‘ഗ്രാന്റ് ഫാദേഴ്‌സ് ഡേ ആശംസകൾ’ കോടിയേരിക്ക് സോഷ്യൽ മീഡിയയിൽ പൊങ്കാല

‘ഗ്രാന്റ് ഫാദേഴ്‌സ് ഡേ ആശംസകൾ’ കോടിയേരിക്ക് സോഷ്യൽ മീഡിയയിൽ പൊങ്കാല

സ്വന്തം ലേഖകൻ

 

ബിനോയ് കോടിയേരിക്കെതിരായ ബലാത്സംഗ പരാതിയുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഫേസ്ബുക്ക് പേജിലും പോസ്റ്റിന് താഴെയും ട്രോളുകളുടെ ചാകര.അപ്പൂപ്പനായതിൽ ചെലവ് ചോദിച്ചാണ് മിക്ക ട്രോളുകളും. കോടിയേരിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ താഴെയാണ് ട്രോളിക്കൊണ്ടുള്ള കമന്റുകൾ വന്നുകൊണ്ടിരിക്കുന്നത്. ‘ചുളുവിൽ ഒരു അച്ചാച്ചൻ ആയില്ലേ ചെലവ് ചെയ്യണം’, ‘വീണ്ടും അപ്പൂപ്പൻ ആയ സഖാവിന് വിപ്ലവ അഭിവാദ്യങ്ങൾ’, ‘ഹിന്ദി പഠിക്കൂ സഖാവേ. കൊച്ചുമോനെ കാണെണ്ടേ’ എന്നിങ്ങനെ നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.പൊതു തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്കു പിന്നാലെ കോടിയേരിയുടെ മകൻ ബിനോയിക്കെതിരേ ഉയർന്ന പീഡനാരോപണം സി.പി.എമ്മിനെ പിടിച്ചുകുലുക്കുകയാണ്. നേരത്തേ ദുബായ് കേന്ദ്രീകരിച്ചുള്ള സാമ്പത്തിക തട്ടിപ്പ് പരാതിയിൽ പാർട്ടിയെ വെള്ളംകുടിപ്പിച്ച ബിനോയി ഇത്തവണ കോടിയേരിയുടെ കസേര തെറിപ്പിക്കുമെന്ന ആശങ്കയിലാണു സി.പി.എമ്മിന്റെ അണികൾ. ദുബായിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന ആരോപണമാണ് കോടിയേരിയുടെ മൂത്ത മകൻ ബിനോയിയെ വിവാദനായകനാക്കിയത്.അതു കെട്ടടങ്ങിയതിനു പിന്നാലെയാണ് ബിഹാർ സ്വദേശിനിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി വർഷങ്ങളോളം ബന്ധം പുലർത്തിയെന്ന പരാതി ഉയരുന്നത്. എട്ടു വയസുള്ള കുട്ടിയുടെ പിതൃത്വം തെളിയിക്കാൻ ഡി.എൻ.എ. പരിശോധനയ്ക്കടക്കം തയാറാണെന്നാണു യുവതിയുടെ നിലപാട്. പ്രായപൂർത്തിയായ ഒരാളുടെ വ്യക്തിപരമായ വിഷയമെന്ന തൊടുന്യായം ഫലിക്കുമോ എന്നു കണ്ടറിയണം.മക്കളുടെ പേരിൽ കോടിയേരി ബാലകൃഷ്ണൻ പ്രതിക്കൂട്ടിലാകുന്നത് ആദ്യമല്ല. ആൺമക്കളിൽ ഇളയവനായ ബിനീഷായിരുന്നു വിവാദങ്ങളിൽ മുമ്പൻ. നേതൃനിരയിലില്ലെങ്കിലും അധികാരത്തിന്റെ അകത്തളങ്ങളിൽ ബിനീഷിന്റെ പേര് പലതവണ പരാമർശിക്കപ്പെട്ടു.ഗൾഫ് കേന്ദ്രീകരിച്ചുള്ള പ്രവാസി വ്യവസായികളുമായുള്ള ബന്ധങ്ങളുടെ പേരിൽ വാർത്തകൾ സൃഷ്ടിച്ചു. സർക്കാരിന്റെ പിന്തുണ വാഗ്ദാനം ചെയ്ത് പല സിനിമകളുടെ നിർമാണത്തിലും ബിനീഷ് സാന്നിധ്യമുറപ്പിച്ചതായി ആരോപണമുയർന്നിരുന്നു. ഏതാനും സിനിമകളിൽ മുഖംകാണിച്ചതിന്റെ പേരിൽ താരങ്ങളുടെ ക്രിക്കറ്റ് ടീമിന്റെ ലേബലിലും നിറഞ്ഞുനിന്ന ബിനീഷിന്റെ സൗഹൃദം മുതലെടുത്തതിൽ താരപ്രമുഖരുമുണ്ട്. ചില നടികളുടെ പേര് ചേർത്തുള്ള ആരോപണങ്ങളും ഉയർന്നിരുന്നു. കോടിയേരി ആഭ്യന്തരമന്ത്രിയായിരിക്കെ മകന്റെ പേരിലുള്ള പല ക്രിമിനൽ കേസുകളും പിൻവലിച്ചതായി തിരുവഞ്ചൂർ രാധാകൃഷ്ണൻ ആരോപിച്ചിരുന്നു.യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ബിനോയിക്കെതിരെ ഐപിസി 376, 376(2) ( ബലാൽസംഗം), 420 (വഞ്ചന), 504( മനപ്പൂർവം അപമാനിക്കൽ) , 506 (ഭീഷണി) തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. പരാതിയിന്മേൽ അന്വേഷണം ആരംഭിച്ചതായും, ഏറെ വർഷം പഴക്കമുള്ള കേസായതിനാൽ വിശദമായ അന്വേഷണം ആവശ്യമാണെന്നും ഓഷിവാര പൊലീസ് സ്റ്റേഷൻ സീനിയർ ഇൻസ്പെക്ടർ ശൈലേഷ് പസൽവാർ പറഞ്ഞു. മറ്റൊരു സംസ്ഥാനത്താണു പോലീസ് കേസെന്നതു സി.പി.എമ്മിന്റെ നീക്കങ്ങളെ ദുർബലമാക്കും.