
സ്വന്തം ലേഖിക
കൃഷ്ണഗിരി: മകളെ പ്രണയിച്ച് വിവാഹം കഴിച്ച പകയില്‍ നവവരനെ ഭാര്യാപിതാവും ബന്ധുക്കളും ചേര്‍ന്ന് വെട്ടിക്കൊന്നു.
കൃഷ്ണഗിരി കിട്ടംപട്ടി സ്വദേശി ജഗന്‍ ആണ് കൊല്ലപ്പെട്ടത്. ജോലി കഴിഞ്ഞ് ബൈക്കില്‍ പോവുകയായിരുന്ന ജഗനെ വഴിയില്‍ തടഞ്ഞ് നിര്‍ത്തി ഭാര്യ പിതാവും സംഘവും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തമിഴ്നാട്ടിലെ കൃഷ്ണഗിരി കിട്ടംപട്ടി സ്വദേശി ജഗനും അവദാനപ്പട്ടിക്കടുത്ത് തുലക്കന്‍ കോട്ട സ്വദേശിയായ ശരണ്യയും ഒരു മാസം മുൻപാണ് പ്രണയിച്ച് വിവാഹിതരായത്. ശരണ്യയെ വിവാഹം കഴിക്കണം എന്ന ആവശ്യവുമായി ജഗന്‍ ശരണ്യയുടെ മാതാപിതാക്കളെ പലവട്ടം സമീപിച്ചിരുന്നെങ്കിലും അനുവദിച്ചിരുന്നില്ല.
ഒടുവില്‍ ഇവരുടെ സമ്മതമില്ലാതെ ഒളിച്ചോടിയായിരുന്നു വിവാഹം നടത്തിയത്. ഇതോടെ ജഗനോട് കടുത്ത പകയിലായ ഭാര്യാപിതാവ് ശങ്കറിന്‍റെ നേതൃത്വത്തിലാണ് കൊലപാതകം നടത്തിയത്.
ടൈല്‍സ് പണിക്കാരനായ ജഗന്‍ ഇന്നലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് ബൈക്കില്‍ മടങ്ങുന്ന വഴിയില്‍ ആയുധങ്ങളുമായി കാത്തുനിന്ന ശങ്കറും സംഘവും ആക്രമിക്കുകയായിരുന്നു. കെ ആര്‍ പി അണക്കെട്ടിന് സമീപം കാത്തുനിന്ന അക്രമികള്‍ ജഗനെ തടഞ്ഞുനിര്‍ത്തി നിരവധി തവണ കഴുത്തിന് വെട്ടിയാണ് കൊലപ്പെടുത്തിയത്. കൂട്ടുപ്രതികളും ശങ്കറിന്‍റെ ബന്ധുക്കള്‍ തന്നെയാണ്.
കൊലയ്ക്ക് ശേഷം ഇവര്‍ ഓടി രക്ഷപ്പെട്ടു.
കാവേരിപട്ടണം പൊലീസ് സംഭവസ്ഥലത്ത് എത്തിയെങ്കിലും മൃതദേഹം എടുത്തുമാറ്റാന്‍ നാട്ടുകാരും ജഗന്‍റെ ബന്ധുക്കളും അനുവദിച്ചില്ല. കൊലയാളികളെ പിടികൂടാതെ മൃതദേഹം നീക്കാന്‍ സമ്മതിക്കില്ല എന്നായിരുന്നു ഇവരുടെ നിലപാട്.
കൃഷ്ണഗിരി എസ്‍ പി സരോജ് കുമാര്‍ ഠാക്കൂര്‍, ഡി എസ് പി തമിഴരസി എന്നിവരെത്തി പ്രതികളെ ഉടന്‍ പിടികൂടുമെന്ന് ഉറപ്പ് നല്‍കിയതോടെയാണ് ഇവര്‍ പ്രതിഷേധം അവസാനിപ്പിച്ചത്. പ്രതികളെ പിടികൂടാനുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയെന്ന് എസ് പിയും ഡി എസ് പിയും വ്യക്തമാക്കുകയും ചെയ്തു.