
ആലപ്പുഴ : വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ ജനകീയ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് ജി സുധാകരൻ. തന്നെ സഹായിക്കാൻ ഏത് മുന്നണികൾക്കും മുന്നോട്ട് വരാം. സിപിഐഎമ്മിൽ നിന്ന് സ്വയം ഒഴിഞ്ഞതാണെന്നും ആരും പുറത്താക്കിയതല്ലെന്നും ജി സുധാകരൻ പറഞ്ഞു. പൊളിറ്റിക്കൽ ക്രിമിനലിസത്തിനെതിരെയാണ് ആണ് തന്റെ ക്യാമ്പയിനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമ്പലപ്പുഴയിലെ നൂറിലധികം കേന്ദ്രങ്ങളിൽ പ്രസംഗിക്കുമെന്നും പോസ്റ്ററുകളും ബാനറുകളും അധികമില്ലാതെ ഉണ്ടാകുമെന്നും ജി സുധാകരൻ പറഞ്ഞു. നോമിനേഷൻ കൊടുക്കുന്ന തീയതി തീരുമാനിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഇത്തവണത്തെ തിരഞ്ഞെടുപ്പിലൂടെ എൽഡിഎഫ് മൂന്നാം തവണയും അധികാരത്തിലേറാനുള്ള സാധ്യതയില്ലെന്നും ജി സുധാകരൻ വ്യക്തമാക്കി. ഇന്നലെ പ്രാദേശിക കോൺഗ്രസ് നേതാക്കൾ വീട്ടിലെത്തി സ്വീകരണം നൽകി. യുഡിഎഫ് സീറ്റ് ഒഴിച്ചിട്ടത് അവരുടെ ഉത്തരവാദിത്തമാണെന്നും ജി സുധാകരൻ പറഞ്ഞു. മന്ത്രി പി പ്രസാദിനെതിരെ രൂക്ഷമായ വിമർശനവും സുധാകരൻ ഉന്നയിച്ചു. സിപിഐയിൽ ഒരാൾ മാത്രമാണ് തനിക്കെതിരെ പ്രസ്താവന നടത്തിയത്. പി പ്രസാദ് എന്തിനാണ് തന്നെ കമ്മ്യൂണിസം പഠിപ്പിക്കാൻ വരുന്നത്. കഴിഞ്ഞ തവണ അയാൾക്ക് കിട്ടിയത് ആറായിരത്തിലധികം വോട്ടിന്‍റെ ഭൂരിപക്ഷം മാത്രമാണെന്നും ജി സുധാകരൻ പറഞ്ഞു.


