ഞാൻ സ്വർണ്ണക്കടത്ത്കാരിയല്ല: എത് അന്വേഷണത്തോടും സഹകരിക്കാൻ തയ്യാർ: മാന്നാറിൽ നിന്നും തട്ടിക്കൊണ്ടു പോകലിന് ഇരയായ ബിന്ദുവിൻ്റെ വെളിപ്പെടുത്തൽ: സ്വപ്നയെ പിടിച്ചിട്ടും തല മുറിയാതെ സ്വർണ്ണക്കടത്ത് മാഫിയ

Spread the love

തേർഡ് ഐ ബ്യൂറോ

മാന്നാർ: മുഖ്യമന്ത്രിയെയും സംസ്ഥാന സർക്കാരിനെയും മന്ത്രിമാരെയും പ്രതിക്കൂട്ടിൽ നിർത്തിയിട്ടും സ്വർണ്ണക്കടത്ത് മാഫിയ സംഘത്തിൻ്റെ തലയറുക്കാനാവുന്നില്ല. താന്‍ സ്വര്‍ണ്ണക്കടത്തുകാരിയല്ലെന്നും ഏത് അന്വേഷണത്തോടും സഹകരിച്ച്‌ നിരപരാധിത്വം തെളിയിക്കാന്‍ തയാറാണെന്നും മാന്നാറില്‍ സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ ബിന്ദു ബിനോയിയുടെ വെളിപ്പെടുത്തലോടെ കൂടുതൽ ദുരൂഹത വർദ്ധിക്കുകയാണ്.

വിമാനത്തില്‍ കയറുമ്പോള്‍ പൊന്നാനി സ്വദേശി ഒരു പൊതി തന്നെ ഏല്‍പ്പിച്ചതായും അത് സ്വര്‍ണമാണെന്ന് മനസിലായതോടെ മാലി വിമാനത്താവളത്തില്‍ ഉപേക്ഷിച്ചതായും ഇവര്‍ മാധ്യമങ്ങളോടു പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തന്നെ തട്ടിക്കൊണ്ടുപോയ നാലംഗ സംഘത്തിന്‍റെ മര്‍ദനത്തില്‍ നട്ടെല്ലിനു ക്ഷതമേറ്റതായും എം.ആര്‍.ഐ സ്കാനിങ്ങ് അടക്കമുള്ള പരിശോധനകള്‍ നടത്തിയതായും ഇവര്‍ പറഞ്ഞു. ദുബൈയില്‍ ഡ്രൈവറായിരുന്ന ഭര്‍ത്താവ് ബിനോയിയുടെ ടാക്സി വാഹനം ഓട്ടം വിളിച്ചുള്ള പരിചയമാണ് പൊന്നാനി സ്വദേശി ഹനീഫയുമായിട്ടുള്ളത്

ജോലി അന്വേഷിക്കാനായുള്ള വിസിറ്റിങ് വിസ അയച്ചു തന്നു. തിരികെ മടങ്ങുവാനായി വിമാനത്താവളത്തിലെത്തിയതിനു ശേഷമാണ് ഹനീഫ പൊതി ഏല്‍പ്പിച്ചത്. സ്വര്‍ണ്ണമാണെന്ന് മനസ്സിലായതിന്‍റെ പശ്ചാത്തലത്തില്‍ മാലി വിമാനത്താവളത്തില്‍ ഉപേക്ഷിച്ചാണ് നെടുമ്പാശ്ശേരിയിലേക്കു കയറിയത്.

ഇവിടെ എത്തിയപ്പോള്‍ അത് വാങ്ങുവാനായി വിമാനത്താവളത്തില്‍ ആളുകള്‍ വന്നിരുന്നു. തന്‍റെ കയ്യില്‍ സ്വര്‍ണ്ണമില്ലെന്ന സത്യാവസ്ഥ തുറന്നു പറഞ്ഞെങ്കിലും വിശ്വസിക്കുവാന്‍ തയ്യാറാകാതെ സഞ്ചരിച്ച വാഹനത്തെ സംഘം പിന്തുടര്‍ന്നു. ഇതിനാല്‍ വഴികള്‍ മാറിയാണ് വീട്ടില്‍ എത്തിയത്.

