
സ്വന്തം ലേഖകൻ
കൊച്ചി: വ്യാജ സർട്ടിഫിക്കറ്റിൻ്റെ ബലത്തിൽ കൊച്ചിയിൽ തട്ടിപ്പ് ഡോക്ടർമാർ വിലസുന്നു. തട്ടിപ്പുകാർക്ക് ഒരു കേന്ദ്രത്തിൽ നിന്നാണ് സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതെന്ന് പ്രാഥമിക പരിശോധനയിൽ വ്യക്തമായി.
മൂന്നു മാസമായി മഞ്ഞപ്രയിലെ സ്വകാര്യ ആശുപത്രിയില്‍ വ്യാജ അലോപ്പതി ചികിത്സ നടത്തിവന്ന കൊട്ടാരക്കര പുത്തൂര്‍ സൂര്യോദയ അജയ് രാജാണ്(33) പിടിയിലായത്. കഴിഞ്ഞ ദിവസം സ്വകാര്യ ക്ലിനിക്കല്‍ ചികിത്സ നടത്തിപ്പോന്ന വനിതാ വ്യാജ ഡോക്ടെയും പൊലീസ് പിടികൂടിയിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മഞ്ഞപ്രയിലെ ആശുപത്രിയില്‍ ചികിത്സ നടത്തിയിരുന്ന അജയ് രാജ് ആയുര്‍വേദത്തില്‍ ഡോക്ടര്‍ ബിരുദം നേടിയ ശേഷം അലോപ്പതിയില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചാണ് രോഗികളെ ചികിത്സിച്ചിരുന്നത്.
ജില്ലാ പൊലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് തെളിഞ്ഞത്.
കഴിഞ്ഞ ദിവസം ആലുവ കോമ്പാറ മരിയ ക്ലിനിക്കില്‍ നിന്നാണ് റാന്നി വടശേരിക്കര ചെറുകുളഞ്ഞി ശ്രീഭവനില്‍ സംഗീത ബാലകൃഷ്ണന്‍ (45) എന്ന വ്യാജ ഡോക്ടര്‍ പിടിയിലായത്. രണ്ടു മാസമായി അവര്‍ ക്ലിനിക്കില്‍ ചികിത്സ നടത്തിവരികയായിരുന്നു. ഇവരുടെ രണ്ടു പേരുടെയും സര്‍ട്ടിഫിക്കറ്റുകള്‍ ഒരു പോലെയാണ് നിര്‍മ്മിച്ചിട്ടുള്ളത്. ഇവര്‍ തമ്മിലുള്ള ബന്ധം അന്വേഷിച്ചുവരികയാണെന്നും പരിശോധനകള്‍ തുടരുമെന്നും എസ്‌പി കെ. കാര്‍ത്തിക് പറഞ്ഞു.
2002ല്‍ കര്‍ണാടകയില്‍ നിന്ന് എംബിബിഎസ് ജയിച്ചതായാണ് സംഗീത ബാലകൃഷ്ണന്‍ പൊലീസിനോട് പറഞ്ഞത്. എന്നാല്‍ ഇവര്‍ ഫാര്‍മസി ഡിപ്ലോമ കോഴ്‌സ് പഠിച്ചതിന്റെ അറിവു വച്ചാണു മരുന്നു കുറിച്ചിരുന്നതെന്നു പൊലീസ് പറഞ്ഞു. രോഗികളെ പരിശോധിക്കുന്നതിനിടെയാണു കസ്റ്റഡിയില്‍ എടുത്തത്.എംബിബിഎസ് സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടപ്പോള്‍ നല്‍കിയതു ഡിപ്ലോമ സര്‍ട്ടിഫിക്കറ്റാണ്. ഇതു വ്യാജമാണോ എന്നു പരിശോധിക്കും. എടത്തലയില്‍ എത്തുന്നതിനു മുന്‍പ് ഇവര്‍ മറ്റു പല ക്ലിനിക്കുകളിലും ജോലി ചെയ്തിട്ടുണ്ട്.
രോഗികള്‍ക്ക് ഒരേസമയം പല ആന്റിബയോട്ടിക് ഗുളികകള്‍ കൂടിയ അളവില്‍ കുറിച്ചതിനെ തുടര്‍ന്നു സംശയം തോന്നിയ മെഡിക്കല്‍ ഷോപ് ജീവനക്കാരന്‍ റൂറല്‍ എസ്‌പി കെ. കാര്‍ത്തിക്കിനെ അറിയിച്ചതിനെ തുടര്‍ന്നാണു പരിശോധന നടത്തിയത്. ഇന്‍സ്‌പെക്ടര്‍ പി.ജെ. നോബിള്‍ നേതൃത്വം നല്‍കി. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
ക്ലിനിക്കിന്റെ ഉടമയും കേസില്‍ പ്രതിയാകുമെന്നു പൊലീസ് പറഞ്ഞു. അങ്കമാലി സ്വദേശിയുടേതാണു ക്ലിനിക്. ചികിത്സാ സൗകര്യം കുറഞ്ഞ ഗ്രാമപ്രദേശങ്ങളില്‍ വീടുകള്‍ വാടകയ്ക്ക് എടുത്തു ക്ലിനിക് നടത്തുന്നയാളാണ് ഉടമയെന്നു പൊലീസ് പറഞ്ഞു. കുറഞ്ഞ ശമ്ബളം നല്‍കിയാല്‍ മതി എന്നതാണു വ്യാജ ഡോക്ടറെ നിയമിച്ചതിന്റെ കാരണമെന്നു കരുതുന്നു. മറ്റൊരു ഡോക്ടറും ഇവിടെയുണ്ട്. അദ്ദേഹം ജില്ലയിലെ ഗവ. ആശുപത്രിയിലും പാര്‍ട്ട് ടൈം ആയി ജോലി ചെയ്യുന്നുണ്ട്. സര്‍ട്ടിഫിക്കറ്റുകളുമായി പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ അദ്ദേഹത്തോടും ആവശ്യപ്പെട്ടു.
പെരുമ്പാവൂര്‍ ഡി.വൈ.എസ്‌പി. കെ. ബിജുമോന്‍, കാലടി ഇന്‍സ്‌പെക്ടര്‍ എം.ബി ലത്തീഫ്, എസ്‌ഐമാരായ സ്റ്റെപ്‌റ്റോ ജോണ്‍, ഡേവിസ് ടി.എ, ദേവസി, എഎസ്‌ഐ പി.ഒ റെജി, എസ്.സി.പി.ഒ മാരായ സെബാസ്റ്റ്യന്‍, പ്രിന്‍സ്, അനില്‍ എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്.