
സ്വന്തം ലേഖകൻ
കൊല്ലം: മെഴുകുതിരിയില്‍ നിന്ന് പാവാടയ്ക്ക് തീപിടിച്ച് അപകടം. പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു. കുന്നത്തൂര്‍ പടിഞ്ഞാറ് കളീലില്‍ മുക്ക് തണല്‍ വീട്ടില്‍ പരേതനായ അനിലിന്റെയും ലീനയുടെയും ഏക മകളായ മിയ(17) ആണ് മരിച്ചത്.
പൊള്ളലേറ്റ മിയ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ മാസം 14 ന് രാത്രിയിലായിരുന്നു സംഭവം. കറന്റ് പോയപ്പോള്‍ മെഴുകുതിരി എടുത്ത് കത്തിക്കവേ പാവാടയില്‍ തീ പിടിക്കുകയായിരുന്നു. ടിന്നര്‍ തുടച്ച ശേഷം മാറ്റിയിട്ടിരുന്ന വസ്ത്രമാണ് കുട്ടി ധരിച്ചിരുന്നതെന്നാണ് വിവരം. ഇതാണ് പെട്ടന്ന് തീ പിടിക്കാനുള്ള കാരണമെന്നാണ് അറിയുന്നത്.
സംഭവം നടക്കുമ്പോൾ മിയ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കുട്ടിയുടെ കരച്ചില്‍ കേട്ടെത്തിയ പരിസരവാസികള്‍ ഉടന്‍ തന്നെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയും സുഖംപ്രാപിച്ച് വരികയുമായിരുന്നു.
അതിനിടെ തിങ്കളാഴ്ച നില വഷളാകുകയും പകല്‍ 2.30 ഓടെ മരണം സംഭവിക്കുകയുമായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം സംസ്കാരം ചൊവ്വാഴ്ച വീട്ടുവളപ്പില്‍ സംസ്ക്കരിക്കും.