നാലംഗ സംഘമായിരുന്നു വാഹനത്തില്‍ തന്നെ തട്ടിക്കൊണ്ടുപോയത്. യാത്രക്കിടയില്‍ സ്വര്‍ണ്ണത്തിന്‍റെ കാര്യങ്ങള്‍ ചോദിച്ച്‌ മര്‍ദിച്ചു. നെല്ലിയാമ്പതിയില്‍ എത്തിയ ശേഷം മറ്റൊരു വാഹനത്തില്‍ കയറ്റിയാണ് വടക്കാഞ്ചേരിയില്‍ ഉപേക്ഷിച്ചത്. തന്നെ സ്വര്‍ണ്ണക്കള്ളക്കടത്തുകാരിയായി ചിത്രീകരിക്കുന്നതില്‍ സത്യത്തിന്‍റെ അംശമേയില്ല. തന്‍റെ ബാങ്ക് ബാലന്‍സ് വെറും 345 രൂപ മാത്രമാണെന്നും ഇവര്‍ പറഞ്ഞു.

അഞ്ചംഗ കസ്റ്റംസ് പ്രിവന്‍റിവ് ഓഫിസര്‍മാര്‍ പൊലീസ് സ്റ്റേഷനിലും തുടര്‍ന്ന് വീട്ടിലുമെത്തിയിരുന്നു. ആശുപത്രിയിലായതിനാല്‍ അവിടെ ചെന്ന് ബിന്ദുവിനോട് സംസാരിച്ച ശേഷം 3.30ഓടെ മടങ്ങിപ്പോവുകയും ചെയ്തു.

തിങ്കളാഴ്ച പുലര്‍ച്ചെയാണ് ബിന്ദുവിനെ ഒരു സംഘം വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയത്. പാലക്കാട് വടക്കഞ്ചേരിക്ക് സമീപം പിന്നീട് ഇവരെ ഉപേക്ഷിക്കുകയായിരുന്നു. സ്വപ്ന അടക്കം പിടിയിലായിട്ടും സ്വർണ്ണക്കടത്ത് മാഫിയ സംഘത്തിൻ്റെ തലതൊട്ടപ്പന്മാർ പുറത്തുണ്ടെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരങ്ങൾ. അവരെ തൊടാൻ എൻ.ഐ.എയ്ക്കോ കസ്റ്റംസിനോ സാധിക്കുന്നുമില്ല.

മാന്നാര്‍ പഞ്ചായത്ത് ഏഴാം വാര്‍ഡ് കുരട്ടിക്കാട് വിസ്മയ ഭവനത്തില്‍ ബിനോയിയുടെ ഭാര്യ ബിന്ദുവിനെയാണ് (39) തട്ടിക്കൊണ്ടു പോയത്. ദുബായില്‍ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയില്‍ ജോലിക്കാരനായ ഭര്‍ത്താവ് ബിനോയി (42), സഹോദരന്‍ ബിജു (37), അമ്മ ജഗദമ്മ (65) എന്നിവരെ തടഞ്ഞുവച്ചായിരുന്നു അതിക്രമം. തലയ്ക്ക് അടിയേറ്റ ജഗദമ്മയെ പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വീട്ടിലേക്ക് ഇരച്ചുകയറിയ അക്രമികള്‍ സ്വര്‍ണം ആവശ്യപ്പെട്ടാണ് ബിന്ദുവിനെ തട്ടിക്കൊണ്ടുപോയത്. ബന്ധുക്കള്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടക്കവേയാണ് രാവിലെ മുടപ്പല്ലൂരില്‍ യുവതിയെ ഇറക്കിവിട്ടത്. തുടര്‍ന്ന് ബിന്ദു ബന്ധുക്കളെ ഫോണില്‍ ബന്ധപ്പെട്ട ശേഷമാണ് പൊലീസില്‍ വിവരമറിയിച്ചത്. വടക്കഞ്ചേരി പൊലീസെത്തി അവശ നിലയിലായ ബിന്ദുവിനെ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ പ്രാഥമിക ചികിത്സ നല്‍കി മാന്നാറിലേക്ക് കൊണ്ടുപോയി. വാഹനത്തില്‍ നാലു പേരുണ്ടായിരുന്നതായി ബിന്ദു പൊലീസിനോട് പറഞ്ഞു. ആരെയും മുമ്ബ് കണ്ടിട്ടില്ല. സ്വര്‍ണത്തെക്കുറിച്ചാണ് അക്രമികള്‍ പ്രധാനമായും ചോദിച്ചത്. ഗള്‍ഫില്‍ നിന്ന് നാലു ദിവസം മുമ്ബാണ് ബിന്ദു നാട്ടിലെത്തിയത്.

