഡോക്ടർമാർക്ക് മാസപ്പടിയെന്ന് ആരോപണം; ലാബ് ടെക്നീഷ്യന് പുറകേ സാമ്പിൾ എടുക്കാതെയും, പരിശോധന നടത്താതെയും റിസൾട്ട് നല്കുന്ന സ്വകാര്യ ലാബും തേർഡ് ഐ യുടെ ഒളിക്യാമറയിൽ കുടുങ്ങി; തട്ടിപ്പിന് കൂട്ട് കോട്ടയത്തെ ഹെൽത്ത് ഇൻസ്പെക്ടർ

Spread the love

സ്വന്തം ലേഖകൻ
ഏറ്റുമാനൂർ : ആരോഗ്യവകുപ്പ് അഴിമതിയുടെ കൂത്തരങ്ങായി മാറി. സംസ്ഥാനത്തെങ്ങും ആരോഗ്യ വകുപ്പിൽ വ്യാപക അഴിമതിയാണ്. കോട്ടയത്ത് സർക്കാർ ആശുപത്രിയിൽ സ്വകാര്യ ലാബ് പ്രവർത്തിക്കുന്നതായി കഴിഞ്ഞ ദിവസം വീഡിയോ സഹിതം തേർഡ് ഐ ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.

ഏറ്റുമാനൂർ കൂടല്ലൂർ സർക്കാർ കമ്യൂണിറ്റി ഹെൽത്ത്‌ സെന്ററിലെ ലാബ് ടെക്നീഷ്യൻ രാജേഷിനെതിരെയാണ് പരാതി. പരിശോധനയ്‌ക്ക്‌ എത്തുന്നവരുടെ രക്തസാമ്പിളുകൾ  ടെക്‌നീഷ്യൻ തന്നെ എടുക്കുന്നതും, ഇയാൾ തന്നെ പണം സ്വീകരിക്കുന്നതും. തൊട്ടടുത്ത് ഇയാളുടെ ഭാര്യ നടത്തുന്ന സ്വകാര്യ ലാബിലേക്ക് സാമ്പിൾ കൊടുത്തു വിടുന്നതും വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്.

പതിനായിരങ്ങൾ സർക്കാർ ശമ്പളം വാങ്ങിക്കുകയും സർക്കാർ ലാബിലിരുന്ന് സ്വകാര്യ ലാബിനെ സഹായിക്കുന്ന
ലാബ്‌ ടെക്‌നീഷ്യൻ രാജേഷിനെതിരെ നിരന്തരമായ പരാതി വന്നതോടെ തേർഡ്‌ ഐ ന്യൂസ്‌ ടീം നടത്തിയ ഒളിക്യാമറാ ഓപ്പറേഷൻ നടത്തിയത്. ഇതിൽ പച്ചയായ ലംഘനത്തിന്റെ നേർക്കാഴ്ചകളും ഞെട്ടിക്കുന്ന വിവരങ്ങളുമാണ് ലഭിച്ചത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സർക്കാർ ജീവനക്കാർ സ്വകാര്യ സംവിധാനങ്ങളെ സഹായിക്കാൻ പാടില്ല എന്നതാണ് സർക്കാർ മാനുവൽ. പാവപ്പെട്ടവന് പരിശോധനകൾ സൗജന്യമായി നല്കാൻ സർക്കാർ നിയോഗിച്ച ഉദ്യോഗസ്ഥൻ ഗവ.ആശുപത്രിയുടെ പുറത്ത്‌ ഭാര്യയുടെ പേരിൽ ലാബ് തുടങ്ങി സ്വന്തം കീശ വീർപ്പിക്കുകയും പാവപ്പെട്ട രോഗികളെ കൊള്ളയടിക്കുകയുമാണ്. ആശുപത്രി ജീവനക്കാർക്കും ഡോക്ടർമാർക്കും ഇതെല്ലാം അറിയാമെങ്കിലും ഇവരെല്ലാം ഈ തട്ടിപ്പിന് കൂട്ട് നിൽക്കുകയാണ്. കാരണം കിട്ടുന്ന കിമ്പളം തന്നെ

രാജേഷിന്റെ ഭാര്യയുടെ പേരിൽ കൂടല്ലൂർ ജംഗ്ഷനിലുള്ള “മെഡ്‌ സർവ്വീസ്‌ ” എന്ന സ്വകാര്യ ലാബിലേക്കാണ്‌ ഇയാൾ സാമ്പിളുകൾ എടുത്തു നൽകുന്നത്.

