
പുതുതായി അനുവദിച്ച തീവണ്ടികളിൽ ഒന്നിന് പോലും സ്റ്റോപ്പ് നേടാനാകാതെ ഏറ്റുമാനൂർ; തീരാദുരിതവുമായി യാത്രക്കാർ; സർവ്വകക്ഷി യോഗം നാളെ
സ്വന്തം ലേഖകൻ
ഏറ്റുമാനൂർ: ഇരട്ട പാതയും അനുബന്ധജോലികളും പൂർത്തിയായെങ്കിലും ഏറ്റുമാനൂർ സ്റ്റേഷനെ ആശ്രയിക്കുന്നവരുടെ ദുരിതത്തിന് ഇതുവരെ യാതൊരു പരിഹാരവുമായില്ല. സ്റ്റോപ്പുകൾ അനുവദിക്കുന്നതിന് തടസ്സമായ ലൂപ് ലൈൻ കയറുന്നതിലുള്ള സമയനഷ്ടം പോലുമില്ലാത്ത, ഐലൻഡ് പ്ലാറ്റ് ഫോമുകളടക്കം ഏറ്റവും ആധുനിക രീതിയിൽ പൂർത്തീകരിച്ച റെയിൽവേ സ്റ്റേഷനിൽ സമീപ സ്റ്റേഷനുകളെ അപേക്ഷിച്ച് പുതുതായി അനുവദിച്ച ഒരു എക്സ്പ്രസ്സ് ട്രെയിനുപോലും സ്റ്റോപ്പ് നേടാൻ കഴിഞ്ഞിട്ടില്ല. 2017 ഏപ്രിലിൽ ആരംഭിച്ച പാലരുവിയ്ക്ക് ഏറ്റുമാനൂരിൽ മാത്രം സ്റ്റോപ്പ് നിഷേധിക്കപ്പെടുകയായിരുന്നു. ഏറ്റുമാനൂരിന്റെ അത്രയും യാത്രക്കാരും മറ്റു സൗകര്യവുമില്ലാത്ത ലൂപ്പ് ലൈനുകളോട് കൂടിയ ചെറുസ്റ്റേഷനുകളിൽ പോലും പാലരുവി നിർത്തുന്നുണ്ട്. ഇരട്ട പാതയോട് അനുബന്ധിച്ച് ഉദ്ഘാടനം ചെയ്ത മെമുവിന് സ്റ്റോപ്പ് പരിഗണിച്ചപ്പോളും ഏറ്റുമാനൂരിനെ തഴയപ്പെട്ടു. 1956 ൽ നിലവിൽ വന്ന സ്റ്റേഷനിപ്പോൾ കടുത്ത അവഗണനയുടെ വക്കിലാണ്.
പുലർച്ചെ 06.37 ന് ഏറ്റുമാനൂരിൽ എത്തിച്ചേരുന്ന 06444 കൊല്ലം എറണാകുളം മെമു കടന്നുപോയാൽ രണ്ടുമണിക്കൂറിന് ശേഷം 08 37 നുള്ള വേണാട് മാത്രമാണ് യാത്രക്കാരുടെ ഏക ആശ്രയം. പതിവായി 09.00 ന് ശേഷം വൈകിയെത്തുന്ന വേണാടിൽ എറണാകുളമെത്തുമ്പോൾ ഓഫീസ് സമയം അതിക്രമിച്ചിരിക്കും. പുലർച്ചെ ബസ് സർവീസുകൾ ആരംഭിക്കുന്നതിന് മുമ്പേ മെമു ഏറ്റുമാനൂരിലൂടെ കടന്നുപോകുന്നതിനാൽ സ്ത്രീകളുടെയും വിദ്യാർത്ഥികളുടെയും അവസ്ഥ വളരെ ദയനീയമാണ്. പുലർച്ചെ സ്റ്റേഷനിൽ എത്തിച്ചേരാൻ മാർഗ്ഗമില്ലാതെ ജോലി ഉപേക്ഷിച്ചവരുണ്ട്. 