പിറന്നാൾ ദിനത്തിൽ സേറ പൊലീസായി..! സേറയുടെ കുഞ്ഞാഗ്രഹത്തിന് ഒപ്പം നിന്ന് ഗാന്ധിനഗർ പൊലീസ്; യൂണിഫോമിട്ട് പിറന്നാൾ ദിനത്തിൽ ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെത്തി പിറന്നാൾ കേക്ക് മുറിച്ച് കുഞ്ഞ് സേറ

Spread the love

കോട്ടയം: പോലീസ് വേഷത്തില്‍ സ്റ്റേഷനിലേക്ക് പടികടന്നെത്തിയ കുട്ടി ‘ഓഫീസറെ’ കണ്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ ആദ്യം ഒന്നമ്പരന്നെങ്കിലും കാര്യമറിഞ്ഞപ്പോള്‍ അമ്പരപ്പ് ആഘോഷത്തിന് വഴിമാറി. പിന്നീട് സ്റ്റേഷന്‍ ഹൗസ് ഓഫീസറടക്കം എല്ലാ ഉദ്യോഗസ്ഥരും ഒന്‍പത് വയസ്സുകാരിയായ ‘അതിഥി’ക്കൊപ്പം കൂടി. പോലീസിനൊപ്പം ഒന്‍പതാം പിറന്നാള്‍ ആഘോഷിക്കാനാണ് നാലാം ക്ലാസ് വിദ്യാര്‍ഥിനി സേറാ മേരി സാജന്‍ പിറന്നാള്‍ കേക്കുമായി കോട്ടയം ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനിലെത്തിയത്.

കുഞ്ഞിലേതന്നെ പോലീസിനോട് ഒരിഷ്ടംതോന്നിയിരുന്ന സേറ പോലീസ് സിനിമകളെല്ലാം കാണും. എവിടെ പോലീസിനെ കണ്ടാലും ഓടിച്ചെല്ലും. മാസങ്ങള്‍ക്കുമുമ്പാണ് പോലീസ് വേഷം ധരിക്കണമെന്ന് ആഗ്രഹം തോന്നിയത്. കാര്യംപറഞ്ഞപ്പോള്‍ തൊപ്പിയുള്‍പ്പെടെ പോലീസ് വേഷം രക്ഷിതാക്കള്‍ തുന്നിച്ചു നല്‍കി. കഴിഞ്ഞ ദിവസം വീട്ടില്‍ പിറന്നാളിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയപ്പോള്‍ കുഞ്ഞുമനസ്സിലെ ‘പോലീസ് ഓഫീസര്‍’ക്കൊരു മോഹം, ഇത്തവണത്തെ പിറന്നാള്‍ പോലീസുകാര്‍ക്കൊപ്പം ആഘോഷിക്കണം.

വിവരം പറഞ്ഞപ്പോള്‍ അച്ഛന്‍ പത്തനംതിട്ട തുമ്പമണ്‍ മാമ്മൂട്ടില്‍ സാജനും അമ്മ മെര്‍ലിനും ഏക മകളുടെ ആഗ്രഹം എങ്ങനെ സാധിച്ചുകൊടുക്കുമെന്നായി ചിന്ത. തുടര്‍ന്ന് മുന്‍പരിചയമുള്ള കോട്ടയം ഗാന്ധിനഗര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ടി.ശ്രീജിത്തുമായി ബന്ധപ്പെട്ട് കുട്ടിയുടെ ആഗ്രഹം അറിയിച്ചു. വിവരമറിഞ്ഞ പോലീസും കുഞ്ഞു സേറയുടെ ആഗ്രഹത്തിനൊപ്പംകൂടി. ഇതോടെ പോലീസ് സ്റ്റേഷനില്‍ പിറന്നാളാഘോഷത്തിന് കളമൊരുങ്ങി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശനിയാഴ്ച വൈകുന്നേരം പോലീസ് വേഷമണിഞ്ഞ് രക്ഷിതാക്കള്‍ക്കൊപ്പം സ്റ്റേഷനിലെത്തിയ സേറയെ ഇന്‍സ്‌പെക്ടര്‍ ടി.ശ്രീജിത്തും പോലീസുകാരും ചേര്‍ന്ന് സ്വീകരിച്ചു. കേക്കുമുറിച്ച് ആദ്യ കഷണം ഇന്‍സ്‌പെക്ടര്‍ക്ക്, തുടര്‍ന്ന് മറ്റു പോലീസുകാര്‍ക്കും. പിന്നീട് പോലീസുകാര്‍ നല്‍കിയ പിറന്നാള്‍ സമ്മാനവുമായി ആഗ്രഹം സാധിച്ച സന്തോഷത്തില്‍ രക്ഷിതാക്കള്‍ക്കൊപ്പം മടങ്ങി. തുമ്പമണ്‍ എന്‍എസ്‌കെ ഇന്‍ര്‍നാഷണല്‍ സ്‌കൂളില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. മോട്ടിവേഷണല്‍ ട്രെയിനര്‍കൂടിയായ അച്ഛന്‍ സാജനും അമ്മ മെര്‍ലിനും പത്തനംതിട്ടയില്‍ ഐടി കമ്പനി നടത്തുകയാണ്.