സംഭവത്തെ കുറിച്ച്‌ പൊലീസ് പറയുന്നത്:

വര്‍ഷങ്ങളായി ദുബായ് എമറാത്ത് കമ്ബനിയില്‍ അക്കൗണ്ടന്റാണ് ബിന്ദു. നാട്ടിലെത്തിയ ശേഷം വീട്ടില്‍ കൊവിഡ് നിരീക്ഷണത്തിലായിരുന്നു. തൊട്ടടുത്ത ദിവസം മൂന്നു പേര്‍ വീട്ടിലെത്തി ഇവരെ ഭീഷണിപ്പെടുത്തി. ദുബായില്‍ നിന്നു കൊടുത്തുവിട്ട സ്വര്‍ണം കൈമാറണമെന്നായിരുന്നു ആവശ്യം. സ്വര്‍ണത്തെക്കുറിച്ച്‌ ഒന്നും അറിയില്ലെന്ന് ബിന്ദു പറഞ്ഞപ്പോള്‍ ആളു മാറിപ്പോയതാണെന്ന് പറഞ്ഞ് ഇവര്‍ തിരികെപ്പോയി. പക്ഷേ, ഇതിനു ശേഷവും ബിന്ദുവിനെ ഭീഷണിപ്പെടുത്തി വിദേശത്തു നിന്നും അല്ലാതെയും ഫോണ്‍കോളുകള്‍ വന്നുകൊണ്ടിരുന്നു. ഇതിനിടെയാണ് ഇന്നലെ പുലര്‍ച്ചെ അക്രമിസംഘം വടിവാള്‍, മഴു തുടങ്ങിയ മാരകായുധങ്ങളുമായി വീട്ടിലെത്തിയത്. നായയുടെ നിറുത്താതെയുള്ള കുരയും ഗേറ്റ് തകര്‍ക്കുന്ന ശബ്‌ദവും കേട്ടാണ് വീട്ടുകാര്‍ ഉണര്‍ന്നത്. മുറിയിലെത്തിയ സംഘം കസേരകളും ഡൈനിംഗ് ടേബിളിന്റെ ഗ്ളാസും തകര്‍ത്തു. ബിന്ദുവിന്റെ മുടിക്കുത്തില്‍ പിടിച്ചിഴച്ച്‌ തല ഭിത്തിയില്‍ ഇടിച്ചു. ബിനോയിയും ബിജുവും ചേര്‍ന്ന് തടയാന്‍ ശ്രമിച്ചെങ്കിലും വടിവാള്‍ കഴുത്തില്‍ വച്ച്‌ നിശബ്ദരാക്കി. ബഹളത്തിനിടെയാണ് ജഗദമ്മയുടെ തലയ്ക്ക് അടിയേറ്റത്.

ഇതിനിടയില്‍ ജഗദമ്മ അടുക്കളയില്‍ച്ചെന്ന് മുളകുവെള്ളം എടുത്ത് അക്രമികളുടെ നേര്‍ക്കൊഴിച്ചെങ്കിലും അവര്‍ കടന്നുകളഞ്ഞു.അക്രമം നടക്കുമ്ബോള്‍ താന്‍ മറ്റൊരു മുറിയിലായിരുന്നെന്നാണ് ബിന്ദുവിന്റെ ഭര്‍ത്താവ് ബിനോയി പറയുന്നത്. ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെ വീട്ടിലെത്തിയ സംഘം വാതില്‍ തകര്‍ത്ത് അകത്തു കയറിയതിനു ശേഷം ബിന്ദുവിന്റെ സഹോദരന്‍ ബൈജുവിന്റെ കഴുത്തില്‍ കത്തി വച്ച്‌ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് ബിന്ദുവും അമ്മയും കയറിയ മുറിയുടെ വാതില്‍ തകര്‍ത്ത് അകത്തു കയറി ഫോണ്‍ വലിച്ചെറിഞ്ഞു പൊട്ടിച്ചു. ബിന്ദുവിനെ പിടിച്ചുകൊണ്ടു പോകുന്നുവെന്നു പറഞ്ഞ് അമ്മ വാതിലില്‍ തട്ടി വിളിച്ചപ്പോഴാണ് വിവരം അറിഞ്ഞത്-‘ ബിനോയി പറഞ്ഞു.

ജില്ലാ പൊലീസ് സൂപ്രണ്ട് ജി.ജയദേവ്, ഡിവൈ.എസ്.പി ആര്‍.ജോസ്, സി.ഐ ന്യൂമാന്‍, എസ്.ഐ എസ്.രാധാകൃഷ്ണപിള്ള എന്നിവര്‍ വീട്ടിലെത്തി തെളിവെടുപ്പു നടത്തി. മാന്നാര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതികള്‍ക്കായി തെരച്ചില്‍ തു‌ടങ്ങി.