07.20 ന് ഏറ്റുമാനൂരിലൂടെ കടന്നുപോകുന്ന പാലരുവിയ്ക്ക് ഏറ്റുമാനൂരിൽ സ്റ്റോപ്പ് അനുവദിച്ചാൽ സ്ത്രീകളടക്കം നിരവധി യാത്രക്കാർക്ക് അത് ഏറെ അനുഗ്രഹമായി മാറും. കൊല്ലത്തിനും എറണാകുളത്തിനും ഇടയിൽ ഹാൾട്ട് സ്റ്റേഷനിലൊഴികെ ഏറ്റുമാനൂരിൽ മാത്രമാണ് പാലരുവിയ്ക്ക് സ്റ്റോപ്പ് ഇല്ലാത്തത്. ഇതിൽ നിന്നും ഏറ്റുമാനൂർ സ്റ്റേഷനോടുള്ള അവഗണന പ്രകടമാണ്. ഈ ട്രെയിനിൽ സമീപ സ്റ്റേഷനുകളായ കോട്ടയം, കുറുപ്പന്തറ, വൈക്കം സ്റ്റേഷനുകളിൽ നിന്നും ഇപ്പോൾ യാത്ര ചെയ്യുന്നവരിൽ നല്ല ശതമാനം ഏറ്റുമാനൂർ സമീപ പ്രദേശങ്ങളിൽ നിന്നുള്ളവരാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുലർച്ചെ കോട്ടയം സ്റ്റേഷനിൽ നിന്നും തിരുവനന്തപുരം ഭാഗത്തേയ്ക്ക് ജോലി ആവശ്യങ്ങൾക്ക് യാത്ര ചെയ്യുന്നവരിൽ ഏറിയപങ്കും പാലാ, പേട്ട, പൂഞ്ഞാർ, തൊടുപുഴ, കുറുപ്പന്തറ, കുറവിലങ്ങാട്, കൂത്താട്ടുകുളം അടക്കമുള്ള സ്ഥലങ്ങളിൽ നിന്നും ഏറ്റുമാനൂർ സ്റ്റേഷനെ കടന്നെത്തുന്നവരാണ്. പുലർച്ചെ നാല് മണിയ്ക്ക് ശേഷം തിരുവനന്തപുരം ഭാഗത്തേയ്ക്ക് നിരവധി ട്രെയിനുകൾ ഏറ്റുമാനൂരിലൂടെ കടന്നുപോകുന്നുണ്ടെങ്കിലും ഒരു ട്രെയിന് പോലും സ്റ്റോപ്പ് അനുവദിച്ചിട്ടില്ല. വഞ്ചിനാടിന് മാത്രം സ്റ്റോപ്പ് അനുവദിച്ചാൽ ഏറ്റുമാനൂരിന്റെ ആദായം ഇരട്ടിയായി മാറുന്നതാണ്.
എറണാകുളത്ത് നിന്നും രാവിലെ 08.45 ന് പുറപ്പെടുന്ന 16309 മെമു എം.ജി യൂണിവേഴ്‌സിറ്റി ജീവനക്കാർക്ക് ഏറ്റവും അനുയോജ്യമായ സമയമാണ്. എന്നാൽ ഏറ്റുമാനൂരിൽ സ്റ്റോപ്പ് ഇല്ലാത്തതിനാൽ ആർക്കും ഇതിന്റെ പ്രയോജനം ലഭിക്കുന്നില്ല. മെഡിക്കൽ കോളേജ്, ഐ സി എച്ച്, ഐ ടി ഐ, സർവ്വകലാശാല, കുടുംബ കോടതി അടക്കമുള്ള സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങളോടും ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് അടക്കമുള്ള നിരവധി തൊഴിൽ മേഖലകളോടും, ജില്ലയിലെ പ്രധാന വാണിജ്യ കേന്ദ്രങ്ങളായ അതിരമ്പുഴ, ഏറ്റുമാനൂർ മാർക്കറ്റിനോടും ചുറ്റപ്പെട്ട റെയിൽവേ സ്റ്റേഷനിൽ 16309/16310 എറണാകുളം – കായംകുളം മെമുവിന് സ്റ്റോപ്പ് വളരെ അനിവാര്യമാണ്.
