
സാമ്പത്തിക തട്ടിപ്പ് കേസില്‍ മാണി.സി.കാപ്പന് തിരിച്ചടി ; വിചാരണ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന ആവശ്യം തള്ളി ഹൈക്കോടതി ; പരാതി ഉന്നയിച്ചിരിക്കുന്നത് മുംബൈ സ്വദേശിയായ വ്യവസായി
സ്വന്തം ലേഖകൻ
കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസില്‍ മാണി.സി.കാപ്പന്‍ എം.എല്‍.എക്ക് തിരിച്ചടി. വിചാരണ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. മാണി സി കാപ്പനെതിരെ പ്രഥമദൃഷ്ട്യാ കേസ് നിലനില്‍ക്കുമെന്ന് വിചാരണ കോടതി നിരീക്ഷിച്ചിരുന്നു. മുംബൈ സ്വദേശിയായ വ്യവസായിയാണ് മാണി സി കാപ്പനെതിരെ സാമ്പത്തിക തട്ടിപ്പ് പരാതി ഉന്നയിച്ചത്. കേസില്‍ തുടര്‍ നടപടികള്‍ തുടങ്ങിയ സാഹചര്യത്തിലായിരുന്നു അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്.
കാരണങ്ങള്‍ ചൂണ്ടിക്കാണിക്കാതെയാണ് വിചാരണ കോടതിയുടെ നടപടി എന്നായിരുന്നു മാണി സി കാപ്പന്റെ ഹര്‍ജി. എന്നാല്‍ പ്രഥമദൃഷ്ട്യ കേസ് നിലനില്‍ക്കും എന്നതിന് കാരണങ്ങള്‍ ചൂണ്ടിക്കാണിക്കേണ്ടതില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഓഹരി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 3.25 കോടി തട്ടിയെടുത്തെന്നാരോപിച്ച് മുംബൈ വ്യവസായി ദിനേശ് മേനോന്‍ നല്‍കിയ പരാതിയില്‍ എറണാകുളം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹര്‍ജി ഹൈക്കോടതി തള്ളിയതോടെ ഈ കേസില്‍ വിചാരണ നടപടികള്‍ ആരംഭിക്കും. ജനപ്രതിനിധികള്‍ക്കെതിരെയുള്ള കേസുകള്‍ പരിഗണിക്കുന്ന എറണാകുളത്തെ കോടതിയിലാണ് കേസ് പരിഗണിക്കുന്നത്. കേസില്‍ കുറ്റം ചുമത്തിയ വിചാരണ കോടതിയുടെ നടപടി വസ്തുതകള്‍ പരിഗണിക്കാതെയാണ് എന്നായിരുന്നു മാണി സി.കാപ്പന്റെ വാദം. ഈ വാദത്തില്‍ യാതൊരു കഴമ്പുമില്ല എന്നാണ് പബ്ലിക് പ്രോസിക്യൂട്ടറും ദിനേശ് മേനോനും നിലപാടെടുത്തത്.
2 കോടി രൂപ കടം വാങ്ങിയശേഷം 25 ലക്ഷം മാത്രം മടക്കി നല്‍കി മാണി സി.കാപ്പന്‍ വഞ്ചിച്ചെന്നു ചൂണ്ടിക്കാട്ടിയാണ് ദിനേശ് മേനോന്‍ പരാതി നല്‍കിയത്. ഈ കേസ് എറണാകുളം ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിലും പിന്നീട് എംപി/എംഎല്‍എ പ്രത്യേക കോടതിയിലേക്കും മാറ്റി. നഷ്ടപരിഹാരം സഹിതം 3.25 കോടി നല്‍കാമെന്ന് 2013ല്‍ കരാറുണ്ടാക്കിയെങ്കിലും ഈടായി നല്‍കിയ ചെക്കുകള്‍ മടങ്ങിയെന്നും ഈടായി നല്‍കിയ വസ്തു ബാങ്കില്‍ നേരത്തേ പണയം വച്ചിരുന്നതായിരുന്നെന്നും ദിനേശ് മേനോന്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി.
ഈടായി നല്‍കിയ ചെക്ക് ബാങ്കില്‍ സമര്‍പ്പിച്ചെങ്കിലും അസാധുവായി. തുടര്‍ന്ന് പലിശ സഹിതം 3.25 കോടി രൂപ നല്‍കാമെന്ന് മാണി സി.കാപ്പനുമായി കരാര്‍ ഉണ്ടാക്കി. ഇതിനായി കോട്ടയം ജില്ലയിലെ അയ്മനത്ത് തന്റെ പേരിലുള്ള 98 സെന്റ് സ്ഥലം ഈടായി നല്‍കി. എന്നാല്‍ ഇത് കോട്ടയം കാര്‍ഷിക സഹകരണ ബാങ്കില്‍ പണയപ്പെടുത്തിയ ഭൂമിയാണെന്ന് വ്യക്തമായത് പിന്നീടാണ്. ഈ സാഹചര്യത്തിലാണ് താന്‍ പരാതി നല്‍കുന്നതെന്ന് ദിനേശ് പറയുന്നു.
ഇത് സിവില്‍ കേസാണെന്നും പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്ന വിചാരണ കോടതിയുടെ അഭിപ്രായം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് മാണി സി.കാപ്പന്‍ നേരത്തേ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും തള്ളിയിരുന്നു.