
സ്വന്തം ലേഖകൻ
കൊച്ചി: വാഹനാപകടത്തിൽ മകൾ മരിച്ച വിവരം അറിഞ്ഞ മാതാവ് വിഷം കഴിച്ചു. ഇന്ന് രാവിലെ വൈറ്റിലയിൽ വാഹനാപകടത്തിൽ മരിച്ച ആലംകോട് പാലാംകോണം സ്വദേശിയും മുൻ മിസ് കേരളയുമായ ആൻസി കബീറിന്റെ മാതാവ് റസീനയാണ് വിവരമറിഞ്ഞതിനെത്തുടർന്ന് വിഷം കഴിച്ചത്. റസീനയെ കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ അടുത്ത 24 മണിക്കൂർ നിരീക്ഷണത്തിലാണ്. ആൻസി ഏക മകളാണ്.
അഞ്ജനയുടെ തൃശൂരിലെ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബൈപ്പാസ് റോഡിൽ ഹോളിഡേ ഇൻ ഹോട്ടലിനു മുന്നിൽ വെച്ചായിരുന്നു രണ്ട് ജീവൻ നഷ്ടപ്പെടുന്നതിന് ഇടയാക്കിയ അപകടം നടന്നത്. അൻസിയുടെയും അഞ്ജനയുടെയും വിയോഗ വാർത്തയിൽ ഞെട്ടിത്തരിച്ച സുഹൃത്തുക്കളും ആരാധകരും അൻസി അവസാന നിമിഷം ഇൻസ്റ്റയിൽ കുറിച്ച വരികൾ അറംപറ്റിയതിൻറെ ആഘാതത്തിലാണിപ്പോൾ.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇൻസ്റ്റഗ്രാമിൽ സജീവമായിരുന്ന മുൻ മിസ് കേരള അൻസി കബീർ ഏറ്റവും അവസാനം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയ്ക്കൊപ്പം കുറിച്ചത് . ‘പോകാനുള്ള സമയമായി’ (It’s time to go) എന്നാണ്. അൻസിയുടെയും അഞ്ജനയുടെയും വിയോഗ വാർത്തയ്ക്ക് പിന്നാലെ ഇവരുടെ അക്കൗണ്ടിലേക്കെത്തിയ ആരാധകരും സുഹൃത്തുക്കളെയും ഏറെ വിഷമിപ്പിച്ചതും, തൻറെ ഒരു യാത്രയുടെ ചെറു വീഡിയോയ്ക്കൊപ്പം നൽകിയ ഈ ഒറ്റവരി പോസ്റ്റ് തന്നെയാണ്.
അൻസിയുടെ ഒറ്റവരി പോസ്റ്റ് അറംപറ്റിയെന്നും അപകടത്തക്കുറിച്ച് അവൾ നേരത്തെ അറിഞ്ഞിരുന്നു എന്നൊക്കെയാണ് ആരാധകരും സുഹൃത്തുക്കളും ഈ പോസ്റ്റിന് താഴെ ഇപ്പോൾ കുറിക്കുന്നത്. ആദരാഞ്ജലികൾ അർപ്പിക്കുന്നതിനൊപ്പമാണ് അൻസിയുടെ വരികളെക്കുറിച്ചുള്ള ഇവരുടെ പരാമർശം. “വിശ്വസിക്കാനാകുന്നില്ല, ഇത് ഒരുപാട് നേരത്തെയാണ്”, “അവൾക്കിത് അറിയാമായിരുന്നു”, “ഒടുവിൽ അത് തന്നെ സംഭവിച്ചു” എന്നിങ്ങനെയാണ് ആരാധകരുടെ കമൻറുകൾ.
അഞ്ജനയുടെ തൃശൂരിലെ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഹോളിഡേ ഇൻഹോട്ടലിനു മുന്നിൽ വെച്ചായിരുന്നു അപകടം നടന്നത്. ഇടതുവശം ചേർന്ന് പോയ ബൈക്കിൽ ഇടിക്കുന്നത് ഒഴിവാക്കാൻ കാർ വെട്ടിച്ചപ്പോൾ മരത്തിൽ ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ബൈക്കിൽ കാർ ഇടിച്ചെങ്കിലും യാത്രക്കാരന് കാര്യമായ പരിക്കില്ല. കാറിൽ മുന്നിലും പിന്നിലുമായി ഇടതു വശത്തിരുന്ന രണ്ടുപേരാണ് മരിച്ചത്. നാലുപേരായിരുന്നു അപകടം സംഭവിച്ച കാറിലുണ്ടായിരുന്നത്. മറ്റു രണ്ടുപേരിൽ ഒരാളുടെ നില ഗുരുതരമാണ്.
2019 ലെ മിസ് കേരളയാണ് വാഹന അപകടത്തിൽ മരിച്ച അൻസി കബീർ. തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിനിയാണ് ഇവർ. 2019 ലെ മിസ് കേരള റണ്ണറപ്പായ അഞ്ജന ഷാജൻ തൃശൂർ സ്വദേശിനിയാണ്. തൃശൂരിലെ അഞ്ജനയുടെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം സംഭവിച്ചതെന്നാണ് റിപ്പോർട്ട്. 2019ൽ ഇൻസ്റ്റഗ്രാം അടക്കമുള്ള സമൂഹമാധ്യമങ്ങൾ വഴി നടന്ന ഓഡിഷനിലൂടെയായിരുന്നു മത്സരാർഥികളെ കണ്ടെത്തിയത്. അവസാന റൗണ്ടിലെത്തിയ 22 പേരിൽ നിന്നാണ് അൻസി കബീർ മിസ് കേരളയായത്. രണ്ടാം സ്ഥാനക്കാരിയായ ഡോ. അഞ്ജന ഷാജൻ മിസ് ഫോട്ടോജെനിക് എന്ന വിഭാഗത്തിൽ ഒന്നാം സ്ഥാനവും നേടി.