ശബരിമലയുടെ പ്രധാന ഇടത്താവളമായ ഏറ്റുമാനൂരിൽ മണ്ഡലകാലത്തിന് മുമ്പ് ഈ ട്രെയിനുകൾക്ക് സ്റ്റോപ്പുകൾ പരിഗണിച്ചാൽ നിരവധി യാത്രക്കാർക്ക് ഉപകാരപ്പെടുന്നതാണ്.. ശബരിമല സ്പെഷ്യൽ ട്രെയിനുകൾക്ക് കൂടി ഏറ്റുമാനൂരിൽ സ്റ്റോപ്പ് പരിഗണിച്ചാൽ കോട്ടയം ടൗണിലെ ഗതാഗതക്കുരുക്കുകൾ ഒഴിവാക്കി പാലാ, പൊൻകുന്നം എരുമേലി മാർഗ്ഗമോ മണർകാട്, പാമ്പാടി മുഖേനയോ അയ്യപ്പന്മാർക്ക് തടസ്സങ്ങളില്ലാതെ വളരെ വേഗം സന്നിധാനത്ത് എത്തിച്ചേരാൻ സാധിക്കും
സംസ്ഥാനത്ത് വേളാങ്കണ്ണി തീർത്ഥാടനം നടത്തുന്നതിൽ നല്ല ശതമാനം അതിരമ്പുഴ, പാലാ, രാമപുരം, ഭരണങ്ങാനം, മണർകാട്, കുറവിലങ്ങാട് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. കൊല്ലം ചെങ്കോട്ട വഴി സർവീസ് നടത്തുന്ന 06035/36 എറണാകുളം -വേളാങ്കണ്ണി എക്സ്പ്രസ്സിന് ഏറ്റുമാനൂരിൽ സ്റ്റോപ്പ് അനുവദിച്ചാൽ വളരെയേറെ യാത്രക്കാർക്ക് ഉപകാരപ്രദമാകുന്നതാണ്. അതുപോലെ രാവിലെ 07.00 മണിയ്ക്ക് എറണാകുളത്ത് എത്തിച്ചേരുന്ന 16187/88 കാരയ്ക്കൽ- എറണാകുളം എക്സ്പ്രസ്സിന്റെ റേക്കുകൾ ഉപയോഗിച്ചാണ് 07.45 ന് എറണാകുളം – കോട്ടയം പാസഞ്ചർ സർവീസ് നടത്തുന്നത്. തിരിച്ച് വൈകുന്നേരം 05.20 ന് കോട്ടയത്ത് നിന്ന് പുറപ്പെട്ട് എറണാകുളമെത്തി 16188 കാരയ്ക്കൽ എക്സ്പ്രസ്സായി രാത്രിയിൽ എറണാകുളം ജംഗ്ഷനിൽ നിന്ന് സർവീസ് തുടരുന്ന ഈ ട്രെയിൻ കോട്ടയം വരെ ദീർഘിപ്പിച്ച് ഒറ്റ സർവീസ് ആക്കണമെന്നതും യാത്രക്കാരുടെ ആവശ്യമാണ്. ഈ ട്രെയിനിൽ വേളാങ്കണ്ണി തീർത്ഥാടനം നടത്തുന്നവരിൽ സിഹഭാഗവും കോട്ടയം ജില്ലയിൽ നിന്നുള്ളവരാണ്. ജംഗ്ഷനിൽ എഞ്ചിൻ മാറ്റി ഘടിപ്പിക്കുന്നതിലുള്ള സമയനഷ്ടത്തിനും എറണാകുളത്തെ പ്ലാറ്റ് ഫോം ദൗർലഭ്യത്തിനും ഇതോടെ പരിഹരമാകുന്നതാണ്. കണ്ണൂർ – എറണാകുളം ഇന്റർസിറ്റി കോട്ടയത്തേയ്‌ക്ക് നീട്ടിയാൽ മലബാറുകാരുടെ യാത്രാക്ലേശത്തിന് കൂടി പരിഹരമാകുന്നതാണ്. 1 A പ്ലാറ്റ് ഫോം അടക്കം ഗതാഗത യോഗ്യമായ 7 പ്ലാറ്റ് ഫോമുകളുള്ള കോട്ടയത്ത് നിന്ന് കൂടുതൽ ബഹുദൂര ട്രെയിനുകൾ ട്രെയിനുകൾ ആരംഭിക്കണമെന്ന ആവശ്യവും ശക്തമാണ്.. കേവലം മൂന്ന് പ്ലാറ്റ് ഫോം മാത്രമുള്ള മറ്റു ജില്ലാ കേന്ദ്രങ്ങളിൽ നിന്നും അന്യസംസ്ഥാനങ്ങളിലേയ്ക്ക് സർവീസ് ഉണ്ടെന്ന വസ്തുത ജില്ലയുടെ വികസനമുരടിപ്പിന് അടിവരയിടുന്നു.
