
വ്യാജ സിം ഉപയോഗിച്ച് തട്ടിപ്പ് ; തൃശൂരിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിന് നഷ്ടമായത് 44 ലക്ഷം രൂപ : സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു
സ്വന്തം ലേഖകൻ
തൃശൂർ : വ്യാജ സിം നിര്‍മ്മിച്ച് ഒടിപി നമ്പര്‍ ശേഖരിച്ച് തട്ടിപ്പ്. വ്യാജ സിം ഉപയോഗിച്ച് തൃശൂര്‍ പുതുക്കാട് സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ അക്കൗണ്ടിൽ ഉണ്ടായിരുന്ന 44 ലക്ഷം രൂപയാണ് തട്ടിയെടുത്തത്.
അക്കൗണ്ടിൽ നിന്നും വര്‍ച്വല്‍ സിം ഉപയോഗിച്ചാണ് പണം തട്ടിയെടുത്തിരിക്കുന്നത്. സംഭവത്തില്‍ പ്രത്യേക അന്വേഷണസംഘത്തിന്റെ നേതൃത്വത്തില്‍ കേസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒക്ടോബര്‍ 30 വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. ധനകാര്യ സ്ഥാപനത്തിന്റെ ഓഫിസ് സമയം കഴിഞ്ഞ് വൈകിട്ട് അഞ്ചു മണിയോടെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച മാനേജരുടെ ഫോണില്‍ സിം കാര്‍ഡ് നോട്ട് രജിസ്റ്റര്‍ഡ് എന്ന് കാണിച്ചിരുന്നു.എന്നാലിത് നെറ്റ്‌വര്‍ക്ക് ഇഷ്യൂ ആയിരിക്കുമെന്ന് കരുതിയ മാനേജര്‍ ശനിയാഴ്ച രാവിലെ കസ്റ്റമര്‍ കെയര്‍ ഓഫിസില്‍ നേരിട്ടെത്തിയപ്പോഴാണ് തട്ടിപ്പിനെ കുറിച്ച് അറിയുന്നത് .
സ്വകാര്യ കമ്പനിയുടെ പുതുക്കാട് എസ്ബിഐ, സൗത്ത് ഇന്ത്യന്‍ ബാങ്ക് ശാഖകളിലെ അക്കൗണ്ടുകളില്‍ നിന്നുമാണ് 44 ലക്ഷം രൂപ നഷ്ടമായത്. സംഭവത്തെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഡല്‍ഹി, ഝാര്‍ഖണ്ട്, അസം എന്നിവിടങ്ങളിലെ ഐസിഐസിഐ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണം പോയിരിക്കുന്നത്.
പണം പിന്‍വലിച്ച അക്കൗണ്ടുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. റൂറല്‍ എസ് പി ആര്‍ വിശ്വനാഥിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.