ജനാർദനൻ
കോട്ടയം: നഗരത്തിലെ ഫുട്പാത്തുകൾ കേന്ദ്രീകരിച്ചു കച്ചവടത്തിനെത്തിയിരിക്കുന്നത് സാമൂഹ്യ വിരുദ്ധരും ക്രിമിനലുകളും മുതൽ കൊലക്കേസ് പ്രതികൾ വരെ. അച്ഛനെ ചവിട്ടിക്കൊലപ്പെടുത്തുകയും, സുഹൃത്തിനെ കൊലപ്പെടുത്തി കഷണങ്ങളായി റോഡരികിൽ ഉപേക്ഷിക്കുകയും ചെയ്ത പ്രതിവരെ റോഡരിക് വളച്ചു കെട്ടിയെടുത്ത് പച്ചക്കറി കച്ചവടവുമായി ഇരിക്കുന്നുണ്ട്.
കോട്ടയം നഗരത്തിലും നഗരത്തിന്റെ പരിധിയിലും സ്ഥിരം കാണുന്ന കാഴ്ചകളിൽ ഒന്നാണ് ഇത്. ഫുട്പാത്തുകൾ കയ്യേറി വളച്ചു കെട്ടുന്ന ചില മാഫിയ സംഘങ്ങളാണ് ഇപ്പോൾ വഴിയോരങ്ങളിൽ തമ്പടിച്ച് കച്ചവടം ചെയ്യുന്നത്. മാങ്ങാനം തുരുത്തേൽപ്പാലത്തിനു സമീപത്ത് പച്ചക്കറി കച്ചവടം ചെയ്യുന്നതിൽ ഒരാൾ കോട്ടയം ജില്ലയിലെ ഈസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധിയിലെ രണ്ടു കൊലക്കേസിൽ പ്രതിയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇവിടെ പച്ചക്കറി വാങ്ങാൻ എത്തുന്നവരോട് ഭീഷണിയും ഗുണ്ടായിസവുമാണ് ഇയാൾ മുഴക്കുന്നത്. വില പേശാൻ ശ്രമിക്കുകയോ, തൂക്കത്തിൽ കൃത്രിമം കാട്ടുന്നത് കണ്ടു പിടിക്കുകയോ ചെയ്താൽ ഉപഭോക്താക്കൾക്കു നേരെ ഭീഷണിയാണ് ഇയാൾ മുഴക്കുന്നത്.
കോട്ടയം നഗരത്തിൽ തന്നെ റോഡരികിൽ അനധികൃതമായി പ്ലാസ്റ്റിക് പെട്ടി നിരത്തി ഉണ്ടാക്കിയ മീൻ കട മറ്റൊരാൾക്കു മറിച്ചു വിറ്റത് ഒന്നര ലക്ഷം രൂപയ്ക്കാണ്. സർക്കാർ ഭൂമിയിൽ തട്ട് കെട്ടിപ്പൊക്കിയ ശേഷം റോഡരിക് തന്നെ മറ്റൊരാൾക്കു മറിച്ചു വിൽക്കുകയാണ് ചെയ്യുന്നത്. ഇത് അക്ഷരാർത്ഥത്തിൽ റോഡരിക് തന്നെ ലക്ഷങ്ങൾക്കു മറിച്ചു വിൽക്കുകയാണ് ചെയ്യുന്നത്.
കഞ്ഞിക്കുഴി ദീപ്തി ജംഗ്ഷനിലെ പച്ചക്കറി കടയിൽ ഏറ്റുമാനൂരിൽ നിന്നുള്ള കൊട്ടേഷൻ നേതാവ് തമ്പടിക്കുന്നുണ്ട്.ഇത്തരത്തിൽ നഗരം ഗുണ്ടകൾ കൈയടക്കിയിട്ടും പോലീസ് തിരിഞ്ഞ് നോക്കുന്നില്ല, ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകും വഴി പച്ചക്കറിയോ മീനോ വാങ്ങാനെത്തുന്ന വീട്ടമ്മമാരാണ് ഇത്തരക്കാരുടെ പ്രധാന ഇരകൾ