വേശ്യാലയത്തിൽ നിന്നും ഗുണ്ടാപിരിവ് ആവശ്യപ്പെട്ട് അക്രമം: ചോദിച്ചത് അറുപതിനായിരം രൂപ; ഒരു രൂപ പോലും നൽകില്ലെന്ന് നടത്തിപ്പുകാരി; യുവതിയുടെ കണ്ണ് കുത്തിപ്പൊട്ടിച്ച് ഗുണ്ടാ നേതാവ്; അക്രമം നടത്തിയ ശേഷം മുങ്ങിയ ഗുണ്ട ഒരു മാസത്തിനു ശേഷം പിടിയിൽ

വേശ്യാലയത്തിൽ നിന്നും ഗുണ്ടാപിരിവ് ആവശ്യപ്പെട്ട് അക്രമം: ചോദിച്ചത് അറുപതിനായിരം രൂപ; ഒരു രൂപ പോലും നൽകില്ലെന്ന് നടത്തിപ്പുകാരി; യുവതിയുടെ കണ്ണ് കുത്തിപ്പൊട്ടിച്ച് ഗുണ്ടാ നേതാവ്; അക്രമം നടത്തിയ ശേഷം മുങ്ങിയ ഗുണ്ട ഒരു മാസത്തിനു ശേഷം പിടിയിൽ

 ക്രൈം ഡെസ്‌ക്
കോട്ടയം: ഗുണ്ടാപ്പിരിവ് ചോദിച്ച് വേശ്യാലയത്തിൽ കൂട്ടാളികളുമായി എത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച്
യുവതിയുടെ കണ്ണുകുത്തിപ്പൊട്ടിച്ച ഗുണ്ടാ നേതാവ് വിനീത് സ്ഞ്ജയൻ അറസ്റ്റിൽ. മാരകായുധങ്ങളും, രണ്ട് ഗുണ്ടകളുടെ അകമ്പടിയുമായി ഒളിവിൽ കഴിഞ്ഞിരുന്ന കൊടുംക്രിമിനലിനെ സാഹസികമായാണ് പൊലീസ് സംഘം കീഴ്‌പ്പെടുത്തിയത്. പിടിയിലായ അയ്മനം മാങ്കീഴിപ്പടിയിൽ വിനീത് സഞ്ജയനെ(30) ഗുണ്ടാ ആക്ട് ചുമത്തി പൊലീസ് പൂജപ്പുര സെൻട്രൽ ജയിലിൽ അടച്ചു. ജയിലിൽ നിന്നും പുറത്തിറങ്ങിയ അന്ന് വൈകിട്ട് തന്നെ അക്രമം നടത്തിയ ഗുണ്ട, ഇനി ഒരു വർഷം കരുതൽ തടങ്കലിൽ പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയും.
കഴിഞ്ഞ മാസം 24 നായിരുന്നു കേസിനാസ്പദമായ അക്രമം വിനീതും ഏഴംഗ സംഘവും ചേർന്ന് നടത്തിയത്. ചിങ്ങവനം സ്റ്റേഷൻ പരിധിയിൽ ആളൊഴിഞ്ഞ സ്ഥലത്ത് ഒരു യുവതിയുടെ നേതൃത്വത്തിൽ അനാശാസ്യ കേന്ദ്രം പ്രവർത്തിക്കുന്നുണ്ട്. നഗരത്തിലെ ഗുണ്ടാ സംഘങ്ങൾക്ക് ഈ സ്ഥലം സുപരിചിതമാണ്. ഇവിടെ സ്ഥിരമായി വിനീതിന്റെ അനുയായികളിൽ ചിലർ എത്താറുണ്ടായിരുന്നു. ഇത് മനസിലാക്കിയ വിനീത് ഇവിടെ ഗുണ്ടാ സംഘവുമായി എത്തി. തുടർന്ന് അറുപതിനായിരം രൂപ ഇവിടുത്തെ നടത്തിപ്പുകാരി അടക്കമുള്ള യുവതികളോട് ഗുണ്ടാ പിരിവായി ആവശ്യപ്പെട്ടു. യുവതികളുമായി തർക്കമുണ്ടായതോടെ വീടിനുള്ളിൽ കിടന്ന കമ്പി എടുത്ത് വിനീത് യുവതിയുടെ കണ്ണിൽ കുത്തിയിറക്കുകയായിരുന്നു. കുത്തേറ്റ് യുവതി പിന്നിലേയ്ക്ക് മറിഞ്ഞു വീണതോടെ വിനീതും സംഘവും ഇവിടെ നിന്നും പുറത്തിറങ്ങി ഓടി രക്ഷപെട്ടു. കണ്ണിൽ കമ്പി തുളഞ്ഞിറങ്ങി രക്തം വാർന്ന് വീണ യുവതിയെ പൊലീസ് സംഘം എത്തിയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. ഇവിടെ നിന്നും രക്ഷപെട്ട പ്രതികൾ സഞ്ചരിച്ച ഓട്ടോറിക്ഷ കഞ്ഞിക്കുഴിയ്ക്ക് സമീപത്തു വച്ച് മറിയുകയും ചെയ്തിരുന്നു. ഇവിടെ നിന്നും രക്ഷപെട്ട വിനീതും കൂട്ടാളികളും ദിവസങ്ങളോളം തമിഴ്‌നാട്ടിലെ വിവിധ ജില്ലകളിലാണ് ഒളിവിൽ കഴിഞ്ഞിരുന്നത്.
