ഗുണ്ടസംഘങ്ങളുടെ കേന്ദ്രമായി ആലപ്പുഴ ; തണലായി രാഷ്ട്രീയ കൂട്ടുകെട്ട്; ഭീതി വളർത്തുന്ന കൊലപാതകപരമ്പരകൾ തുടർക്കഥയാകുന്നു
സ്വന്തം ലേഖകൻ
ആലപ്പുഴ: ഗുണ്ടസംഘങ്ങളുടെ കേന്ദ്രമായി മാറുകയാണ് ആലപ്പുഴ നഗരം. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ക്വട്ടേഷന്‍-ഗുണ്ടാ സംഘങ്ങളുള്ള ജില്ലയെന്നാണ് അഞ്ചുവര്‍ഷം മുൻപത്തെ കണക്ക്.
339 പേരുണ്ടായിരുന്നു പൊലീസിന്റെ പട്ടികയില്‍. അടുത്തനാളില്‍ ഗുണ്ട ആക്ടില്‍പെടുത്തി ജയിലിലടക്കപ്പെട്ടവരും സമീപ ജില്ലകളിെലെക്കാള് കൂടുതലാണ്. ആലപ്പുഴയില്‍ ലഹരിസംഘങ്ങളും ക്വട്ടേഷന്‍ സംഘങ്ങളും നടത്തിയ കൊലപാതകങ്ങള്‍ നിരവധിയാണ്. ആലപ്പുഴയിലെ ക്രിമിനല്‍-രാഷ്ട്രീയ കൂട്ടുകെട്ട് അടക്കം ഇത്തരം സംഘങ്ങള്‍ക്ക് വളമാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നിയമസഭ തെരഞ്ഞെടുപ്പുവേളയില്‍ മുന്‍ മന്ത്രി ജി.സുധാകരന് ഉയര്‍ത്തിയ ‘രാഷ്ട്രീയ ക്രിമിനലുകള്‍’ ആരോപണം വിവിധ പാര്‍ട്ടികളിലെ ഒത്താശക്കാരെയാണ് പ്രതിക്കൂട്ടിലാക്കിയത്. കുടിപ്പകയെത്തുടര്‍ന്ന് കഴിഞ്ഞദിവസം ചാത്തനാട്ട് ഗുണ്ടത്തലവന്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ട സംഭവം സാധാരണ ജനങ്ങള്‍ക്കിടയില്‍ ഭീതി വളര്‍ത്തിയിരിക്കുന്നു. ആലപ്പുഴ നഗരം, തോട്ടപ്പള്ളി, ചേര്‍ത്തല, ഹരിപ്പാട്, കായംകുളം എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് ഗുണ്ടസംഘങ്ങള്‍ വിലസുന്നത്. കാര്യസാധ്യത്തിന് പ്രമുഖ രാഷ്ട്രീയപ്പാര്‍ട്ടികളെല്ലാം ഇവരുടെ സഹായം തേടുന്നു. കേസില്‍നിന്ന് ഇവര്‍ ഇത്തരക്കാരുടെ ഒത്താശയോടെ അനായാസം രക്ഷപ്പെടുന്ന സ്ഥിതിയുണ്ട്.
എട്ടുവര്‍ഷം മുൻപ് തുമ്പോളി കള്ളുഷാപ്പ് ജീവനക്കാരന് മധുവിനെ ലഹരിമരുന്ന് സംഘം കുത്തിക്കൊലപ്പെടുത്തിയതോടെ കൊലപാതക പരമ്പര തന്നെയാണ് പിന്നീടുണ്ടായത്. തുടര്‍ന്ന് തുമ്പോളി പടിഞ്ഞാറ് ബെന്നിയെ ഗുണ്ടസംഘം കൊമ്മാടിയില്‍ കൊലപ്പെടുത്തി. തുമ്പോളി റെയില്‍വേ സ്റ്റേഷന് സമീപം സോണിയെ മാട്ടം മനോജ് എന്ന ഗുണ്ടനേതാവിെന്റ നേതൃത്വത്തിലും കൊലപ്പെടുത്തി.
മൂന്നുവര്‍ഷം മുൻപ് തീര്ഥശ്ശേരി കള്ളുഷാപ്പില്‍ കൂട്ടുകാര്‍ക്കൊപ്പമെത്തിയ സാബുവിനെ കുത്തിക്കൊലപ്പെടുത്തിയതും പഴയ പകയുടെ ഭാഗം. സാബു കൊലക്കേസുമായി ബന്ധപ്പെട്ട് തുമ്പോളി പള്ളിപ്പെരുന്നാള് ദിവസം വികാസ്, ജസ്റ്റിന് എന്നിവര്‍ 2019ല്‍ കൊല്ലപ്പെട്ടു. കാപ്പ കേസ് പ്രതി മനുവിനെ 15 പേര് ചേര്‍ന്ന് കൊലപ്പെടുത്തി കടല്‍ത്തീരത്ത് കുഴിച്ചിട്ടത് മൂന്നുവര്‍ഷം മുൻപാണ്. കായംകുളത്ത് സി.പി.എം പ്രവര്ത്തകന് സിയാദ് വെറ്റമുജീബിന്റെയും സംഘത്തിന്റെയും ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 2020 ഒക്ടോബറില്‍.
സ്പിരിറ്റ് കടത്തുമായി ബന്ധപ്പെട്ടാണ് നേരത്തേ ക്വട്ടേഷന്‍ സംഘങ്ങള്‍ സജീവമായിരുന്നത്. കായംകുളം, ഹരിപ്പാട് മേഖലകള്‍ കേന്ദ്രീകരിച്ചായിരുന്നു ഇത് ഏറെയും. മയക്കുമരുന്ന്-കഞ്ചാവ് വിപണനവുമായി ബന്ധപ്പെട്ടാണ് ക്വട്ടേഷന്‍ സംഘങ്ങളുടെ വളര്‍ച്ച. ആലപ്പുഴ, ചേര്‍ത്തല കേന്ദ്രീകരിച്ചാണ് അധികം. തോട്ടപ്പള്ളി, പല്ലന, പാനൂര്‍ ഭാഗത്തും തകഴിയിലും അടുത്തകാലത്ത് ക്വട്ടേഷന്‍ ആക്രമണം നടന്നു. പലപ്പോഴും ചെറിയ തര്‍ക്കങ്ങളാണ് ക്വട്ടേഷന്‍-ഗുണ്ട ആക്രമണങ്ങളില്‍ കലാശിക്കുന്നത്.