
ചങ്ങനാശേരിയിൽ കഞ്ചാവ് വിൽക്കാൻ തണലൊരുക്കി ഗുണ്ടാ സംഘങ്ങൾ; വിദ്യാർത്ഥികൾക്കു വിതരണം ചെയ്യാനെത്തിച്ച കഞ്ചാവുമായി ഗുണ്ട പിടിയിൽ; എക്‌സൈസ് പിടിയിലായത് നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ യുവാവ്
തേർഡ് ഐ ബ്യൂറോ
കോട്ടയം: കൊവിഡിനു പിന്നാലെ പണം കണ്ടെത്താൻ കഞ്ചാവ് മാഫിയ സംഘങ്ങളുമായി കൈ കോർത്ത് ഗുണ്ടകൾ. ചങ്ങനാശേരിയിൽ ഗുണ്ടാ സംഘങ്ങളുടെ താവളത്തിൽ കഞ്ചാവ് ഒളിപ്പിച്ചിരുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ എക്‌സൈസ് നടത്തിയ റെയിഡിൽ കഞ്ചാവുമായി യുവാവിനെ പിടികൂടി.
നിരവധി ഗുണ്ടാ ക്രിിനൽക്കേസുകളിൽ പ്രതിയായ, ചങ്ങനാശേരി തുരുത്തി കാഞ്ഞിരത്തിങ്കൽ വീട്ടിൽ സാജു ജോജോ (25)യെയാണ് എക്സൈസ് സംഘം പിടികൂടിയത്. പ്രദേശം കേന്ദ്രീകരിച്ച് കഞ്ചാവ് മാഫിയ സംഘം പിടിമുറുക്കിയിരിക്കുന്നതായി എക്‌സൈസ് ഇന്റലിജൻസ് ടീമിനു വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്നു എക്സൈസ് സംഘം ദിവസങ്ങളായി പ്രദേശത്ത് നിരീക്ഷണം നടത്തി വരികയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുരുത്തിയിലെ വാടക വീട് കേന്ദ്രീകരിച്ചാണ് ഗുണ്ടാ കഞ്ചാവ് മാഫിയ സംഘം തമ്പടിച്ചിരിക്കുന്നതായാണ് എക്‌സൈസ് സംഘത്തിനു ലഭിച്ചിരുന്ന രഹസ്യ വിവരം. ഇതേ തുടർന്നു ഇന്നലെ ഉച്ചയോടെ എക്‌സൈസ് സംഘം വീട്ടിൽ മിന്നൽ പരിശോധന നടത്തുകയായിരുന്നു. ഇതോടെയാണ് സാജുവിന്റെ പക്കൽ നിന്നും കഞ്ചാവ് കണ്ടെത്തിയത്.
തമിഴ്നാട്ടിൽ നിന്നടക്കം കഞ്ചാവ് എത്തിച്ചു വിദ്യാർത്ഥിക്കൾക്കു വിതരണം ചെയ്തിരുന്ന ഗുണ്ടാ സംഘത്തിലെ അംഗമാണ് സാജുവെന്നു എക്‌സൈസിനു വിവരം ലഭിച്ചിട്ടുണ്ട്.
എക്സൈസ് കമ്മിഷണറുടെ പ്രത്യേക സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ആർ.രാജേഷ്, ചങ്ങനാശേരി എക്സൈസ് ഇൻസ്പെക്ടർ അൽഫോൺസ് ജേക്കബ്, എക്സൈസ് കമ്മിഷണറുടെ സ്‌ക്വാഡ് അംഗം ഫിലിപ്പ് തോമസ്, പ്രിവന്റീവ് ഓഫിസർ പി.മണിക്കുട്ടൻ പിള്ള, സിവിൽ എക്സൈസ് ഓഫിസർമാരായ രാജീഷ് പ്രേം, പ്രവീൺ ശിവാനന്ദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.