
സ്വന്തം ലേഖകൻ
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ ഫൈസല്‍ ഫരീദ് ദുബായിയില്‍ പിടിയിലായതോടെ ഇയാളുമായി ഇടപാടുകൾ നടത്തുകയും, ആത്മബന്ധം പുലര്‍ത്തുകയും ചെയ്തിരുന്ന മലയാളത്തിലെ മൂന്നു പ്രമുഖ നടിമാര്‍ അങ്കലാപ്പില്‍. ദുബായിയിലെ പല സ്ഥാപനങ്ങളുടേയും ഉദ്ഘാടനച്ചടങ്ങിന് ഫൈസല്വഴി എത്താറുള്ള നടിമാരാണ് ഇപ്പോള്‍ വെട്ടിലായിരിക്കുന്നത്. ദുബായിയിലെ സാമ്പത്തിക സ്ഥാപനത്തിലെ ഉന്നതനായ മാഹി സ്വദേശിയും ഇതേ തുടർന്ന് ആശങ്കയിലായി.
മലയാളത്തിലെ ന്യൂജനറേഷൻ സംവിധായകന്റേയും, മുതിർന്ന സംവിധായകന്റേയും ചിത്രത്തിന്റെ നിർമ്മാണത്തിന് ഫൈസൽ ഫരീദ് പണം ചെലവഴിച്ചുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. നാല് ചിത്രങ്ങൾക്കാണ് ഫൈസൽ ഫരീദ് കള്ളകടത്ത് പണം ഉപയോഗിച്ചത്. അരുൺ ബാലചന്ദ്രൻ വഴിയായിരുന്നു പണം സിനിമ മേഖലയിൽ എത്തിച്ചത്.കസ്റ്റംസും, എൻഐഎയും ഇത് സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുകയാണ്. ഫൈസൽ ഫരീദിനെ നാട്ടിലെത്തിച്ച് ചോദ്യം ചെയ്താൽ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ ഏജൻസികൾ. കഴിഞ്ഞ 15 വർഷമായി സംസ്ഥാനത്ത് നടന്നിട്ടുള്ള സ്വർണ കള്ളക്കടത്തിന്റെ വിവരങ്ങൾ ഫൈസൽ ഫരീദിന് അറിവുണ്ടെന്നാണ് എൻഐഎയുടേയും കസ്റ്റംസിന്റേയും വിലയിരുത്തൽ.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ദുബയ് മാളിലെ ബ്രാന്‍ഡഡ് വാനിറ്റിബാഗ് ഷോറൂമില്‍ നിന്നും ഈ നടിമാര്‍ക്ക് വിലപിടിപ്പുള്ള സമ്മാനങ്ങള്‍ നല്കാറുണ്ടെന്നും വിവരമുണ്ട്. ബുര്‍ജ് ഖലീഫയിലെ പ്രമുഖ വ്യവസായിയുടെ ഫ്ലാറ്റിലും ഫൈസല്‍ ഫരീദും നടിമാരും ഒപ്പം മാഹിയിലെ പ്രമുഖ വ്യവസായിയും എത്താറുണ്ടെന്നും വിവരമുണ്ട്. നടിമാര്‍ക്കു കള്ളക്കടത്തുമായി ബന്ധമുണ്ടോയെന്നു വ്യക്തമല്ലെങ്കിലും ഇടയ്ക്കിടെയുള്ള നടിമാരുടെ ദുബായ് യാത്ര ദുരൂഹത വർധിപ്പിക്കുന്നുണ്ട്.
അതേസമയം, ഫൈസൽ ഫരീദിനെ രണ്ട് ദിവസത്തിനുള്ളിൽ ഇന്ത്യയിൽ എത്തിക്കുമെന്നാണ് റിപ്പോർട്ട്. നിലവിൽ ദുബായ് പൊലീസിന്റെ കസ്റ്റഡിയിലാണ് ഫൈസൽ ഫരീദെന്നാണ് വിവരം. ഇന്ത്യ കഴിഞ്ഞ ദിവസം ഫൈസൽ ഫരീദിന്റെ പാസ്‌പോർട്ട് റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെ ഫൈസൽ നാട് വിടുമെന്ന സംശയത്തെ തുടർന്നാണ് ദുബായ് പൊലീസ് ഫൈസലിനെ കസ്റ്റഡിയിൽ എടുത്തത്. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻഐഎയും ദുബായ് പൊലീസും തമ്മിൽ ചർച്ച നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫൈസൽ ഫരീദിനെ കസ്റ്റഡിയിൽ എടുത്തത്. ഇയാളെ ചോദ്യം ചെയ്തിട്ടുണ്ടെന്നാണ് സൂചന.