
ആലപ്പുഴയിലെ വ്യാജ അഭിഭാഷക സെസി സേവ്യർ ഒളിവിൽ; ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പൊലീസ്
സ്വന്തം ലേഖകൻ
ആലപ്പുഴ: വ്യാജ അഭിഭാഷക സെസി സേവ്യര്‍ ഒളിവിലെന്ന് പൊലീസ്. ഇതേത്തുടര്‍ന്ന് സെസി സേവ്യറിനെ കണ്ടെത്താനായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി.
സെസി സേവ്യറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ അടുത്തിടെ ഹൈക്കോടതി തള്ളിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നില്‍ ഹാജരാവാനും കോടതി നിര്‍ദേശം നല്‍കിയിരുന്നു. അതിന് പിന്നാലെയാണ് സെസി സേവ്യറിനെ കാണാതായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആലപ്പുഴയിലെ കോടതിയിലാണ് വ്യാജ അഭിഭാഷകയായ സെസി സേവ്യര്‍ പ്രാക്ടീസ് ചെയ്തിരുന്നത്. സെസി അഭിഭാഷക ബിരുദം നേടിയിട്ടില്ലെന്ന് വ്യക്തമായതോടെയാണ് പൊലീസ് ഇവര്‍ക്കെതിരെ കേസെടുത്തത്.
ആലപ്പുഴ ബാര്‍ അസോസിയേഷന്‍ സെസി സേവ്യറിനെതിരെ നല്‍കിയ പരാതിയിലായിരുന്നു പൊലീസ് നടപടി.
അതേസമയം തനിക്കെതിരെ ചുമത്തിയ വഞ്ചനാക്കുറ്റം നിലനില്‍ക്കില്ലെന്നും ആള്‍മാറാട്ടം നടത്തിയിട്ടില്ലെന്നും സുഹൃത്തുക്കള്‍ വഞ്ചിക്കുകയായിരുന്നു എന്നുമാണ് സെസി മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞത്. പാവപ്പെട്ട കുടുംബത്തിലെ അംഗമായ താന്‍ സുഹൃത്തുക്കളുടെ പ്രേരണയില്‍ വീണ്ടുവിചാരമില്ലാതെ ബാര്‍ അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ മത്സരിയ്ക്കുകയായിരുന്നു. അസോസിയേഷന്‍ അംഗമില്ലാതിരുന്നിട്ടും തന്നെ പത്രിക സ്വീകരിച്ചു.
ജാമ്യം ലഭിയ്ക്കാവുന്ന വകുപ്പുകള്‍ പ്രകാരമെടുത്ത കേസിലെ വകുപ്പുകള്‍ പിന്നീട് മാറ്റുകയായിരുന്നുവെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചു.
വ്യാജരേഖകള്‍ ചമച്ച് അഭിഭാഷകയായി ആലപ്പുഴ കോടതിയില്‍ പ്രാക്ടീസ് ചെയ്തിരുന്ന യുവതിക്കെതിരെ പൊലീസ് കേസെടുത്തിട്ട് ആഴ്ചകള്‍ പിന്നിട്ടു. കുട്ടനാട് രാമങ്കരി സ്വദേശിനിയാണ് സെസ്സി സേവ്യര്‍.
ബാര്‍ അസോസിയേഷന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ആലപ്പുഴ നോര്‍ത്ത് പൊലീസ് കേസെടുത്തത്.
മതിയായ യോഗ്യതയില്ലാതെ രണ്ടര വര്‍ഷം ആലപ്പുഴ കോടതിയില്‍ അഭിഭാഷകയായി സെസി പ്രാക്ടീസ് ചെയ്തു വരുന്നതായി ബാര്‍ അസോസിയേഷന്‍ നല്‍കിയ പരാതിയില്‍ പറയുന്നു. അസോസിയേഷന് ലഭിച്ച അജ്ഞാത കത്തിൻ്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സെസി നല്‍കിയ എന്‍റോള്‍മെൻ്റ് നമ്പര്‍ വ്യാജമാണെന്ന് അസോസിയേഷന്‍ കണ്ടെത്തിയത്.
ആലപ്പുഴയിലെ പ്രമുഖ അഭിഭാഷകൻ്റെ കീഴില്‍ രണ്ട് വര്‍ഷം മുൻപാണ് സെസ്സി ഇന്റേണ്‍ഷിപ്പിനായി എത്തുന്നത്. പഠനം പൂര്‍ത്തീകരിച്ചെന്ന് അറിയിച്ച സെസി ഇദ്ദേഹത്തിൻ്റെ കീഴില്‍ തന്നെ ജൂനിയര്‍ ആയി പ്രാക്ടീസ് ആരംഭിക്കുകയും ചെയ്തിരുന്നു.
ഇതിനിടയില്‍ ഇവര്‍ ബാര്‍ അസോസിയേഷനിലേക്ക് മത്സരിക്കുകയും അസോസിയേഷൻ്റെ ലൈബ്രേറിയനായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
നിരവധി കേസുകളില്‍ കമ്മീഷനാകുകയും ചെയ്തു.
ഇതിനിടയിലാണ് അജ്ഞാത കത്ത് അസോസിയേഷന് ലഭിച്ചത്.
തിരവനന്തപുരം സ്വദേശിനിയായ മറ്റൊരു അഭിഭാഷകയുടെ എന്‍റോള്‍മെൻ്റ് നമ്പറാണ് ഇവര്‍ ഉപയോഗിച്ചിരുന്നത്. ആള്‍മാറാട്ടം, വഞ്ചന തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. സെസി ഒളിവിലാണെന്നാണ് പോലീസ് ഭാഷ്യം.
അംഗത്വം നേടാന്‍ വ്യാജ അഭിഭാഷക സമര്‍പ്പിച്ച രേഖകള്‍ ബാര്‍ അസോസിയേഷന്‍ പൊലീസിന് കൈമാറിയിരുന്നു. അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചതടക്കം മിനിറ്റ്സ് ഉള്‍പ്പെടെ ഹാജരാക്കി. സെസിയുടെ വീട്ടില്‍ നോര്‍ത്ത് സി.ഐ. കെ.പി. വിനോദ്കുമാറിൻ്റെ നേതൃത്വത്തില്‍ പരിശോധന നടത്തി ബാര്‍ അസോസിയേഷനില്‍ അംഗത്വം നേടാന്‍ ഉപയോഗിച്ച സര്‍ട്ടിഫിക്കറ്റുകളും മറ്റും പിടിച്ചെടുത്തിരുന്നു.
ഇതിനിടെ ആലപ്പുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങാനെത്തിയ സെസി ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയതറിഞ്ഞ് നാടകീയമായി മുങ്ങിയിരുന്നു. രക്ഷപ്പെടാന്‍ അഭിഭാഷകരടക്കമുള്ളവരുടെ സഹായവും ലഭിച്ചു. ഇതിനുപിന്നാലെ ബാര്‍ അസോസിയേഷന്‍ യോഗം ചേര്‍ന്ന് വ്യാജ അഭിഭാഷകയുടെ കേസില്‍ അഭിഭാഷകര്‍ ഹാജരാകരുതെന്ന് തീരുമാനിച്ചിരുന്നു.