ആശുപത്രിയിൽ പരിശോധനയ്ക്കെത്തിയ തേർഡ് ഐ സംഘം ഒ പി ടിക്കറ്റ് എടുത്ത് ഡോക്ടറെ കാണുകയും ശ്വസം മുട്ടലും, കിതപ്പും ഉണ്ടെന്നും, നടക്കാൻ ബുദ്ധിമുട്ടാണെന്നും അറിയിച്ചു.
വിദഗ്ധ പരിശോധന ആവശ്യമാണെന്നും എൽ എഫ് ടിയും, ( ലിവർ ഫങ്ഷൻ ടെസ്റ്റ് ) ലിപ്പിഡ് പ്രൊഫൈൽ ടെസ്റ്റും പരിശോധിക്കാൻ കുറിച്ചു. കുറിപ്പടിയുമായി തേർഡ് ഐ ന്യൂസ് സംഘം ലാബിലെത്തി. എന്നാൽ ഇത് ഇവിടെ പരിശോധിക്കില്ലെന്നും പുറത്തെ ലാബിൽ പരിശോധിക്കണമെന്നും രാജേഷ് പറഞ്ഞു.

തുടർന്ന് രണ്ട് പരിശോധനയ്ക്കുമായി 600 രൂപ നല്കിയാൽ പുറത്തെ ലാബിൽ പരിശോധിച്ച് റിസൾട്ട് നല്കാമെന്ന് രാജേഷ് പറഞ്ഞു. ഇതനുസരിച്ച്
600 രൂപ നല്കി. തുടർന്ന് രക്ത സാമ്പിളും രാജേഷ് തന്നെ എടുത്തു. ഏതാനും മിനിറ്റുകൾക്കകം ഇയാളുടെ ഭാര്യയെത്തി രക്തസാമ്പിളുമായി പുറത്തോട്ട് പോയി. സർക്കാരിന്റെ എല്ലാ സംവിധാനവും ഉപയോഗിച്ചാണ് ഭാര്യയുടെ ഉടമസ്ഥതയിലുള്ള സ്വകാര്യ ലാബിനെ ഇയാൾ സഹായിയുന്നത്. ഒരു മണിക്കൂർ കഴിഞ്ഞ് രാജേഷിന്റെ ഭാര്യ ആശുപത്രി ലാബിലെത്തി റിസൽട്ട് നൽകുകയും ചെയ്തു. കഴിഞ്ഞ ഒരാഴ്ചയായി രാജേഷിനെ നിരീക്ഷിച്ച ശേഷമാണ് തേർഡ് ഐ സംഘം ആശുപത്രിയിൽ എത്തിയത്. ഇതിന്റെയെല്ലാം വീഡിയോ ദൃശ്യവും സംഘത്തിന് ലഭിച്ചു.
പുറത്ത് മറ്റൊരു ലാബും പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ഇവിടേക്ക് ആളുകൾ പോകാതിരിക്കാനാണ് ഹെൽത്ത് സെന്ററിൽ വെച്ച് രാജേഷ് തന്നെ സാമ്പിളുകൾ നേരിട്ട് എടുക്കുന്നതും പണം വാങ്ങുന്നതും.

സംഭവത്തിന് ശേഷം തേർഡ് ഐയിൽ നിന്നും ആശുപത്രി അധികൃതരെ ബന്ധപ്പെട്ടപ്പോൾ ഫോൺ എടുത്ത നേഴ്സിംങ്ങ് അസിസ്റ്റൻ്റായ വനിത രാജേഷിനെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ഇതിൽ നിന്നും ജീവനക്കാർക്ക് കൃത്യമായി വിഹിതം കിട്ടുന്നുണ്ടെന്ന് മനസിലാക്കാം.

വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്റർ ഏ.കെ ശ്രീകുമാർ മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി, വിജിലൻസ് മേധാവി എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്. ലാബ് ടെക്നീഷ്യനെതിരെ നടപടി എടുക്കുന്നതിന് താമസമുണ്ടായാൽ ഹൈക്കോടതിയെ സമീപിക്കുമെന്നും ശ്രീകുമാർ പറഞ്ഞു.

ലാബ് ടെക്നീഷ്യന് പിന്നാലെ സാമ്പിളെടുക്കാതെയും പരിശോധന നടത്താതെയും, റിസൾട്ട് നല്കുന്ന ലാബും തേർഡ് ഐ ന്യൂസിൻ്റെ ഒളിക്യാമറയിൽ കുടുങ്ങി. കോട്ടയത്തെ ഹെൽത്ത് ഇൻസ്പെക്ടറാണ് ഈ തട്ടിപ്പിന് കൂട്ട് നിൽക്കുന്നത്.

കോട്ടയത്തെ ലാബുകാരുടെ തട്ടിപ്പ് തുടരും!