ക്രൈം ഡെസ്‌ക്
കോട്ടയം: കൊലപാതകശ്രമവും, കുരുമുളക് സ്‌പ്രേ ആക്രമണവും അടക്കം നിരവധി ക്രമിനൽക്കേസുകളിൽ പ്രതികളായ രണ്ടു യുവാക്കളെ കാപ്പ ചുമത്തി ഏറ്റുമാനൂർ പൊലീസ് നാടുകടത്തി.
ഏറ്റുമാനൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ മാത്രം അഞ്ചു കേസുകളുള്ള ഇവർക്ക് എക്‌സൈസുകാരെ ആക്രമിച്ചത് അടക്കം നിരവധി കേസുകൾ മറ്റു പൊലീസ് സ്റ്റേഷനുകളിൽ നിലവിലുണ്ട്.
അതിരമ്പുഴ കോട്ടമുറി ചെറിയപള്ളിക്കുന്നേൽ ബാബു ജോസഫിന്റെ മകൻ ബിബിൻ ബാബു (22), കാണക്കാരി തുമ്പൂക്കര കണിയാംപറമ്പിൽ സുരേന്ദ്രന്റെ മകൻ സുജേഷ് സുരേന്ദ്രൻ (21) എന്നിവരെയാണ് പൊലീസ് നാട് കടത്തിയത്.
പൊലീസുകാരെ പെട്രോൾ ബോബ് എറിഞ്ഞ കേസിലും ബിബിൻ ബാബു പ്രതിയാണ്.
നിരവധി ക്രിമിനൽക്കേസുകളിൽ പ്രതികളാണ് ഇരുവരും. സ്ഥിരം പ്രശ്‌നക്കാരായ ഇരുവരെയും മുൻപ് പല കേസുകളിലായി പൊലീസ് പിടികൂടിയിരുന്നു.
എന്നിട്ടും, സ്ഥിരമായി അക്രമ സംഭവങ്ങൾ തുടർന്നതോടെയാണ് പൊലീസ് ഇരുവർക്കുമെതിരെ കാപ്പ ചുമത്താനുള്ള നടപടികൾ ആരംഭിച്ചത്. ഇവർക്കെതിരായ കേസുകൾ ഉൾപ്പെടുത്തി ഏ്റ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ എ.ജെ തോമസ് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
ജില്ലാ പൊലീസ് മേധാവി പി.എസ് സാബുവിനാണ് ഇതു സംബന്ധിച്ചുള്ള റിപ്പോർട്ട് നൽകിയത്. തുടർന്ന് ഈ പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൊച്ചി റേഞ്ച് ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറലാണ് ഇവരെ നാടുകടത്തിയത്.
കാപ്പ പ്രകാരം ഒരു വർഷത്തേയ്ക്ക് ഇരുവർക്കും കോട്ടയം ജില്ലയിൽ പ്രവേശിക്കാൻ സാധിക്കില്ല. ഉത്തരവ് മറികടന്ന് ജില്ലയിൽ ഇരുവരും പ്രവേശിച്ചാൽ ഇവരെ അറസ്റ്റ് ചെയ്യാനും റിമാൻഡ് ചെയ്യാനും പൊലീസിനു സാധിക്കും. ഫോൺ – 0481 2535517, 0841 2564103