
എക്‌സൈസ് വകുപ്പിന്‍റെ സ്ഥലം കൈയേറി നോ പാര്‍ക്കിംഗ് ബോര്‍ഡ് സ്ഥാപിച്ചു; കോട്ടയം ആര്‍പിഎഫിന്‍റെ പേരിലാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്
ആപ്പാഞ്ചിറയിലെ വൈക്കം റോഡ് റെയില്‍വേ സ്റ്റേഷന്‍ റോഡിന് സമീപത്തുള്ള എക്‌സൈസ് വകുപ്പിന്‍റെ സ്ഥലം കൈയേറി നോ പാര്‍ക്കിംഗ് ബോര്‍ഡ് സ്ഥാപിച്ചു.
റെയില്‍വേ സ്റ്റേഷനിലെ വാഹന പാര്‍ക്കിംഗ് കരാറുകാരാണ് സ്ഥലം കൈയേറി കയറുകെട്ടി തിരിച്ചു നോ പാര്‍ക്കിംഗ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്.
ആപ്പാഞ്ചിറ – കീഴൂര്‍ റോഡില്‍നിന്നും റെയില്‍വേ സ്റ്റേഷനിലേക്കുള്ള റോഡ് തുടങ്ങുന്നതിന് സമീപത്തായി മെയിന്‍ റോഡിനോട് ചേര്‍ന്നു കിടക്കുന്ന സ്ഥലം കൈയേറിയാണ് ബോര്‍ഡുകള്‍ വച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എക്‌സൈസ് ഡിപ്പാര്‍ട്ടുമെന്‍റിന്‍റെ സ്ഥലത്ത് കരാറുകാര്‍ കയറുകെട്ടി തിരിച്ചു ബോര്‍ഡ് സ്ഥാപിച്ചത് വന്‍ പ്രതിഷേധത്തിനിടയാക്കിയിരിക്കുകയാണ്. കോട്ടയം ആര്‍പിഎഫിന്‍റെ പേരിലാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്.
ട്രെയിന്‍, ബസ് യാത്രക്കാര്‍ തങ്ങളുടെ ഇരുചക്രവാഹനങ്ങള്‍, കാറുകള്‍ തുടങ്ങിയവ പാര്‍ക്ക് ചെയ്യാനുപയോഗിച്ചിരുന്ന സ്ഥലമാണ് ഇത്തരത്തില്‍ കയറുകെട്ടി അടച്ചത്. ആപ്പാഞ്ചിറ ബസ് സ്റ്റോപ്പിനോട് ചേര്‍ന്നാണ് സ്ഥലം സ്ഥിതി ചെയ്യുന്നത്. റെയില്‍വേ സ്റ്റേഷന്‍ മെയിന്‍ ബില്‍ഡിംഗിന് മുമ്ബിലായി വടക്കേയറ്റത്താണ് അംഗീകൃത പാര്‍ക്കിംഗ് ഏരിയായുള്ളത്.
മെയിന്‍ റോഡിനു സമീപമുള്ള എക്‌സൈസ് വക ഭൂമിയില്‍ അനേകം യാത്രക്കാര്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതു തടഞ്ഞു പാര്‍ക്കിംഗ് ഏരിയയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യിച്ചു പണമുണ്ടാക്കുന്നതിനുള്ള കുറുക്ക് വഴിയാണിതെന്നാണ് യാത്രക്കാരുടെ പരാതി.
വര്‍ഷങ്ങള്‍ക്ക് മുമ്ബ് ഇതുപോലെ വൈക്കം റോഡ് റെയില്‍വേ സ്റ്റേഷനില്‍ കരാറെടുത്തവര്‍ എക്‌സൈസ് ഡിപാര്‍ട്ട്മെന്‍റ് വക സര്‍ക്കാര്‍ ഭൂമിയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് പണം വാങ്ങിയിരുന്നു. പിന്നീട് യാത്രക്കാര്‍ ഇതു ചോദ്യം ചെയ്യുകയും പരാതി നല്‍കുകയും ചെയ്തതോടെ എക്‌സൈസ് അധികൃതര്‍ ഇവിടുത്തെ ഡിപ്പാര്‍ട്ട്മെന്‍റ് വക സ്ഥലം അളന്നു തിട്ടപ്പെടുത്തി അതിര്‍ത്തി തിരിച്ചിരുന്നു. ഈ ഭൂമിയാണ് പുതിയ കരാറുകാര്‍ ആര്‍പിഎഫിന്‍റെ പേരില്‍ കയറുകെട്ടി തിരിച്ചിരിക്കുന്നതെന്നാണ് ആരോപണമുയര്‍ന്നിരിക്കുന്നത്.
കൂടാതെ സ്റ്റേഷനിലെ പാര്‍ക്കിംഗ് ഏരിയായില്‍ സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡില്‍ പറഞ്ഞിരിക്കുന്ന കരാറുകാരല്ല പാര്‍ക്കിംഗ് സ്ലിപ് നല്‍കുന്നത്. രണ്ടിലും രണ്ട് വ്യത്യസ്ത കമ്ബനികളുടെ പേരാണ് കാണിച്ചിരിക്കുന്നത്. ഇപ്പോഴത്തെ കരാറുകാര്‍ പാർക്കിംഗില്‍ നിന്നു പുറത്തേക്കുള്ള റോഡ് അടക്കം കയറുകെട്ടി അടച്ചിരിക്കുകയാണ്. ഇതെല്ലാം കണ്ടിട്ടും സ്റ്റേഷൻ അധികൃതര്‍ നടപടികളെടുക്കാതെ കരാറുകാര്‍ക്ക് ഒത്താശ ചെയ്യുകയാണെന്നും യാത്രക്കാര്‍ ആരോപിക്കുന്നു.