കോട്ടയം ജില്ലയിലെ പൊലീസ് സംഘം മുഴുവൻ തിരഞ്ഞെങ്കിലും വിനീത് സഞ്ജയൻ ഇവരുടെ കണ്ണ് വെട്ടിച്ച് കറങ്ങി നടക്കുകയായിരുന്നു. ഇതേ തുടർന്ന്  ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ ചങ്ങനാശേരി ഡിവൈഎസ്പി എസ്.സുരേഷ്‌കുമാർ, കോട്ടയം ഡിവൈഎസ്പി ആർ.ശ്രീകുമാർ എന്നിവർ നേതൃത്വം നൽകുന്ന പ്രത്യേക സംഘത്തെ നിയോഗിച്ചു. കഴിഞ്ഞ ദിവസം വിനീത് അയ്മനത്തെ റബർ തോട്ടത്തിൽ ഒളിവിൽ കഴിയുന്നതായി പൊലീസ് സംഘത്തിനു രഹസ്യ വിവരം ലഭിച്ചു. വെസ്റ്റ് സി.ഐ നിർമ്മൽ ബോസ്, എസ്.ഐ എം.ജെ അരുൺ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ മൊബൈൽ ഫോൺ ഉപയോഗിക്കാതെ, ഓട്ടോ ഡ്രൈവർമാരുടെ ഫോണിൽ നിന്നും ആവശ്യമുള്ള ആളുകളെ ബന്ധപ്പെട്ട് ഭീഷണിപ്പെടുത്തി പണം വാങ്ങി തന്റെ കാര്യങ്ങൾ നടത്തുകയാണ് വിനീത് ചെയ്തിരുന്നതെന്ന് കണ്ടെത്തി. ഒളിസങ്കേതത്തിൽ വിനീതിനും സുരക്ഷ ഒരുക്കാനെത്തിയ ഗുണ്ടകൾക്കും ഭക്ഷണം അടക്കം എത്തിച്ചു നൽകിയിരുന്നത് സ്ത്രീകളായിരുന്നു. പൊലീസ് സംഘം കോളനിയുടെ പ്രദേശത്ത് എത്തിയാൽ സ്ത്രീകൾ അടക്കമുള്ളവർ കൃത്യമായി വിവരങ്ങൾ കൈമാറിയിരുന്നു. ഇതെല്ലാം മനസിലാക്കിയ പൊലീസ് സംഘം വാർത്ത ചോരാനുള്ള വഴികളെല്ലാം അടച്ച ശേഷമായിരുന്നു കോളനി വഴി റബർ തോട്ടത്തിലേയ്ക്ക്് എത്തിയത്.
ഈസ്റ്റ് എസ്.ഐ ടി.എസ് റെനീഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ പി.എൻ മനോജ്, സിവിൽ പൊലീസ് ഓഫിസർമാരായ അഷറഫ്, ദിലീപ് വർമ്മ, ബിനോയ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം വിനീത് ഒളിച്ചിരിക്കുന്ന റബർ തോട്ടം വളഞ്ഞു. തുടർന്ന് പൊലീസ് സംഘം അടുത്ത് എത്തിയതോടെ വിനീതും ഗുണ്ടകളും ആക്രമണത്തിനു സജ്ജരായി. ഇവരുടെ കയ്യിൽ മാരകായുധങ്ങളുണ്ടാകുമെന്നു കരുതിയ പൊലീസ് സംഘം അതിവേഗം ആക്രമണം നടത്തി പ്രതികളെ കീഴടക്കി. എന്നാൽ, പൊലീസ് സംഘത്തെ കുതറിമാറ്റിയ ശേഷം മൂന്നു പേരും പല വഴിയ്ക്ക് ചിതറിയോടി. പിന്നാലെ പൊലീസ് ഓടിയെങ്കിലും വിനീതിനെ മാത്രമാണ് പിടികൂടാൻ സാധിച്ചത്. സാഹസികമായി വിനീതിനെ പിടികൂടിയ പൊലീസുകാർ വിലങ്ങ് അണിയിച്ചു. വിലങ്ങിട്ടിട്ടും പൊലീസിനെ ആക്രമിച്ച് കുതറി രക്ഷപെടാനായിരുന്നു വിനീതിന്റെ ശ്രമം. ഒടുവിൽ പൊലീസുകാർ ബലം പ്രയോഗിച്ച് ഇയാളെ വെസ്റ്റ് സ്‌റ്റേഷനിൽ എത്തിച്ചു.  ഗുണ്ടാ ആക്ട് നിലനിൽക്കുന്നതിനാൽ വിനീതിനെ തിരുവനന്തപുരം സെൻട്രൽ ജയിലിൽ അടച്ചു.