****************************
*അടിയന്തിരമായി വേണം, ഏറ്റുമാനൂരിന്…*
*▪️സൈൻ ബോർഡ് സ്ഥാപിക്കണം*
പ്രധാന റോഡുകളിൽ നിന്ന് സ്റ്റേഷനെ സൂചിപ്പിക്കുന്ന ദിശാബോർഡ് ഇല്ലാത്തത് പുതുതായി റെയിൽവേ സ്റ്റേഷനിലെത്തുന്നവരെ വട്ടം കറക്കുന്നുണ്ട്.
▪️ *കാത്തിരിപ്പിനായി മേൽക്കൂരയോട് കൂടിയ ഇരിപ്പിടങ്ങൾ നിർമ്മിക്കണം*
ട്രെയിൻ നിർത്തുന്ന 2, 3 പ്ലാറ്റ് ഫോമുകൾക്കിടയിൽ കാത്തിരിക്കാനുള്ള ഇരിപ്പിടകൾ പരിമിതമാണ്. റൂഫുകൾ രണ്ടറ്റത്ത് മാത്രമായതിനാൽ മഴക്കാലത്തും ശക്തമായ വെയിലിലും യാത്രക്കാർ കഷ്ടത അനുഭവിക്കുന്നുണ്ട്.
▪️ *പൈപ്പുകളിൽ വെള്ളമെത്തണം* സ്റ്റേഷന്റെ നവീകരണവും ഉദ്ഘാടനവും കഴിഞ്ഞിട്ട് വർഷങ്ങളായെങ്കിലും ട്രെയിൻ നിർത്തുന്ന ഐലൻഡ് പ്ലാറ്റ് ഫോമുകളിലെ പൈപ്പുകൾ വെറും കാഴ്ച വസ്തുമാത്രമാണ്.
▪️ *വഴി വിളക്കുകൾ സ്ഥാപിക്കണം*
പ്രധാന പ്രവേശനപാതയായ മനയ്ക്കപ്പാടം ബസ് സ്റ്റോപ്പിൽ നിന്ന് റെയിൽവേ സ്റ്റേഷനിലേയ്ക്കുള്ള 400 മീറ്ററോളം ദൂരത്തിൽ ഒരു വഴി വിളക്കുപോലുമില്ല.
▪️ *കുടിവെള്ളം വേണം*
ട്രെയിൻ നിർത്തുന്ന 2,3 പ്ലാറ്റ് ഫോമുകൾക്കിടയിൽ മറ്റു സ്റ്റേഷനുകളിൽ ഉള്ളത് പോലെ ശീതീകരിച്ച കുടിവെള്ള സൗകര്യമൊരുക്കണം.
▪️ *സ്റ്റേഷൻ പരിസരം വൃത്തിയാക്കണം* കാട് പിടിച്ചു കിടക്കുന്ന ഒന്നാമത്തെ പ്ലാറ്റ് ഫോം വെട്ടി തെളിയിക്കണം. ഇഴജന്തുക്കളുടെയും തെരുവുനായ്ക്കളുടെയും വിഹാര കേന്ദ്രമായി ഇപ്പോൾ ഏറ്റുമാനൂർ മാറിയിരിക്കുന്നു.
▪️ *ടീ സ്റ്റാൾ വേണം*
പഴയ സ്റ്റേഷനിൽ ചായയും സ്നാക്സും വിൽക്കുന്ന സ്റ്റോർ അനുവദിച്ചിരുന്നു. സ്റ്റേഷൻ പരിസരത്ത് കടകൾ ഇല്ലാത്ത സ്ഥിതിയ്ക്ക് കുപ്പിവെള്ളവും ചായയും ചെറുകടികളുമായി എല്ലാ സ്റ്റേഷനിലെയും പോലെ ഒരു സ്റ്റാൾ പ്ലാറ്റ് ഫോമിൽ അനുവദിക്കണം.
▪️ *CCTV സൗകര്യങ്ങളോട് കൂടിയ സുരക്ഷിതമായ പാർക്കിങ് സൗകര്യം.* നിലവിൽ പാർക്ക് ചെയ്യുന്ന വാഹനത്തിന് കരാർ എടുക്കുന്നവർ പോലും സുരക്ഷിതത്വം ഉറപ്പ് നൽകുന്നില്ല.
