ജയിലിൽ നിന്നിറങ്ങി അഞ്ചാം ദിവസം ജില്ലാ ആശുപത്രിയിൽ ഗുണ്ടായിസം: വിനീത് സഞ്ജയന്റെ ക്രിമിനൽ സംഘത്തിലെ രണ്ടു പേർ പിടിയിൽ; പിടിയിലായത് വടവാതൂർ സ്വദേശിയും പ്രായപൂർത്തിയാകാത്ത ഒരാളും

ജയിലിൽ നിന്നിറങ്ങി അഞ്ചാം ദിവസം ജില്ലാ ആശുപത്രിയിൽ ഗുണ്ടായിസം: വിനീത് സഞ്ജയന്റെ ക്രിമിനൽ സംഘത്തിലെ രണ്ടു പേർ പിടിയിൽ; പിടിയിലായത് വടവാതൂർ സ്വദേശിയും പ്രായപൂർത്തിയാകാത്ത ഒരാളും

Spread the love

തേർഡ് ഐ ക്രൈം

കോട്ടയം: ജയിലിൽ നിന്നും ഇറങ്ങി അഞ്ചാം ദിവസം ജില്ലാ ജനറൽ ആശുപത്രിയിൽ എത്തി ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും, വധ ഭീഷണി മുഴക്കുകയും ചെയ്ത സംഭവത്തിൽ വിനീത് സഞ്ജയന്റെ ക്രിമിനൽ സംഘത്തിലെ പ്രായപൂർത്തിയാകാത്ത ഒരാൾ അടക്കം രണ്ടു പേർ പിടിയിൽ.

നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ വടവാതൂർ ശാന്തിഗ്രാം കോളനിയിൽ പുത്തൻപറമ്പിൽ വീട്ടിൽ റഹിലാലിനെ (27)യും പ്രായപൂർത്തിയാകാത്ത ഒരാളെയുമാണ് വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ എം.ജെ അരുൺ അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവാവിനെ തട്ടിക്കൊണ്ടു പോയി ഗുണ്ടാ നേതാവ് വിനീത് സഞ്ജയന്റെ വീട്ടിൽ വച്ച് ആക്രമിച്ച കേസിൽ വിനീത് സഞ്ജയനൊപ്പം അറസ്റ്റിലായ റഹിലാൽ അഞ്ചു ദിവസം മുൻപാണ് ജാമ്യത്തിലിറങ്ങിയത്. കോട്ടയം ജില്ലാ ജയിലിൽ നിന്നും വിനീതും റഹിലാലും പുറത്തിറങ്ങിയപ്പോൾ ഇയാളുടെ ക്രിമിനൽ സംഘത്തിൽപ്പെട്ടവർ ഫെയ്‌സ്ബുക്ക് ലൈവിലൂടെ പ്രചരിപ്പിച്ചിരുന്നു.

ഇതിനു പിന്നാലെയാണ് ഇതേ ക്രിമിനൽ സംഘത്തിലെ രണ്ടു പേർ ജനറൽ ആശുപത്രിയിൽ കൊലവിളി നടത്തിയത്.
ആശുപത്രി ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും, വധ ഭീഷണി മുഴക്കുകയും ചെയ്ത പ്രതികളെപ്പറ്റി ജില്ലാ പൊലീസ് മേധാവി ജി.ജയദേവിനു വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്നു ഡിവൈ.എസ്.പി ആർ.ശ്രീകുമാറിന്റെ നിർദേശാനുസരണം വെസ്റ്റ് സ്റ്റേഷനിൽ നിന്നും കൺട്രോൾ റൂമിൽ നിന്നും പൊലീസ് സംഘം ജനറൽ ആശുപത്രിയിൽ എത്തുകയായിരുന്നു.

തുടർന്നു, പ്രിൻസിപ്പൽ എസ്.ഐ ടി.ശ്രീജിത്ത്, ജൂനിയർ എസ്.ഐമാരായ സുമേഷ് ടി, അഖിൽ ദേവ്, ഗ്രേഡ് എസ്.ഐമാരായ കുര്യൻ മാത്യു, കെ.പി മാത്യു, എ.എസ്.ഐ പി.എൻ മനോജ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ നവീൻ സി.കെ, സജീവ് ടി.ജെ , സിവിൽ പൊലീസ് ഓഫിസർ ബൈജു കെ.ആർ എന്നിവർ ചേർന്നു പ്രതികളെ പിടികൂടുകയായിരുന്നു.

മുൻപും ഇവർ രാത്രിയിൽ ജില്ലാ ജനറൽ ആശുപത്രിയിൽ എത്തി പ്രശ്‌നമുണ്ടാക്കിയിട്ടുണ്ട്. നിരവധി മോഷണക്കേസുകളിലും ഗുണ്ടാ ആക്രമണക്കേസുകളിലും പ്രതിയാണ് റഹിലാൽ.