
മരട് ഫ്‌ളാറ്റുകൾ മുൻ നിശ്ചയിച്ച പ്രകാരംതന്നെ പൊളിക്കാൻ തീരുമാനം; ഇനി ആറ് ദിവസം മാത്രം
സ്വന്തം ലേഖകൻ
കൊച്ചി: മരട് ഫ്‌ളാറ്റുകൾ മുൻ നിശ്ചയിച്ച പ്രകാരംതന്നെ പൊളിക്കാൻ തീരുമാനം. സബ് കല്ക്ടറുടെയും സിറ്റി പോലീസ് കമ്മീഷണറുടെയും നേതൃത്വത്തിലുള്ള യോഗത്തിലാണ് തീരുമാനം. ഈ മാസം 11ന് എച്ച്2ഒ ഹോളിഫെയ്ത്ത്, ആൽഫ സെറീൻ എന്നിവയും 12ന് ജെയിൻ കോറൽ കോവ്, ഗോൾഡൻ കായലോരം എന്നിവയും പൊളിക്കും. നിയന്ത്രിത സ്ഫോടനത്തിലൂടെ ഫ്‌ലാറ്റുകൾ പൊളിക്കാൻ ഇനി ആറ് ദിവസം മാത്രം ബാക്കി. ആദ്യം പൊളിക്കുന്ന എച്ച്2ഒ ഫ്‌ലാറ്റിൽ സ്ഫോടക വസ്തുക്കൾ നിറച്ചുതുടങ്ങി.
അങ്കമാലി മഞ്ഞപ്രയിൽ നിന്ന് വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി എത്തിച്ച സ്ഫോടക വസ്തുക്കൾ ആണ് എച്ച്2ഒ ഹോളിഫെയ്ത്ത് ഫ്‌ലാറ്റിൽ പുലർച്ചെ മുതൽ നിറച്ചു തുടങ്ങിയത്. കാർഡ് ബോഡ് പെട്ടിയിൽ പൊതിഞ്ഞു അതീവ സുരക്ഷയിലാണ് സ്ഫോടക വസ്തുക്കൾ ഫ്ലാറ്റിനുള്ളിലേക്ക് കൊണ്ട് പോകുന്നത്. എച്ച്2ഒ പൊളിക്കുന്ന ജെറ്റ് ഡെമോളിഷൻ കമ്ബനിയുടെ വിദേശത്തു നിന്നുള്ള തൊഴിലാളികൾക്കാണ് സ്ഫോടക വസ്തുക്കൾ നിറയ്ക്കുന്ന ചുമതല. പൂർണമായും നിറച്ചതിന് ശേഷം സ്ഫോടനം നടത്തുന്നതിന്റെ തലേ ദിവസം മാത്രമേ ഇവ ഡിറ്റണേറ്ററുകളുമായി ബന്ധിപ്പിക്കുകയുള്ളു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ഫോടനത്തിന്റെ പ്രകമ്ബനം പഠിക്കാൻ മദ്രാസ് ഐഐടി സംഘം മരടിലെത്തി. പ്രകമ്ബനം അളക്കാൻ പൊളിക്കുന്ന ഫ്‌ലാറ്റുകൾക്കു ചുറ്റും പത്തിടങ്ങളിൽ സംഘം ഉപകരണങ്ങൾ സ്ഥാപിക്കും. ആക്സിലെറോ മീറ്ററും സ്ട്രെയിൻ ഗേജസുമാണ് സ്ഥാപിക്കുന്നത്. ഫ്ലാറ്റുകൾക്കു ചുറ്റുമുള്ള വീടുകളുടെ കാലപ്പഴക്കവും നിർമാണ രീതിയുമെല്ലാം നിർണായകമാണെന്നു സംഘം വ്യക്തമാക്കി.