*ഏറ്റുമാനൂരിൽ സ്റ്റോപ്പുകൾ വേണം*
▪️ 16791/92 പാലരുവി, 16303/04 വഞ്ചിനാട്, 16629/30 മലബാർ, 16525/26 ഐലൻഡ് എക്സ്പ്രസ്സ്, 06035/36 വേളാങ്കണ്ണി എക്സ്പ്രസ്സ്,16309/16310 മെമു ട്രെയിനുകൾക്ക് ഏറ്റുമാനൂരിൽ സ്റ്റോപ്പ് അനുവദിക്കണം.
*കോട്ടയം സ്റ്റേഷനിൽ നിന്ന് ഹ്രസ്വ-ബഹുദൂര സർവീസുകൾ ആരംഭിക്കണം*
ഇരട്ട പാതയും ഗതാഗത യോഗ്യമായ ആറുപ്ലാറ്റ് ഫോമുകളുമായി അഭിമാനാർഹമായ നേട്ടം കൈവരിച്ച കോട്ടയം സ്റ്റേഷന്റെ വികസനം സാധ്യമാകുന്നത് കൂടുതൽ ട്രെയിനുകൾ എത്തുന്നതിലൂടെയാണ്.
▪️എറണാകുളം ഭാഗത്തേയ്ക്കുള്ള മെമു സർവീസുകൾക്ക് മാത്രമായി നിർമ്മിക്കുന്ന 1A പ്ലാറ്റ് ഫോമിൽ നിന്ന് പാലരുവിയ്ക്കും വേണാടിനും മദ്ധ്യേ ഒരു മണിക്കൂറിലധികം ഇടവേളയും നല്ല തിരക്കുമുള്ള 7.10 നും 08.25 നുമിടയിൽ , ഉപജീവനത്തിന് എറണാകുളം ജില്ലയെ ആശ്രയിക്കുന്ന ആയിരക്കണക്കിന് യാത്രക്കാർക്കായി ഒരു മെമു സർവീസ് ആരംഭിക്കണം.
▪️എറണാകുളം ജംഗ്ഷനിൽ യാത്ര അവസാനിപ്പിക്കുന്ന 16187/88 കാരയ്ക്കൽ എക്സ്പ്രസ്സ്, 16306/05 കണ്ണൂർ -എറണാകുളം ഇന്റർസിറ്റി, 22150/49 പൂനെ -എറണാകുളം, 22677/78 ബാംഗ്ലൂർ – എറണാകുളം ഇന്റർസിറ്റി, ട്രെയിനുകൾ കോട്ടയം വരെ ദീർഘിപ്പിക്കണം. രാജ്യത്തിന്റെ പല കോണുകളിലുള്ള പതിനായിരക്കണക്കിന് അയ്യപ്പ ഭക്തമാർക്ക് ആദിത്യമരുളുന്ന കോട്ടയം സ്റ്റേഷനിലേയ്ക്ക് ഇനിയെങ്കിലും കൂടുതൽ ട്രെയിനുകൾ എത്തണം. സംസ്ഥാനത്തെ മറ്റു എല്ലാ സ്റ്റേഷനുകളെ അപേക്ഷിച്ച് പ്ലാറ്റ് ഫോമുകളുടെ എണ്ണത്തിൽ കോട്ടയം വളരെ മുന്നിലാണെങ്കിലും ഒരു ബഹുദൂര സർവീസ് പോലും നേടിയെടുക്കാൻ കഴിയാത്തത് നമ്മുടെ പരാജയമാണ്.
ജില്ലയിലെ റെയിൽവേ സ്റ്റേഷനുകളിലെ കോടികളുടെ വികസനം കെട്ടിടങ്ങളിൽ മാത്രം ഒതുങ്ങുന്നു. ഇതൊന്നും യാത്രാക്ലേശത്തിനോ അവർ അനുഭവിക്കുന്ന പ്രശ്നങ്ങൾക്കോ പരിഹരമായിട്ടില്ല. അർഹതപ്പെട്ട ട്രെയിനുകളും സ്റ്റോപ്പുകളും അനുവദിക്കുന്നതിലൂടെ യാത്രാക്കാരുടെ എണ്ണം വർദ്ധിക്കുകയും അതിലൂടെ സമീപ പ്രദേശങ്ങളിലെ കച്ചവടങ്ങൾ ഉണരുകയും വഴികൾ തെളിയുകയും ഔട്ടോ ടാക്സി , മറ്റു ഗതാഗത സംവിധാനം ശക്തിപെടുകയും അടിമുടി നാടിന്റെ വികസനം സാധ്യമാകുകയും ചെയ്യും.