
ക്രൈം ഡെസ്ക്
കോട്ടയം: നഗരമധ്യത്തിൽ നാഗമ്പടം സീസർ പാലസ് ഹോട്ടലിലെ ബാറിനുള്ളിൽ കുരുമുളക് സ്പ്രേ പ്രയോഗിച്ച് യുവാവിനെ ആക്രമിച്ച കേസിൽ ഗുണ്ടാ സംഘാംഗമായ യുവാവ് പിടിയിൽ. കളത്തിപ്പടി കാരാണി ചെമ്പോല ഭാഗത്ത് കോഴിമല വീട്ടിൽ ഫിലിപ്പ് മാത്യുവിന്റെ മകൻ രതീഷ് (22) നെയാണ് വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ എം.ജെ അരുണിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കോട്ടയം , കൊല്ലം ജില്ലകളിൽ നിരവധി കഞ്ചാവ് ക്രിമിനൽ കേസുകളിൽ പ്രതിയാണ് പിടിയിലായ രതീഷ്.
കേസിൽ നേരത്തെ പിടിയിലായ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ വടവാതൂർ ശാന്തിഗ്രാം കോളനി പുത്തൻപറമ്പിൽ വീട്ടിൽ റഹിലാൽ (24) റിമാൻഡിലാണ്. കളക്ടറേറ്റ് പുളിമൂട്ടിൽ ഹൗസിൽ പ്രവീൺ ജോസഫ് ചാക്കോയെ (29) ആക്രമിച്ച് ഇയാളുടെ രണ്ടേമുക്കാൽ പവൻ തൂക്കം വരുന്ന സ്വർണ മാലയും കവർന്ന കേസിലാണ് അറസ്റ്റ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നവംബർ ഒൻപതിന് നാഗമ്പടം സീസർ പാലസിൽ നടന്ന ഗുണ്ടാ ആക്രമണത്തിന് ശേഷം പ്രതി സ്ഥലം വിടുകയായിരുന്നു. മദ്യപിക്കുന്നതിനായി ബാറിലെത്തിയ വിനീത് സഞ്ജയന്റെ ഗുണ്ടാ സംഘത്തിൽ അംഗമായ റഹിലാലിന്റെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണ് ആക്രമണം നടത്തിയത്. മദ്യപിക്കാൻ പണം കണ്ടെത്തുന്നതിനായി പ്രവീണിനെ ആക്രമിച്ച് കവർച്ച നടത്തുകയായിരുന്നു. ഇയാളുടെ മുഖത്തിന് നേരെ കുരുമുളക് സ്പ്രേ പ്രയോഗിക്കുകയും , ഹെൽമറ്റിന് തലയ്ക്കടിക്കുകയും ചെയ്തു. തലയ്ക്ക് അടിയേറ്റ് സാരമായി പരിക്കേറ്റ യുവാവിനെ ബാർ ജീവനക്കാരാണ് ആശുപത്രിയിൽ എത്തിച്ചത്.
ഒരു മാസത്തിലേറെയായി പ്രതി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഒളിവിൽ കഴിയുന്നതായി ജില്ലാ പൊലീസ് മേധാവി പി.എസ് സാബുവിന് രഹസ്യ വിവരം ലഭിച്ചു. തുടർന്ന് പ്രതിയെ പിടികൂടുന്നതിനായി ഡിവൈ.എസ്.പി ആർ.ശ്രീകുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിക്കുകയായിരുന്നു. വെസ്റ്റ് എസ്.ഐമാരായ ടി. ശ്രീജിത്ത് , ഷിബുക്കുട്ടൻ , എ.എസ്.ഐ പി.എൻ മനോജ് , സിവിൽ പൊലീസ് ഓഫിസർമാരായ കെ.ആർ ബൈജു , എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് പിടിയിലായ രതീഷ്. കഞ്ചാവ് കച്ചവടവും ഗുണ്ടാ ആക്രമണവും അടക്കം ഇയാൾ നടത്തിയിട്ടുണ്ട്. ഒരു കിലോ കഞ്ചാവുമായി പൊലീസ് കൊല്ലത്ത് വച്ച് ഇയാളെ പിടികൂടിയിട്ടുണ്ട്. കോട്ടയത്തും, മണർകാട് പൊലീസ് സ്റ്റേഷനിലും ഇയാൾക്കെതിരെ നിലവിൽ കേസുണ്ട്. പ്രതിയെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും. കേസിൽ വിനീത് സഞ്ജയന്റെ ഗുണ്ടാ സംഘത്തിൽ ഉൾപ്പെട്ട മൂന്ന് പേരെ കൂടി ഇനി പിടികൂടാനുണ്ട്. ഇവർക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.