
സ്വന്തം ലേഖകൻ
പത്തനംതിട്ട: സംശയത്തിന്റെ പേരിൽ പൊലീസ് എത്തി തന്റെ വീട് ചവിട്ടിത്തുറന്ന് അകത്തു കടന്ന് മുറികളെല്ലാം കുഴിച്ചതിനും ശുചിമുറി ടാങ്കിന്റെ സ്ലാബ് ഇളക്കിയതിനും നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് വീടിന്റെ ഉടമ പാലമുറ്റത്ത് ബിജുകുമാര്‍ രംഗത്ത്.
ഇതുമായി ബന്ധപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകുമെന്നും വാടക വീടിന്റെ ഉടമയായ വടക്കത്തുകാവ് പരുത്തിപ്പാറ പാലമുറ്റത്ത് ബിജുകുമാർ നേരത്തെ പറഞ്ഞിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
50,000 രൂപയുടെ നാശനഷ്ടമാണ് ഉണ്ടായത്. പൊലീസിന്റെ സമീപനം തന്നെ വല്ലാതെ വേദനിപ്പിച്ചതായും ഇതിനു ശേഷം ആഹാരം പോലും കഴിക്കാനാവാത്ത സ്ഥിതിയായെന്നും ബിജു പറഞ്ഞിരുന്നു.
ഈ വീട് ഇനി തനിക്കു വേണ്ട. ഒന്നുകില്‍ പുതിയ വീട് വച്ച് തരണം. അല്ലെങ്കില്‍ മുഖ്യമന്ത്രിയുടെ വീട്ടില്‍ താമസിക്കാൻ മുറി തരണം എന്ന വിചിത്ര ആവശ്യവുമായി ബിജു കുമാറും പിടി തോമസ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ചെയര്‍മാൻ ജയിംസ് പാലായും മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി.
റബര്‍ ടാപ്പിങും പറമ്പില്‍ പണിയാണ് തന്റെ ഉപജീവന മാര്‍ഗം. ഒന്നര വര്‍ഷം മുൻപ് സുഹൃത്തിന്റെ നിര്‍ബന്ധ പ്രകാരം നൗഷാദിനും കുടുംബത്തിനും ഒരാഴ്ച താമസിക്കുന്നതിനാണ് തന്റെ വീടിന്റെ ഒരു ഭാഗം വിട്ടു കൊടുത്തത്. എന്നാല്‍ രണ്ടരമാസം അവിടെ താമസിച്ച അവര്‍ വാടക ഒന്നും തന്നില്ല. പിന്നീട് അവര്‍ എവിടേക്കോ പോയി. എവിടെയാണെന്ന് തനിക്ക് അറിയില്ല.
കഴിഞ്ഞ ദിവസം കുറേ പൊലീസുകാര്‍ വീടിന്റെ അടുക്കളയുടെ കതക് ചവിട്ടിത്തുറന്ന് അകത്തു കയറി. ഞാനെന്തോ കൊലപാതകം ചെയ്തതു പോലെയാണ് പൊലീസുകാര്‍ പെരുമാറിയത്. വെള്ളം കുടിക്കാൻ പോലും അവര്‍ അനുവദിച്ചില്ല.
അറിഞ്ഞു കൂടാത്ത കാര്യങ്ങള്‍ ഭീഷണിപ്പെടുത്തി പറയിക്കാൻ ശ്രമിച്ചു. വീടിനുള്ളില്‍ പലഭാഗത്തും പറമ്പിലും എന്തോ നിധിയുള്ള മട്ടിലാണ് അവര്‍ കുഴിച്ചത്. എനിക്ക് ഇനി ആ വീടു വേണ്ട. ആ വീട്ടില്‍ കിടന്നാല്‍ ഉറക്കം വരില്ല. എനിക്ക് സര്‍ക്കാര്‍ പുതിയ വീട് വച്ചു തരണം. അതിന് പണമില്ലെന്ന് പറയേണ്ട കാര്യമില്ല.
ഒരു മന്ത്രിയുടെ വീട് പെയിന്റ് ചെയ്യാനും മറ്റുമായി കഴിഞ്ഞ ദിവസം അനുവദിച്ചിട്ടുള്ള 50 ലക്ഷത്തില്‍ നിന്ന് ഒരു 10 ലക്ഷം തന്നാല്‍ നല്ല വീട് പണിയാം. രണ്ടാഴ്ചയ്ക്കുള്ളില്‍ വീട് പണിയാനുള്ള പണം തരണം. അല്ലെങ്കില്‍ താമസിക്കാൻ വേണ്ടി മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് ചെല്ലുമെന്നും ബിജു നല്‍കിയ പത്രക്കുറിപ്പില്‍ പറയുന്നു.